30 ലക്ഷം രൂപയുടെ വ്യത്യാസം, പൃഥ്വിരാജിന്റെ കാറിന്റെ റജിസ്ട്രേഷൻ തടഞ്ഞു

നടൻ പൃഥ്വിരാജ് പുതുതായി വാങ്ങിയ കാറിന്റെ വിലയിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനാൽ റജിസ്ട്രേഷൻ നടന്നില്ല. 1.64 കോടി രൂപയുടെ ആഡംബര കാർ താൽക്കാലിക റജിസ്ട്രേഷനു വേണ്ടി വാഹന വ്യാപാരി എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതിയും അടച്ചു. 

ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വാഹനത്തിന്റെ യഥാർഥ വില 1.64 കോടിയെന്നു കണ്ടെത്തി. തുടർന്നാണ് റജിസ്ട്രേഷൻ തടഞ്ഞത്. 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്കൗണ്ട്’ ഇനത്തിൽ വില കുറച്ചു നൽകിയതാണെന്ന് വാഹനം വിറ്റ സ്ഥാപനത്തിന്റെ പ്രതിനിധികൾ അറിയിച്ചു. ഡിസ്കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. 9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ റജിസ്ട്രേഷൻ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടർ വാഹന വകുപ്പ്. നികുതിയിളവ് നേടാൻ ഡീലർ ബില്ലിൽ തിരുത്തു വരുത്തിയതു താരം അറിയണമെന്നില്ലെന്ന് ആർടിഒ അധികൃതർ പറഞ്ഞു.