നടന്‍ ബിനീഷ് ബാസ്റ്റിയന്‍ സംവിധായകന് എതിരെ രംഗത്ത് വന്ന സംഭവം സിനിമ ലോകത്തും സമൂഹ മാധ്യമങ്ങളിലുമെല്ലാം പ്രധാന ചര്‍ച്ചയാണ്. എന്നാൽ പൊതുവേദിയില്‍ ബിനീഷ് നടത്തിയ പ്രതിഷേധം ശരിയായില്ലെന്നെന്നാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ പറയുന്നത്‍. അഭിനേതാവായ ബിനീഷിനെ എല്ലാവരുമറിയാനാണ് ഈ സംഭവം വഴിവെച്ചുവെന്നും അദ്ദഹം പറഞ്ഞു. ബഹ്‌റെനില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ബാലചന്ദ്രമേനോന്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
ബിനീഷിൻറെ പ്രവർത്തനം അണ്‍ പാര്‍ലിമെന്‍ററിയാണെന്നും ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് ശരിയല്ലെന്നും അദ്ദഹം പറഞ്ഞു. വീട്ടിലേതു പോലെയല്ല ശ്രോതാക്കളുടെ മുമ്പില്‍ പെറുമാറേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കാണികളോട് ബഹുമാനം വേണെമെന്നും സഭയിൽ മാന്യതവിട്ട് പെരുമാറരുതെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.
മേനോൻ പ്രയോഗമാണ് ഈ വിഷയത്തിന് ഇത്രയും പ്രധാന്യം നൽകിയതെന്നും അത് മനപൂർവ്വം വ്യാഖ്യാനിച്ച് ഉണ്ടാക്കിയതാണെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു. ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണ്.
സിനിമാ ജീവിതത്തിൻറെ ആദ്യ ഘട്ടങ്ങളിൽ മദ്രാസിലായിരുന്നു. അവിടെ കൊടും പട്ടിണി പോലും അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നു തന്നെ തളര്‍ത്തിയിട്ടില്ലെന്നും ഒരിക്കലും ഇതൊക്കെ പറഞ്ഞ് ആരുടേയും സഹതാപം നേടാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഇത്തരം കാര്യങ്ങവും സിനിമയുമായും ബന്ധമില്ലെന്നിരിക്കെ ബിനീഷ് ബാസ്റ്റിയന്‍ന്‍റെ ഇപ്പോഴത്തെ നാടകീയമായ സംഭവത്തിന് അർഥമില്ലെന്നും കൂട്ടിച്ചേർത്തു. മേനോന്‍ എന്ന് പേരിലുളളത് കൊണ്ട് തനിക്ക് സിനിമാ രംഗത്ത് പരിഗണന കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.