ഹോളിവുഡിനെ പിടിച്ചുകുലുക്കി നടി ഡെമി മൂര്‍. ആത്മകഥയിലൂടെയാണ് ഡെമി പതിനഞ്ചാം വയസ്സില്‍ ലൈംഗിക പീഡനത്തിന് ഇരയായതിനെപ്പറ്റിയും തന്നേക്കാള്‍ ഏറെ ചെറുപ്പമായ ആഷ്ടന്‍ കച്ചറുമായുള്ള പ്രണയത്തെപ്പറ്റിയും തുറന്നു പറഞ്ഞത്.
തന്റെ അമ്മയുടെ വീട്ടിൽ താമസിക്കുന്ന സമയത്ത് പതിനഞ്ചാം വയസ്സിൽ ലൈംഗിക പീഡനത്തിന് ഇരയായെന്ന് നടി തുറന്നുപറഞ്ഞു. പ്രായത്തില്‍ ഏറെ ചെറുപ്പമായ ആഷ്ടൻ കുച്ചെറുമായുള്ള ബന്ധവും ഗര്‍ഭമലസിയതുമെല്ലാം ഡെമി മൂര്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ആരാധകര്‍ അറിയാത്ത സംഭവബഹുലമായ ജീവിതകഥ ഇന്‍സൈഡ് ഔട്ട് എന്ന പേരില്‍ സെപ്റ്റംബര്‍ 24-ന് പുറത്തിറങ്ങുകയാണ്.
അൻപത്തിയാറുകാരിയായ താരം തന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. ബ്രൂസ് വില്ലിസ് ആയിരുന്നു നടിയുടെ ആദ്യ ഭർത്താവ്. 1987ൽ വിവാഹിതരായ ഇവർ 2000 ൽ വേർപിരിഞ്ഞു. ഇവർക്ക് മൂന്നു പെൺകുട്ടികൾ. റൂമർ (31 വയസ്സ്), സ്കോട്ട് (28), തല്ലുലാ ബെല്ലെ (25).
എഴുപതുകളിലും എണ്‍പതുകളിലും വെള്ളിത്തിരയെ ത്രസിപ്പിച്ച താരമായിരുന്നു ഡെമി മൂര്‍. സ്ട്രിപ്ടസ്, റഫ് നൈറ്റ്, ബോബി, മിസ്റ്റര്‍ ബ്രൂക്‌സ്, ഗോസ്റ്റ് തുടങ്ങിയവ പ്രധാനസിനിമകൾ. ആത്മകഥയുടെ പ്രകാശനത്തിനു മുന്നോടിയായി ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടി നടത്തിയത്.
ബ്രൂസുമായി വേർപിരിഞ്ഞ ഡെമി 2003 ൽ ആഷ്ടൻ കുച്ചെറുമായി പ്രണയത്തിലായി. ഡെമിയേക്കാൾ പതിനഞ്ച് വയസ്സ് ചെറുപ്പമായിരുന്നു കുച്ചെർ. ഡേറ്റിങ് സമയത്ത് കുച്ചറിൽനിന്നു താൻ ഗർഭിണിയായെന്നും ആറു മാസം വളര്‍ച്ചയുണ്ടായിരുന്ന ആ കുഞ്ഞിനെ ഗര്‍ഭത്തില്‍ത്തന്നെ നഷ്ടപ്പെട്ടുവെന്നും അവര്‍ തുറന്നുപറയുന്നു.
‘ചാപ്ലിന്‍ റേ എന്നു പേരിടാനിരുന്ന ആ കുഞ്ഞിന്റെ മരണത്തിനു ശേഷമാണ് മദ്യപാനത്തിനും ലഹരിമരുന്നിനും അടിമയായത്. ഞാന്‍ തന്നെയാണ് ആ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി. എന്നാല്‍, പിന്നീട് അതില്‍നിന്നു മോചനം നേടാനായില്ല. ഇതിനെ തുടര്‍ന്ന് ആരോഗ്യവും മക്കളായ റൂമര്‍, സ്‌കോട്ട്, തല്ലുലാ എന്നിവരുമായുള്ള ബന്ധവും വഷളായി. പിന്നീട് ഒരു പുരധിവാസകേന്ദ്രത്തില്‍ അഭയം തേടുകയായിരുന്നു.’– മൂർ പറഞ്ഞു.
2005 ൽ നടി കുച്ചെറെ വിവാഹം ചെയ്തു. പിന്നീട് കുഞ്ഞുങ്ങൾ ഉണ്ടാകാൻ പല ചികിത്സകളും ചെയ്തെങ്കിലും ഫലമുണ്ടായില്ല. അതിനിടെ നടിയുടെ അമിതമായ ലഹരി ഉപയോഗം ആരോഗ്യത്തെ ബാധിച്ചു. അങ്ങനെ 2013 ല്‍ ആ ബന്ധവും വേർപിരിഞ്ഞു. കുച്ചെർ തന്നെ ചതിച്ചുവെന്ന് അറിഞ്ഞതോടെയാണ് പിരിഞ്ഞതെന്നു മൂർ വെളിപ്പെടുത്തി.