‘ഇവന്റേല് പത്തുരൂപ എടുക്കാനുണ്ടാ..?’; ‘പൊറിഞ്ചു’ ആരോപണത്തിന് മറുപടിക്കുറിപ്പ്

abhilash-porinju-mariyam-jose
SHARE

ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിന്റെ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് എൻ. ചന്ദ്രൻ. ഈ ചിത്രം തന്റെ രചനയുടെ പകർപ്പവകാശ ലംഘനം ആണെന്ന് എഴുത്തുകാരി ലിസി ആരോപണം ഉന്നയിച്ചതിനെത്തുടർന്നാണ് അഭിലാഷിന്റെ പ്രതികരണം. ഇതേ സംഭവത്തെ ചൊല്ലി കോടതിയിൽ കേസ് നടന്നിരുന്നതായും സാമ്യം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഹർജി ചിലവുസഹിതം തള്ളുകയുമാണ് ഉണ്ടായതെന്ന് അഭിലാഷ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. പത്തു ലക്ഷം രൂപയ്ക്കു മേൽ തന്നാൽ കേസിൽ നിന്ന് പിന്മാറാം എന്ന് പരാതിക്കാരി പറഞ്ഞിരുന്നതായും അഭിലാഷ്  ആരോപിക്കുന്നു. 

അഭിലാഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം: 

ഇവിടെയുണ്ട് ഞാനെന്നറിയുവാൻ മധുരമാമൊരു കൂവൽ മാത്രം മതി" എന്ന് ഒരു കവി പാടിയിട്ടുണ്ട്.. പക്ഷെ ഇവിടെ തന്റെ പേര് മറ്റുള്ളവരിലേയ്ക്കെത്തിക്കാൻ ഈ നോവലിസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നത് ഒരു ദുഷ്കേളി ( dirty game) യാണ്...കുറച്ചു വിശദമായി ഇതിനെക്കുറിച്ചു പറയാൻ ഞാൻ നിർബന്ധിത നായിരിക്കുകയാണ്..

ഇതേ മോഷണാരോപണവുമായി ഈ സ്ത്രീ അഞ്ചു മാസം മുൻപ് കോടതയിൽ ഹർജി ഫയൽ ചെയ്യുകയും എന്നെയും ഈ സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു.. വൈകാരികമായി ആകെ തകർന്നുപോയെങ്കിലും ഈ രാജ്യത്തിന്റെ നീതിപീഠത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു; സത്യം എന്നായാലും തെളിയിക്കപ്പെടുമെന്ന വചനത്തെ മനസ്സാ വരിച്ചിരുന്നു.. കോടതി നടപടിക്രമങ്ങളുടെ ഭാഗമായി എന്റെ തിരക്കഥയുടെ ഒരു കോപ്പി അവർക്കു കൈമാറുകയും ചെയ്തു...അതുകഴിഞ്ഞ് അവർ ഒത്തുതീർപ്പിന് തയ്യാറെന്നു കോടതിയെ അറിയിക്കുകയും കോടതി നിയോഗിച്ച മാധ്യസ്ഥന്റെ സാന്നിധ്യത്തിൽ ചർച്ചയ്ക്കു വരികയും ചെയ്‌തു..അവർ ഇതേ പല്ലവികൾ ആവർത്തിക്കുകയും തന്റെ നോവലിനു കിട്ടിയ അവാർഡുകൾ എടുത്തുപറഞ്ഞുകൊണ്ട് എന്നെ അവഹേളിക്കുന്ന ഭാഷയിൽ സംസാരിക്കുകയും ചെയ്തു..

കാട്ടാളൻപൊറിഞ്ചു , പുത്തൻ പള്ളി ജോസ് എന്നീ ജീവിച്ചിരുന്ന മനുഷ്യരുടെ പേരുകളിന്മേൽ അവർക്കെന്ത് copy right ആണുള്ളതെന്ന് ഞാൻ ചോദിച്ചപ്പോൾ അവർ പത്തു തവണ തിരക്കഥയെഴുതി ബുദ്ധിമുട്ടിയ കണക്കു പറഞ്ഞു ഒച്ചയുയർത്തുകയും ഒടുവിൽ പത്തുലക്ഷം രൂപ തന്നാൽ കേസിൽ നിന്നു പിന്മാറാമെന്ന് അറിയിക്കുകയും ചെയ്തു..അപ്പോൾ ഞാൻ അവരോട് ഇത്രയേ ചോദിച്ചുള്ളൂ ," മറ്റൊരാളുടെ കഥയ്ക്ക് അവകാശവാദമുന്നയിക്കുന്ന നിങ്ങൾക്ക് as a writer എന്ത് genuinity ആണുള്ളത്" എന്ന്..

അപ്പോൾ അവർ മീഡയേറ്ററെ നോക്കി പറഞ്ഞ ഒരു വാചകം ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട് "ഇവനോടൊക്കെ സംസാരിച്ചിട്ടെന്ത് റ്റാ കാര്യം? ഇവന്റെല് പത്തുരൂപ എടുക്കാനുണ്ടാ"? എന്നായിരുന്നു അത്.. സാഹിത്യലോകത്തിന്റെ പ്രതിനിധിയെന്നു സ്വയം അവകാശപ്പെടുന്ന അവരെ ഞാൻ ശരിക്കും മനസ്സിലാക്കിയത് അപ്പോഴാണ്.. ഒത്തുതീർപ്പിന് തയ്യാറല്ലെന്നും കോടതി രണ്ടു തിരക്കഥകളും വായിച്ച് വിധിപറയട്ടെയെന്നും ഞാൻ പറഞ്ഞപ്പോൾ അവർ വീണ്ടും എന്നെ ശകാരിക്കുകയും സിനിമ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു..

പിന്നീട് കോടതി വിശദമായി വാദം കേൾക്കുകയും എന്റെ തിരക്കഥയും അവരുടെ നോവൽ, തിരക്കഥ എന്നിവയും കൈയ്യിൽ വാങ്ങുകയും ചെയ്തു.. വിധി ദിനം വന്നു.. (വിധി കേൾക്കാൻ പരാതിക്കാരിവന്നിരുന്നില്ല).. ബഹുമാന്യ കോടതി പ്രസ്താവിച്ച വിധിയുടെ മുഴുവൻ പകർപ്പ് ചുവടെ ചേർക്കുന്നു.. സൂക്ഷ്മപരിശോധനകളിലൂടെ കോടതി എത്തിച്ചേർന്ന വിധി പേജ് 9ൽ നിങ്ങൾക്ക് കാണാൻ സാധിക്കും.. എന്റെ തിരക്കഥയും (Ext.B1) അവരുടെ നോവൽ, തിരക്കഥ എന്നിവയും (Exts. A4 and AT) ശ്രദ്ധാപൂർവ്വം വായിച്ചുനോക്കി (carefully gone through) ഇവ തമ്മിൽ ഒരു സാമ്യവും കണ്ടെത്താനായില്ലെന്നു പറഞ്ഞ കോടതി പരാതിക്കാരിയുടെ ഹർജി ചിലവുസഹിതം(petition stands dismissed with cost ) തള്ളുകയാണ് ചെയ്തത്..

ഇപ്പോൾ സിനിമ റിലീസ് ചെയ്യുന്നതിനു ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ കോടതി നടപടി പ്രകാരം കൈയ്യിൽ കിട്ടിയ എന്റെ തിരക്കഥ വായിച്ചോ അതോ ട്രെയ്‌ലർ കണ്ട് ഊഹിച്ചോ സിനിമയെക്കുറിച്ചുള്ള ചില സൂചനകൾ ഉൾപ്പെടുത്തി നടത്തുന്ന അപകടകരമായ ഈ ഉപജാപം ഈ രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള ധിക്കാരവും വ്യക്തിപരമായി ഞാനെന്ന എഴുത്തുകാരനെയും ഈ സിനിമായേയും നശിപ്പിക്കാൻ ലക്ഷ്യം വച്ചുള്ളതുമാണ്.. മാത്രമല്ല ഈ രാജ്യത്തെ. നിയമവ്യവസ്ഥയോടുള്ള തികഞ്ഞ ധിക്കാരവുമാണ് ഈ പ്രവൃത്തി...ഇതിനെതിരെ ഞാൻ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതായിക്കും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...