ഭക്ഷണം വേണ്ടാതെ 4 മാസം; കുറഞ്ഞത് 26 കിലോ; കാൻസർ അനുഭവം പറഞ്ഞ് ഋഷി കപൂർ

rishikapoor
SHARE

പഴയകാല ബോളിവുഡ് സൂപ്പര്‍താരം ഋഷി കപൂര്‍ കാന്‍സറിന്റെ പിടിയിലാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് വെറും അഭ്യൂഹമല്ലെന്നും താന്‍ കാന്‍സര്‍ ചികിത്സയിലാണെന്നും പിന്നീട് താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മാസങ്ങളായി ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. എന്നാല്‍ രോഗത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഇപ്പോൾ അതെക്കുറിച്ച് ഋഷി കപൂര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ആഹാരം വേണ്ടാതെ, വിശപ്പില്ലാതെ നാല് മാസം കടന്നു പോയതും ഇരുപത്തിയാറുകിലോ ഭാരം ഒറ്റയടിക്ക് കുറഞ്ഞതുമെല്ലാം താരം തുറന്നു പറഞ്ഞിരിക്കുന്നു. കാന്‍സര്‍ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചാണ് അടുത്തിടെ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഋഷി കപൂര്‍ പറയുന്നത്. ജീവിതത്തില്‍ ഒട്ടും ക്ഷമയില്ലാത്ത ഒരാള്‍ക്ക് ക്ഷമ എന്താണെന്നും ജീവിതം എന്താണെന്നും തിരിച്ചറിയാനുള്ള ഒരു ഘട്ടം കൂടിയാണിതെന്ന് ഋഷി കപൂര്‍ പറയുന്നു. കാന്‍സര്‍ രോഗത്തില്‍ നിന്നുള്ള മോചനം വളരെ പതിയെയാണ്. പക്ഷേ ആ കാലം നമ്മളെ പലതും പഠിപ്പിക്കും. വിശപ്പില്ലാതെ ആഹാരം കഴിക്കാതെ ഇരുപത്തിയാറുകിലോ കുറഞ്ഞെന്നും ഋഷി  അഭിമുഖത്തില്‍ പറയുന്നുണ്ട് .

കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ് ചികിത്സയുടെ ആദ്യമാസങ്ങള്‍ പിടിച്ചുനിന്നത്. ഭാര്യ നീതു, മക്കളായ രൺബീര്‍, റിദ്ധിമ എന്നിവര്‍ കൂടെതന്നെ നിന്നു. ആദ്യം രോഗം ഉണ്ടെന്നു വിശ്വസിക്കാൻ ‍സാധിച്ചിരുന്നില്ലെന്നും പിന്നീട് രൺബീര്‍ നിര്‍ബന്ധിച്ചു ന്യൂയോര്‍ക്കില്‍ ചികിത്സ തേടാന്‍ തീരുമാനിച്ചതുമെല്ലാം ഋഷി കപൂര്‍ പറയുന്നുണ്ട്. ഇപ്പോഴും ചികിത്സയിലാണ് താരം. ഓഗസ്റ്റ്‌ അവസാനത്തോടെ വീട്ടിലേക്ക് തിരികെ വരാനാകുമെന്ന വിശ്വാസത്തിലാണ്. കീമോ ഇപ്പോഴും തുടരുന്നുണ്ട്. പക്ഷേ താന്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഓരോ ദിവസവും മുന്‍പോട്ടു നോക്കുന്നതെന്നും താരം പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...