‘ആ നഗ്ന രംഗത്തിൽ വൃത്തികേടോ ആഭാസമോ ഇല്ല. ഈ സിനിമയെ പ്രേക്ഷകർ നല്ല മനസ്സോടെ സ്വീകരിക്കുമെന്ന് നല്ല വിശ്വാസവും ഉറപ്പുമുണ്ട്. എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ‘ആടൈ’യിൽ അഭിനയിച്ചത്. നഗ്നയായി അഭിനയിക്കുന്ന കാര്യം അമ്മയോട് പറഞ്ഞു. അവർ ഞെട്ടിപ്പോയി. നല്ല കഥയാണോ എന്നു മാത്രം ചോദിച്ചു.’ ആടൈയിലെ നഗ്നരംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം പതിനഞ്ച് പേർ മാത്രമാണ് അടുത്തുണ്ടായിരുന്നതെന്ന് അമല പോള്‍ വെളിപ്പെടുത്തിയിരുന്നു. ചിത്രം ജൂലൈ 19ന് റിലീസിനു തയാറെടുക്കുമ്പോഴാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അമല എത്തിയിരിക്കുന്നത്.
‘അഭിനയിക്കാനായി വരുമ്പോൾ അപ്പച്ചൻ എന്നോട് പറഞ്ഞ വാക്കുകൾ ഇപ്പോഴും ഞാൻ ഓർക്കുന്നു. ‘നായ് വേഷം കെട്ടിയാൽ കുരച്ചേ പറ്റൂ. അതുകൊണ്ട് ഏതു വേഷം കിട്ടിയാലും അഭിനയിക്കണം.’ അങ്ങനെയൊരു ധൈര്യം തന്നത് അദ്ദേഹമാണ്. ഈ സിനിമയിൽ അഭിനയിക്കാൻ എനിക്ക് ഒരു ഭാഗത്തു നിന്നും എതിർപ്പ് ഉണ്ടായില്ല. നഗ്ന രംഗത്തിൽ അഭിനയിച്ച ശേഷം എന്റെ ആത്മ വിശ്വാസത്തിൽ അഭിമാനം തോന്നി. വെല്ലുവിളിയാണെന്ന് അറിയാമായിരുന്നു. അതിനെ എങ്ങനെ അഭിമുഖീകരിക്കും എന്നറിയാതെ തന്നെ ഞാൻ അഭിനയിച്ചു. ഈ രംഗം ലോകം മുഴുവൻ കാണാൻ പോകുകയാണെന്ന ചിന്തയും എന്നിലുണ്ടായിരുന്നു. ഷൂട്ടിങ് സമയത്തെ ആദ്യദിവസം പേടിയും അസ്വസ്ഥതയും ഉണ്ടായി. പക്ഷേ പെട്ടെന്നു തന്നെ അതൊക്കെ എന്നെ വിട്ടൊഴിഞ്ഞു. അടുത്ത ദിവസം മുതൽ ഞാൻ ഒരു പവർ ഫുൾ വുമണാണെന്ന് എനിക്കുതന്നെ തോന്നിത്തുടങ്ങി. ’–അമല പോൾ പറഞ്ഞു.
ത്രില്ലര്‍ സ്വഭാവമുളള ‘ആടൈ’ രത്‌നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അമല പോളിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായേക്കാവുന്ന ചിത്രമായിരിക്കും ‘ആടൈ’ എന്നാണ് സൂചന. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം കാരണം സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്.