ഉണ്ണിക്ക് ആദ്യം സങ്കടം; പിന്നെ സന്തോഷം: ‘മാമാങ്കം’ പോസ്റ്ററിൽ സ്വയം പരിചയപ്പെടുത്തി; കുറിപ്പ്

unni-mamakam-poster
SHARE

‘അതെ ഉണ്ണി മുകുന്ദൻ, മാമാങ്കത്തിന്റെ പോസ്റ്ററൊക്കെ കണ്ടു ഗംഭീരം. പക്ഷേ ഇതിൽ നിങ്ങൾ എവിടെയാണ്? ചിത്രത്തിൽ പ്രധാനവേഷമൊന്നുമല്ലേ?.’ ചോദ്യങ്ങൾ ഇങ്ങനെ നീണ്ടപ്പോൾ ഒടുവിൽ ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തി. ‘ദേ ഇതാണ് ഞാൻ. മമ്മൂട്ടിയുടെ തൊട്ടടുത്ത് വാളും പരിചയുമേന്തി നിൽക്കുന്ന ആ ദേഷ്യക്കാരനാണ് ഞാൻ’. സന്തോഷത്തോടെ ഉണ്ണി കുറിച്ചു. തിരിച്ചറിയാൻ പോലും ആരാധകർക്ക് കഴിയുന്ന  വിധത്തിൽ ആ കഥാപാത്രത്തിനായി മാറാൻ കഴിഞ്ഞതിന്റെ സന്തോഷവും ഉണ്ണി തുറന്നു പറഞ്ഞു. ചന്ദ്രോത് പണിക്കർ എന്ന ഇതിഹാസ കഥാപാത്രമാണ് ചിത്രത്തിൽ ഉണ്ണി അവതരിപ്പിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം: പ്രിയപ്പെട്ട സുഹൃത്തുക്കളെ, മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ നിങ്ങൾ തന്ന ബ്രഹ്മാണ്ട വരവേൽപ്പ് ഹൃദയം നിറഞ്ഞ നന്ദി. എന്നാൽ ഈ പോസ്റ്റ് ഇട്ടത് അതിനു വേണ്ടി മാത്രമല്ല. ഇത്രയും നാൾ മാമാങ്കത്തിന് വേണ്ടി മെയ്യും മനസ്സും ഒരുപോലെ നൽകി അധ്വാനിച്ചിട്ട് പോസ്റ്റർ ഇറങ്ങിയത് മുതൽ ഇതിൽ "ഉണ്ണിമുകുന്ദൻ എവിടെ" എന്നുള്ള നിരവധി മെസേജുകൾ ഫേസ്ബുകിലൂടെയും, ഇൻസ്റ്റാൻഗ്രാമിലൂടെയും, വാട്സ്ആപ്പിലൂടെയും ഞാൻ കേൾക്കാനിടയായി. ഇത് കേട്ടപ്പോൾ മുതൽ പ്രേക്ഷകർക്ക് എന്നെ തിരിച്ചറിയാൻ പറ്റുന്നില്ലാലോ എന്നുള്ള ചെറിയ വിഷമം ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട സുഹൃത്തുക്കളെ പോസ്റ്ററിന്റെ നടുക്ക് ആ വാളും പരിചയും ഏന്തി നിൽക്കുന്ന ദേഷ്യക്കാരൻ ആയ താടിക്കാരൻ ഞാനാണ്. ആദ്യമൊക്കെ അല്പം വിഷമം തോന്നിയെങ്കിലും ഞാൻ സ്വപ്നം കണ്ട കാര്യം തന്നെയാണല്ലോ ഞാൻ ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായി.

ചന്ദ്രോത് പണിക്കർ എന്ന ഇതിഹാസ ചരിത്ര വേഷം ലഭിച്ചപ്പോൾ അതിൽ ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയുടെ യാതൊരു സാമ്യതയും ഉണ്ടാവാൻ പാടില്ല എന്ന ആഗ്രഹവും വാശിയും എനിക്ക് ഉണ്ടായിരുന്നു.അതിന്റെ ആദ്യ പടി വിജയിച്ചു എന്ന് ഞാനിപ്പോൾ വിശ്വസിക്കുന്നു. ഇതൊരു അംഗീകാരം ആയി കാണാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ എട്ടു മാസത്തോളമായി മിഖായേലിലെ മാർകോ ജൂനിയറിൽ നിന്നും മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ ആയി പരകായപ്രവേശം നടത്താൻ മാനസികമായും ശാരീരികമായും ഉള്ള തയ്യാറെടുപ്പിലായിരുന്നു. രാത്രിയുള്ള ഷൂട്ടിംഗ് ശാരീരികമായി ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കിയെങ്കിലും അതൊന്നും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിനോടുള്ള ഇഷ്ടത്തിന് കവച്ചുവെക്കുന്നതായിരുന്നില്ല. ഈ പോസ്റ്റിൽ നിങ്ങൾ ഉണ്ണിമുകുന്ദനെ കണ്ടിട്ടില്ല എങ്കിൽ അത് എന്റെ ആദ്യത്തെ അംഗീകാരമായി ഞാൻ കാണുന്നു.

ചരിത്ര കഥാപാത്രങ്ങളെ അതിന്റെ പരമോന്നതിയിൽ എത്തിച്ച മമ്മൂക്ക എന്ന് ഇതിഹാസത്തിന്റെ സാന്നിധ്യവും സഹകരണവും സപ്പോർട്ടും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെ പൂർണ്ണ വിശ്വാസത്തോടെ എനിക്ക് തന്ന പപ്പേട്ടനും മാമാങ്കത്തിന്റെ പൂര്ണതയ്ക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ എന്തിനും ഒപ്പം നിന്ന നിർമ്മാതാവ് വേണുവേട്ടനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു.ഇനിയും പല കഥാപാത്രങ്ങളും വരുമ്പോഴും അതിൽ ഉണ്ണിമുകുന്ദൻ എവിടെ എന്ന ചോദ്യത്തിനായി ഞാൻ വീണ്ടും കാത്തിരിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...