പാർവതിയുടെയും റിമയുടെയും പൊളിറ്റിക്കൽ ജാഗ്രത ഷീലയിൽ തിരയരുത്: തുണച്ച് കുറിപ്പ്

sheela-34
SHARE

ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ ഷീലയുടെ രാഷ്ട്രീയ ജാഗ്രത തിരയരുതെന്ന് എഴുത്തുകാരി എസ്.ശാരദക്കുട്ടി.  സിനിമാ മേഖലയിലെ മികച്ച പുരസ്കാരം അവരർഹിക്കുന്നുവെന്നും ശാരദക്കുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു. പത്രക്കാർ ചോദിക്കുമ്പോൾ തനിക്കറിവില്ലാത്ത വിഷയത്തെക്കുറിച്ചൊക്കെ മാറി മാറി പലതും പറയാറുണ്ടവർ. പാർവതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിറ്റിക്കൽ ജാഗ്രത ഷീലയിൽ തിരയാൻ പാടില്ല. എങ്കിലും അവരുടെ തൊഴിൽ മേഖലയിൽ അവരായിരുന്നു ഏറ്റവും മികച്ചു നിന്നത്. അതിനാണ് ജെ.സി. ഡാനിയേൽ പുരസ്കാരം–ശാരദക്കുട്ടികുറിച്ചു.

മീ ടൂ വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോണുകളാണെന്ന് നടി ഷീല പറഞ്ഞിരുന്നു. ഭക്ഷണത്തിലെ അത്തരം ഹോർമോണുകളാണ് പുരുഷന്മാരെ മീ ടൂവിന് പ്രേരിതമായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതരാക്കുന്നത്. ഇന്നത്തെ ഭക്ഷണരീതി പുരുഷനെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകി അഭിമുഖത്തിൽ ഷീല പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് കുറിപ്പ്. 

ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം:

സിനിമാ നടിമാർ വലിയ പൊതുബോധമൊന്നും പുലർത്താതിരുന്ന കാലത്തെ ഒരു കഴിവുറ്റ അഭിനേത്രി. തൊഴിലിൽ നൂറു ശതമാനവും സമർപ്പിച്ച് കുടുംബത്തെ രക്ഷപ്പെടുത്തേണ്ടിയിരുന്ന സാഹചര്യമുണ്ടായിരുന്ന ഏകയും ശക്തയുമായ സ്ത്രീ. മികച്ച നായക നടന്മാരെയൊക്കെ അഭിനയശേഷികൊണ്ട് പിന്നിലാക്കിയവർ. ചിട്ടയായ ജീവിതം കൊണ്ട് ഇന്നും സാമ്പത്തിക ഭദ്രതയോടെ ജീവിക്കുന്നവർ. സിനിമാ മേഖലയിലെ മികച്ച പുരസ്കാരം അവരർഹിക്കുന്നു.

ഇത്രയൊക്കെ മതി. ഷീലയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ പാടില്ല. പത്രക്കാർ ചോദിക്കുമ്പോൾ തനിക്കറിവില്ലാത്ത വിഷയത്തെക്കുറിച്ചൊക്കെ മാറി മാറി പലതും പറയാറുണ്ടവർ. പാർവതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിറ്റിക്കൽ ജാഗ്രത ഷീലയിൽ തിരയാൻ പാടില്ല. എങ്കിലും അവരുടെ തൊഴിൽ മേഖലയിൽ അവരായിരുന്നു ഏറ്റവും മികച്ചു നിന്നത്. അതിനാണ് ജെ.സി. ഡാനിയൽ പുരസ്കാരം.

ജെ.സി. ഡാനിയൽ പുരസ്കാരം അർഹിക്കുന്ന ഏറ്റവും മികച്ച സിനിമാ പ്രവർത്തകരിൽ എന്തുകൊണ്ടാണ് ഷീല ഉൾപ്പെടാതെ പോയതെന്ന് മുൻപും ശാരദക്കുട്ടി ചോദ്യം ഉന്നയിച്ചിട്ടുണ്ട്. ഏതാനം മാസങ്ങൾക്കു മുൻപ് ഷീലയുടെ അഭിനയമികവിനെ എടുത്തുപറഞ്ഞ് ശാരദക്കുട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: 

സത്യം. ജെ.സി. ഡാനിയൽ പുരസ്കാരം അർഹിക്കുന്ന ഏറ്റവും മികച്ച സിനിമാ പ്രവർത്തകരിൽ എന്തുകൊണ്ട് ഷീല ഉൾപ്പെട്ടില്ല ഇതു വരെ?

കരുത്തയായ സുന്ദരി സ്ത്രീയെ എത്ര കഴിവുണ്ടെങ്കിലും ഒരരികിലേക്കു മാറ്റി നിർത്തിയാൽ സമൂഹത്തിനൊരു വലിയ സംതൃപ്തിയാണ്. ഷീലയോളം ശക്തയായ ഒരഭിനേത്രി മലയാളത്തിലില്ല. തലയെടുത്ത്, നെഞ്ചു വിരിച്ചാണ് അവർ സത്യനേയും നസീറിനേയും മധുവിനേയും മറി കടന്നത്. ഇന്നും താനെവിടെ നിൽക്കണമെന്നതിന് അവർക്ക് നല്ല ബോധ്യങ്ങളുണ്ട്. അഭിമുഖങ്ങളിൽ അവർ താനെല്ലാവർക്കും മുന്നിലാണെന്ന് ആത്മവിശ്വാസത്തോടെ ആവർത്തിക്കാറുണ്ട്. അണികളുടെയോ വെട്ടുക്കിളികളുടെയോ സംരക്ഷണം അവർക്കാവശ്യമില്ല. എനിക്ക് ഏറ്റവും ബഹുമാനമുള്ള കേരള സ്ത്രീകളിൽ ഒരാൾ ഷീലയാണ്. ഷീലയാണ് മലയാള സിനിമയിലെ എക്കാലത്തെയും കരുത്ത്.''

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...