കാലത്തിന് മുന്‍പേ നിര്‍ണയം പിറന്ന വഴി; ഡോ.റോയി ആകേണ്ടിയിരുന്ന മമ്മൂട്ടി; ആ രഹസ്യം; അഭിമുഖം

nirnayam-inter
SHARE

മലയാള സിനിമാ ചരിത്രത്തിൽ കാലത്തിന് മീതെ സഞ്ചരിച്ച സിനിമകളുടെ കൂട്ടത്തിൽപ്പെടുന്ന ചിത്രമായാണ് മിക്കവരും നിർണയത്തെ കാണുന്നത്. 1995-ൽ പുറത്തിറങ്ങിയ സിനിമ സംസാരിക്കുന്നത് ഇന്ന് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. 'യോദ്ധ' എന്ന ക്ലാസിക് ചിത്രത്തിന് ശേഷം സംഗീത് ശിവൻ സംവിധാനം ചെയ്ത സിനമയാണ് നിർണയം. പരീക്ഷണങ്ങളോടായിരുന്നു എന്നും സംഗീതിന് പ്രിയം. അത്തരത്തിലൊരു പരീക്ഷണ ചിത്രം തന്നെ നിർണയവും. പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ സഹോദരനാണ് സംഗീത് ശിവൻ. സിനിമ പുറത്തിറങ്ങി 25 വര്‍ഷത്തിനരികെ നിൽക്കുമ്പോൾ ആ ഓർമകളും ചില അറിയാക്കഥകളും മനോരമ ന്യൂസ് ഡോട്കോമിനോട് പങ്കുവയ്ക്കുകയാണ് സംവിധായകൻ സംഗീത് ശിവൻ.

നിര്‍ണയം എന്ന സിനിമയുടെ പിറവി

നിർണയം ഒരു മെഡിക്കൽ ത്രില്ലർ വിഭാഗത്തിൽ വരുന്ന സിനിമയാണ്. അന്നത്തെ കാലത്ത് അത്തരത്തിലൊരു വിഷയം ആരും മുന്നോട്ട് വച്ചിരുന്നില്ല. ലൈസൻസോ വൈദഗ്ധ്യമോ ഇല്ലത്ത ഡോക്ടർമാർ ഓപ്പറേഷൻ നടത്തുന്നതും രോഗികൾ അറിയാതെ അവയാവദാനം നടത്തുന്നതുമൊക്കെ അന്ന് വാർത്തകളിൽ വന്നിരുന്നു. പിന്നെ ചില പുസ്തകങ്ങളിലൂടെയും ഇത്തരം സംഭവങ്ങളുടെ വ്യാപ്തി മനസ്സിലാക്കാൻ സാധിച്ചു. ആക്സിഡന്റ് പറ്റിയും മറ്റും ആശുപത്രിയിൽ എത്തുന്ന രോഗികളെ കോമ സ്റ്റേജിലാക്കുന്നു. അവരോ ബന്ധുക്കളോ അറിയാതെ അവയവങ്ങൾ മുറിച്ചു മാറ്റി മറിച്ചു വിൽക്കുന്ന ബിസിനസ് രീതി. ഇതെല്ലാം കൂടി വച്ച് ഒരു സിനിമയാക്കണം എന്ന് ഉറപ്പിച്ചു. അങ്ങനെയാണ് നിർണയം എന്ന സിനിമ നിർമിക്കപ്പെടുന്നത്. 

സിനിമയുടെ കാലിക പ്രസക്തി

ആ സിനിമ ഇന്നാണ് പുറത്തിറങ്ങിയതെങ്കിൽ എനിക്ക് കുറച്ചുകൂടി ടെൻഷൻ ഉണ്ടാകുമായിരുന്നു. കാരണം ഇന്നത്തെ സാമൂഹിക പശ്ചാത്തലം മാറിയിരിക്കുന്നു. സാധാരണക്കാർ കൂടുതൽ ബോധവാന്മാരാണ്. അന്ന് കംപ്യൂട്ടർ ഒന്നും ഇത്രയും ജനകീയമായിട്ടില്ല. അതിലും പ്രധാനം അന്ന് സോഷ്യൽ മീഡിയ ഇല്ലായിരുന്നു എന്നതാണ്. പക്ഷേ ആ സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന് കൂടുതൽ പ്രസക്തി ഇപ്പോഴാണ്. അന്നത്തെ കാലത്ത് അവയവമാറ്റം എന്നൊന്നില്ല. വൃക്കയാണ് കൂടുതലായം മാറ്റി വക്കുന്നത്. ഇന്ന് അങ്ങനെയല്ല മറ്റെല്ലാ അവയവങ്ങളും മാറ്റി വയ്ക്കുന്നു. വലിയ കണ്ണികളാണ് ഇതിനൊക്കെ പിന്നിൽ ഇന്ന് പ്രവർത്തിക്കുന്നത്. ഇന്നായിരുന്നു സിനിമ പുറത്തിറങ്ങയതെങ്കിൽ ഉറപ്പായും വേറെ തലത്തിലുള്ള ചര്‍ച്ചകൾ ഉണ്ടായേനെ.

ജോസഫും നിർണയവും 

'ജോസഫ്' എന്ന സിനിമ കണ്ടു. വളരെ നല്ല ചിത്രം. ആദ്യം കണ്ടപ്പോൾ തന്നെ തോന്നി ഇത് നമ്മുടെ കഥ തന്നെയാണല്ലോ എന്ന്. ഈ സിനിമ കുറച്ചുകൂടി റിയലിസ്റ്റിക്ക് ആണ്. യാഥാർത്ഥ്യത്തെ അതേപോലെ കാണിക്കുന്നു. പക്ഷേ നിർണയത്തിൽ ഹീറോയിസത്തിനായിരുന്നു പ്രാധാന്യം. അത് നമ്മുടെ കുഴപ്പമല്ല. അന്നത്തെ കാലത്തെ സിനിമകൾ അത്തരത്തിലായിരുന്നു. ഒരേ കാര്യം തന്നെയാണ് രണ്ട് സിനിമകളും ചർച്ച ചെയ്യുന്നത്. നിർണയത്തിൽ ആളെ കൊല്ലുന്നില്ല, പകരം കോമ സ്റ്റേജിലാക്കുന്നു എന്നതാണ് വ്യത്യാസം. അന്നത്തെക്കാൾ സമൂഹം അധപതിച്ചുപോയി എന്നാണ് ജോസഫ് കാണിച്ചു തരുന്നത്. ജോസഫിനൊപ്പം വിവാദങ്ങളിൽ നിർണയം എന്ന സിനിമയുടെ പേരും കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിൽ അത് ഇന്നും ആ സിനിമയെ ജനങ്ങൾ ഓർക്കുന്നു എന്നതിന് തെളിവാണ്. പല കാര്യങ്ങളും സമൂഹത്തിൽ മാറ്റമില്ലാതെ തുടരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

ഡോക്ടർ റോയി ആയി മോഹൻലാൽ

മോഹൻലാൽ ആ സിനിമയിൽ വളരെ ബ്രില്യന്റ് ജോബ് ആണ് കാഴ്ചവച്ചതെന്ന് ഞാൻ പറയും. കാരണം ഡോക്ടർ റോയ് എങ്ങനെയാകണോ അതായിരുന്നു മോഹൻലാൽ. പക്ഷേ അതിന് പിന്നിൽ ഒരു കാര്യമുണ്ട്. ആദ്യം ഡോക്ടറിന്റെ വേഷത്തിൽ ഞങ്ങൾ തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. അദ്ദേഹത്തിന് അന്ന് തിരക്കുള്ള സമയവും. കുറച്ചു നാൾ അദ്ദേഹത്തിനായി കാത്തിരുന്നു. പക്ഷേ ഡേറ്റ് തരപ്പെടാതെ വന്നപ്പോഴാണ് മോഹൻലാലിനെ നിശ്ചയിച്ചത്. മമ്മൂട്ടി ആയിരുന്നു ഡോക്ടർ റോയി എങ്കിൽ സിനിമയിൽ വളരെ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. വളരെ സീരിയസായിരുന്നു മമ്മൂട്ടിക്കായി ഞാനും ചെറിയാൻ കൽപകവാടിയും ചേർന്ന് എഴുതിയ കഥാപാത്രം. പിന്നീട് മോഹൻലാലിന് വേണ്ടി തിരക്കഥ ഏറെക്കുറേ മാറ്റി എഴുതി. ഹ്യൂമറും റൊമാൻസും കൂടുതൽ ഉൾപ്പെടുത്തി. സിനിമ പുറത്തിറങ്ങിയതിന് ശേഷം ആദ്യം വിളിച്ചത് മമ്മൂട്ടിയാണ്. 'നല്ല സിനിമയാണ്. ഇതിൽ അവൻ തന്നെയാണ് നല്ലത്' എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ തിരക്കഥ മാറ്റിയ വിവരമൊന്നും അദ്ദേഹത്തിന് അറിയില്ലല്ലോ. എന്തായാലും ആ അഭിനന്ദനം എനിക്ക് വലിയ സന്തോഷമായി. ഒരു ടെൻഷൻ ഒഴിവായല്ലോ.

സിനിമയിലെ ഓപ്പറേഷൻ രംഗങ്ങളിലൊക്കെ മുഖത്തിനെക്കാൾ കൂടുതൽ കൈകളായിരുന്നു കാണിച്ചത്. മോഹൻലാലിന്റെ കൈകളുടെ ചലനം എന്നെ ശരിക്കും അൽഭുതപ്പെടുത്തി. ഒരു പ്രൊഫഷണൽ ഡോകടറുടേത് പോലെ. അഭിനയമാണോ ജിവിതമാണോ എന്ന് വേർതിരിക്കാനായില്ല. ഒരിക്കലും നമ്മളെ സമ്മർദ്ദത്തിലാക്കാത്ത നടനാണ് അദ്ദേഹം. അത് ആദ്യ ചിത്രമായ യോദ്ധയിൽ തന്നെ എനിക്ക് അനുഭവിക്കാനായതാണ്. 

സിനിമയിൽ ഒരു കാർ വന്നിടിക്കുന്ന രംഗമുണ്ട്. അതിന് വ്യത്യസ്തമായ ഒരു കാർ വേണം. അതിനായി പലയിടത്തും അലഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം സിനമയുടെ നിർമാതാവും മോഹൻലാലിന്റെ ഭാര്യാസഹോദരനുമായ സുരേഷ് ബാലാജിയുടെ വീട്ടിലേക്ക് ഞങ്ങൾ പോയി . അവിടെ ചെന്നപ്പോൾ ഒരു പൊടി പിടിച്ച കാർ കണ്ടു. നോക്കുമ്പോൾ ഞാൻ തിരയുന്ന അതേ കാർ. ഉടനെതന്നെ മോഹൻലാൽ അത് എടുക്കാമെന്ന് പറഞ്ഞു. അവസാനം ആ കാർ സിനിമയിലെ ഒരു കഥാപാത്രം തന്നെയായി. 

സാങ്കേതികപരമായും മികവ്

ബോക്സ് ഓഫീസ് ഹിറ്റ് എന്നതിലുപരി ടെക്നിക്കലി ഹിറ്റ് സിനിമയായിരുന്നു നിർണയം. കാരണം അന്നു വരെ പരീക്ഷിക്കാത്ത കാമറ ആംഗിളുകളാണ് ആ സിനിമയിൽ ഉപയോഗിച്ചത്. സഹോദരൻ സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ഞങ്ങൾ പല പരീക്ഷണങ്ങളും നടത്തി. ആദ്യമായാണ് വൈഡ് ലെൻസ് ഉപയോഗിച്ച് മോഹൻലാലിനെപ്പോലെ ഒരു താരപദവി ഉള്ളയാളെ ഷൂട്ട് ചെയ്യുന്നത്. അത് വിജയം കണ്ടു. കലാസംവിധാനവും പശ്ചാത്തല സംഗിതവും വേറിട്ടതും മികച്ചതുമായിരുന്നു എന്ന അഭിപ്രായവും ഉണ്ടായി.

ഇനിയൊരു മോഹൻലാല്‍ സിനിമ സാധ്യമോ? 

ഇനി അങ്ങനെയൊരു സിനിമ സാധ്യമാകുമോ എന്നത് ചോദ്യം മാത്രമാണ്. കാരണം മോഹൻലാൽ താരത്തിൽ നിന്നും ഉയർന്ന് മറ്റൊരു തലത്തിൽ എത്തിയിരിക്കുകയാണ്. കണക്കുകളുടെ പിറകേയാണ് സിനിമയും. കോടി ക്ലബുകളിൽ കയറുക എന്നതാണ് വിജയം നിശ്ചയിക്കുന്നത്. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമ എല്ലാവർക്കം ഇഷ്ടമാണ്. പക്ഷേ മോഹൻലാലിനെ വച്ച് അത്തരത്തിലൊരു സിനിമ ഉണ്ടാക്കാൻ ഇന്ന് പലരും മടിക്കും. കാരണം അദ്ദേഹത്തിന്റെ താരമൂല്യം ഇന്ന് മറ്റൊരു തലത്തിലാണ്. കാലം മാറിയില്ലേ. അദ്ദേഹത്തിന്റെ താരമൂല്യത്തിന് അനുസരിച്ചുള്ള വിഷയം ഒത്തു വരികയാണെങ്കിൽ അത്തരമൊരു സിനിമയെക്കുറിച്ച് ചിന്തിക്കാം

MORE IN ENTERTAINMENT
SHOW MORE