ഒരിടവേളക്ക് ശേഷം ഹൃത്വിക് റോഷൻ നായകനായെത്തുന്ന സൂപ്പർ 30യുടെ റിലീസ് മാറ്റിവെച്ചു. കങ്കണ റണാവത്തിന്റെ മെന്റൽ ഹേ ക്യാ എന്ന ചിത്രത്തിനൊപ്പമുള്ള സൂപ്പർ 30 യുടെ റിലീസ് വലിയ ചർച്ചയായിരുന്നു. പിന്നാലെ കങ്കണയുടെ സഹോദരി രംഗോലി ഹൃത്വികിനെതിരെ വീണ്ടും ആരോപണവുമായി രംഗത്തുവന്നു.
ഹൃത്വിക് യുദ്ധഭൂമിയിൽ നേരിട്ടിറങ്ങി യുദ്ധം ചെയ്യാൻ തയ്യാറാകാത്ത ഒരാളെന്നും പിന്നിൽ നിന്ന് കുത്തുന്ന വ്യക്തിയാണെന്നും രംഗോലി ആരോപിച്ചു. ഒപ്പം താരത്തെ വിഡ്ഡിയെന്ന് വിളിച്ച് അവഹേളിക്കുകയും ചെയ്തു.
ഹൃത്വികിന്റെയും കങ്കണയുടെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്യുന്നതിനൊപ്പം വ്യക്തിപരമായ പ്രശ്നങ്ങളും വലിച്ചിഴക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് തന്റെ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാൻ ഹൃത്വിക് തീരുമാനിച്ചത്.
''മറ്റൊരു മാധ്യമ സർക്കസിന് കൂടി എന്റെ സിനിമയെ വിട്ടുകൊടുക്കാൻ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മാനസിക സംഘർഷങ്ങളിൽ നിന്നും വ്യക്തിപരമായ ആഘാതങ്ങളിൽ നിന്നും എന്നെത്തന്നെ സംരക്ഷിക്കാൻ ചിത്രത്തിന്റെ റിലീസ് മാറ്റുകയാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി എനിക്കെതിരെ ഈ പരസ്യമായ പീഡനം ഞാനനുഭവിക്കുകയാണ്. കുറെപ്പേർ അതിനെ ആഘോഷിക്കുകയും ചെയ്യുന്നു. ഇത്തരം വിഷയങ്ങളിൽ യാഥാർഥ്യമെന്തെന്ന് സമൂഹം തിരിച്ചറിയുന്നതിനുള്ള കാത്തിരിപ്പിലാണ് ഞാൻ. ഈ നിസ്സഹായാവസ്ഥ അവസാനിക്കേണ്ടിയിരിക്കുന്നു''-ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഹൃത്വിക് കുറിച്ചു.