മൂന്നു ദിവസം ഉറക്കം കളഞ്ഞ യേശുദാസ്; മമ്മൂട്ടി: മോഹൻലാൽ: ഊഷ്മളം

mammootty-mohanlal-yeshudas
SHARE

‘ഇതാണു ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം’ എന്ന വാക്കുകൾക്ക് നന്ദിയായി മലയാളത്തിന്റെ രണ്ടു മെഗാ താരങ്ങളെയും സാക്ഷിയാക്കി യേശുദാസ് പാടി. ‘പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ...’  പ്രഥമ മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡിന്റെ മുഹൂർത്തങ്ങളിൽ ഏറെ ഹൃദ്യമായിരുന്നു ഇൗ നിമിഷം. യേശുദാസിന് ഓൾ ടൈം എന്റർടെയ്നർ പുരസ്ക്കാരം സമ്മാനിക്കാൻ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തിയ നിമിഷം േവദിയിലെ ആരാധകരും ആഘോഷമാക്കി. 

mammootty-lal-yeshudas-2

‘സാധാരണ ദാസേട്ടനിൽ നിന്ന് അവാർഡ് സ്വീകരിക്കുകയാണ് പതിവ്. അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കാനുള്ള ഈ അവസരം വലിയ ആദരമാണ്. ഒരിക്കലും അദ്ദേഹത്തിനു പകരംവയ്ക്കാൻ മറ്റൊരാളുണ്ടാവില്ല. അദ്ദേഹത്തിന്റെ അനേകം പാട്ടുകൾ പാടി അഭിനയിക്കാനായതാണ് എനിക്കു കിട്ടിയ ഭാഗ്യം’- മോഹൻലാൽ പറഞ്ഞു. ‘ദാസേട്ടന്റെ വലിയ ആരാധകനാണ് ഞാൻ. അദ്ദേഹത്തിന്റെ പാട്ടുപാടി അഭിനയിക്കുക എന്നതൊക്കെ സ്വപ്നത്തിനും അപ്പുറമുള്ള കാര്യമായിരുന്നു. അഭിനയിച്ച രണ്ടാമത്തെ സിനിമയിൽ തന്നെ ആ അവസരം ലഭിച്ചു എന്നതാണ് എന്റെ ഭാഗ്യം. അതറിഞ്ഞ് അന്ന് 3 ദിവസം ഉറങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ പാട്ടിനൊത്ത് എന്റെ മുഖത്ത്  ഭാവമൊക്കെ ശരിയാവുമോ എന്ന ചിന്തയായിരുന്നു. താടിയും മുടിയും നരച്ചെന്നല്ലാതെ ആ ശബ്ദത്തിന് ഈ പ്രായത്തിലും ഒരു ചെറിയ കറപോലും ഏറ്റിട്ടില്ല’-മമ്മൂട്ടിയുടെ വാക്കുകൾ. 

അടുത്ത വർഷം 80 വയസാവുമെന്ന് പറഞ്ഞ യേശുദാസ് ഇത്രയും കാലമായി നിലനിന്നു പോകുന്നത് ദൈവത്തിന്റെയും മാതാപിതാക്കളുടെയും ഗുരുക്കൻമാരുടെയും അനുഗ്രഹം കൊണ്ടാണെന്നു വ്യക്തമാക്കി. ‘ഹരികൃഷ്ണൻസ്’ സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടി 2 ശബ്ദത്തിൽ പാടിയതിന്റെ രഹസ്യം വ്യക്തമാക്കാമോ എന്നായിരുന്നു അവതാരകനായ രമേഷ് പിഷാരടിയുടെ ചോദ്യം. പണ്ടായിരുന്നെങ്കിൽ പറ്റില്ലായിരുന്നെന്നും ഇപ്പോൾ അതു സാധ്യമായത് റെക്കോഡിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണെന്നും യേശുദാസ് വ്യക്തമാക്കി. രണ്ടുപേർക്കുമായി രണ്ട് ട്രാക്കിൽ പാടി റെക്കോർഡ് ചെയ്തതാണത്.‌

MORE IN ENTERTAINMENT
SHOW MORE