ആ വാർത്ത മനസ്സിൽ കിടന്ന് വീർപ്പുമുട്ടി; ഒടുവിൽ ലാലേട്ടൻ പറഞ്ഞു; അനുഭവം

mohanlal-sidhu-panackal-22
SHARE

നടൻ മോഹൻലാൽ സംവിധായകനാകാൻ പോകുന്നുവെന്ന വാർത്ത ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. സിനിമാലോകത്തുനിന്ന് നിരവധി പേരാണ് മോഹൻലാലിന് ആശംസകൾ നേർന്നെത്തിയത്. 

നടനും സംവിധായകനുമായ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങൾ ആശംസകൾ പങ്കുവെച്ചെത്തി. ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ സന്തോഷം ആരോടെങ്കിലും പങ്കുവെക്കാനാകാതെ താൻ വീർപ്പുമുട്ടി എന്നാണ് സിദ്ദു പറയുന്നത്. 

കുറിപ്പ് വായിക്കാം: 

എല്ലാവരും കൊതിക്കുന്ന ഒരു സന്ദർഭം അത് നമുക്ക് കിട്ടുക എന്നത് മഹാഭാഗ്യമായി തന്നെ കരുതണം. അച്ഛന്റെയും അമ്മയുടെയും ഗുരുകാരണവൻമാരുടെയും അനുഗ്രഹമായും കാണാം. ഞാൻ വർക്ക്‌ ചെയ്യാൻ പോകുന്ന പുതിയ സിനിമ "ഇട്ടിമാണി മെയ്ഡ് ഇൻ ചൈന" യുടെ ലൊക്കേഷൻ അന്വേഷിക്കുന്നതിനിടയിൽ ഒരു ദിവസം ആന്റണി പെരുമ്പാവൂർ വിളിച്ചു. നമുക്കൊരിടം വരെ പോകാനുണ്ട്. ആന്റണിയോടൊപ്പം യാത്രചെയ്യുമ്പോൾ എന്തിനാണെന്നോ എവിടേക്കാണെന്നോ ആന്റണി പറഞ്ഞില്ല. കാർ ചെന്നുനിന്നത് നവോദയയുടെ മുറ്റത്‌, ജിജോ സാറുമായി സംസാരിക്കാനിരുന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. 

"ബറോസ്സ് " ലാലേട്ടൻ സംവിധാനം ചെയ്യുന്ന സിനിമ.അതിൽ എനിക്കും സഹകരിക്കാൻ സാധിക്കുക.ഈ വാർത്ത..ഈ സന്തോഷം സിനിമാലോകത്തോട് വിളിച്ചുപറയാൻ ഞാൻ വെമ്പി. പക്ഷെ ഔദ്യോഗികമായി ഒരറിയിപ്പുണ്ടാകും വരെ ഇത് പുറത്തുവിടാനും പറ്റില്ല.ഈ സന്തോഷ വാർത്ത ആരോടെങ്കിലും പങ്കുവെക്കാതെ വല്ലാത്ത വീർപ്പുമുട്ടലിലായിരുന്നു ഞാൻ. ഇന്നലെ ലാലേട്ടൻ ബ്ലോഗിലൂടെ താൻ സംവിധാനം ചെയ്യാൻ പോകുന്ന വിവരം ലോകത്തെ അറിയിച്ചു. ഭാഗ്യം ആദ്യം എന്നെ കടാക്ഷിക്കുന്നതു സുകുമാരൻ സാറിന്റെ രൂപത്തിലാണ്. 

ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകാൻ കഴിയുന്നത് ഇതുവരെയുള്ള എന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ സഹകരിക്കാൻ സാധിച്ചതും അത് വലിയ വിജയമായതും മറ്റൊരു ഭാഗ്യം. എല്ലാവരോടും നന്ദി പറയുന്നു. ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവിന്റെ വലിയ മനസും സ്നേഹവുമാണ് ഇതിനെല്ലാം പിന്നിൽ. എന്താണ് ഞാൻ പറയേണ്ടത്. നന്ദി പറഞ്ഞാൽ അത് കുറഞ്ഞു പോകും.

MORE IN ENTERTAINMENT
SHOW MORE