ഡ്രൈവറെ മർദിച്ചു; എന്നെയും; പോരാടി നടി; ദുരനുഭവം; ധീരാനുഭവം

actress-holy-attack
SHARE

കുഞ്ഞുങ്ങൾക്കൊപ്പം യാത്രചെയ്യുമ്പോഴാണ് ബോളിവുഡ് താരമായ ചാഹത് ഖന്നയ്ക്ക് മറക്കാനാവാത്ത അനുഭവമുണ്ടായത്. രാജ്യം ഹോളി ആഘോഷിക്കുന്ന ദിനത്തിൽ തനിക്ക് നേരിട്ട ദുരനുഭവം താരം പങ്കുവച്ചതോടെ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. സ്വന്തം ജീവനും മക്കളുടെ ജീവനും വേണ്ടി അക്രമിസംഘത്തോട് പോരടിച്ച അനുഭവമാണ് താരം തുറന്നു പറഞ്ഞത്.

കുഞ്ഞുങ്ങളുമൊത്ത് കാറിൽ സഞ്ചരിക്കുമ്പോഴാണ് 14 ഓളം വരുന്ന അക്രമി സംഘം ചാഹത്തിന്റെ കാർ വളഞ്ഞത്. കാറിലും ബൈക്കിലുമായെത്തിയ അക്രമി സംഘത്തിലെ എല്ലാവരും തന്നെ മദ്യപിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കുഞ്ഞുങ്ങളും അവരുടെ ആയയും ഞാനും ഡ്രൈവറുമായിരുന്നു കാറിലുണ്ടായിരുന്നത്. മലാഡിലെ എസ്.വി റോഡിലെത്തിയപ്പോൾ ഞങ്ങളുടെ കാറിന്റെ പിന്നിൽ മറ്റൊരു കാർ വന്നിടിച്ചു. ഡ്രൈവർ ബ്രേക്ക് പിടിച്ചതിന്റെ ആഘാതത്തിൽ ഞങ്ങൾ കാറിന്റെ മുന്നിലേക്കു പോയി. തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത്.  ആറോളം പുരുഷന്മാർ ഞങ്ങളുടെ കാറിനെ ലക്ഷ്യമാക്കി ഇറങ്ങി വരുന്നതാണ്. അതോടൊപ്പം തന്നെ അവരുടെ കാറിനു സമാന്തരമായി  4 ബൈക്കുകളിലായെത്തിയ എട്ടോളം പുരുഷന്മാരും ഞങ്ങളെ ലക്ഷ്യമിട്ടു വന്നു. അങ്ങനെ ആകെ മൊത്തം 14 പേർ.

അവരെല്ലാവരും കൂടി കാറിന്റെ ഡോറിൽ ശക്തിയായി ഇടിക്കാൻ തുടങ്ങി, ഞങ്ങളെ ഉപദ്രവിക്കാനും ശ്രമിച്ചു. ഇതെല്ലാം കണ്ട് ഭയന്നു പോയ ഡ്രൈവർക്ക് കാർ ഒന്നനക്കാൻ പോലുമായില്ല. കുഞ്ഞുങ്ങളാണെങ്കിൽ പേടിച്ചു കരയാനും തുടങ്ങി. ഇതിനിടയിൽ കാറിന്റെ ഡോർ തുറന്ന അക്രമി സംഘം ഡ്രൈവറെ വലിച്ചു പുറത്തിട്ടു മർദ്ദിക്കാൻ തുടങ്ങി. ഇതിനകം അവർ കാറിന്റെ പിന്നിലെ ഗ്ലാസുകൾ അടിച്ചു തകർത്തിരുന്നു. അതിനുശേഷം അവർ കാറിന്റെ ബോണറ്റിലും മുകളിലുമൊക്കെ കയറി ഇരിപ്പുറപ്പിച്ചിരുന്നു. പിന്നെ പാട്ടും നൃത്തവുമൊക്കെയായി രംഗം വീണ്ടും വഷളായിരുന്നു.

എങ്ങനെയൊക്കെയോ ധൈര്യം വീണ്ടെടുത്ത ഡ്രൈവർ കാർ ഒരുവിധം സ്റ്റാർട്ട് ചെയ്തു. ഒരുവിധം അവരിൽ നിന്നു രക്ഷപെട്ടു എന്നു കരുതിയപ്പോഴാണ് അവർ വീണ്ടും ഞങ്ങളെ പിന്തുടരുകയാണെന്ന് മനസ്സിലായത്. അതോടെ ഞാൻ ധൈര്യം സംഭരിച്ച് കാറിനു പുറത്തിറങ്ങി. അപ്പോഴാണ് അവർ മദ്യലഹരിയിലാണെന്ന് തീർച്ചയായത്. അതോടെ ഞാൻ പൊലീസിനെ വിളിച്ചു. ഒപ്പം സ്ഥലത്തെ എംഎൽഎയെയും വിളിച്ചു. ഗതികെട്ട് എനിക്ക് ചെരുപ്പൂരി അവരെ പ്രതിരോധിക്കേണ്ടി വന്നു. അവരിൽ നാലു പേർ എന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അത്. അപ്പോഴേക്കും ഭാഗ്യത്തിന് പൊലീസും എത്തിയിരുന്നു. അവർ എത്താനായി അ‍ഞ്ചു നിമിഷം കൂടി വൈകിയിരുന്നെങ്കിൽ ഒരു പക്ഷേ ഞാനിന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നു.''- ചാഹത് പറയുന്നു.

MORE IN ENTERTAINMENT
SHOW MORE