56 വർഷമായി സിനിമയിലെത്തിയിട്ട്. ഈ കാലയളവിൽ സിനിമയിലെ സഹപ്രവർത്തകർ പലരും രാഷ്ട്രീയത്തിലേക്ക് ചുവടു മാറി. രാഷ്ട്രീയത്തിൽ ഒരു കൈ പയറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല, ജീവിതത്തിൽ ഇന്നേവരെ ആകെ രണ്ടു തവണയേ വോട്ട് ചെയ്തിട്ടുള്ളൂ എന്ന് വെളിപ്പെടുത്തു താരം. തിരുവനന്തപുരത്ത് മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഷീല മനസു തുറന്നത്.
അതിനു കാരണം: ''ഇഷ്ടമില്ലാത്തതു കൊണ്ടല്ല, എന്തോ കാലക്കേടു കൊണ്ട് വോട്ടർ പട്ടികയിൽ പേരു വരുന്നില്ലെന്നു മാത്രം. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ വരുമ്പോൾ പല തവണ പറഞ്ഞ് ഉറപ്പു വരുത്തിയിട്ടും പട്ടികയിൽ പേരു വന്നിട്ടില്ല. മകനും മരുമകളും വോട്ടു ചെയ്യുമ്പോഴും എനിക്ക് വോട്ടില്ലായിരുന്നു. തിരഞ്ഞെടുപ്പു പ്രക്രിയയിൽ പങ്കെടുക്കേണ്ടത് ഏതൊരു പൗരന്റെയും കടമയാണ്. അതിനു സാധിക്കാത്തതിൽ നല്ല വിഷമമുണ്ട്''.
രാഷ്ട്രീയഗോദയിൽ പയറ്റിനോക്കിയിട്ടില്ലെങ്കിലും ഇറങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നു പറയുന്നു ഷീല. ആർക്കെങ്കിലുമൊക്കെ നന്മ ചെയ്യാൻ കഴിയുമല്ലോ എന്നായിരുന്നു ചിന്ത, എന്നാൽ രാഷ്ട്രീയക്കാരെക്കുറിച്ചു കൂടുതൽ പഠിച്ചപ്പോൾ ആ ആഗ്രഹം ഉപേക്ഷിച്ചു. കുടിവെള്ള പ്രശ്നം, തൊഴിലില്ലായ്മ അങ്ങനെ സാധാരണക്കാരെ ബാധിക്കുന്ന പലതുമുണ്ട്, പൊതു നന്മയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു കരുതി. പക്ഷേ രാഷ്ട്രീയത്തിനു പിന്നിലെ കളികൾ അറിഞ്ഞപ്പോൾ ആ ആഗ്രഹം വേണ്ടെന്നു വെക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു