മധുരരാജയുടെ പാക്ക്അപ് ദിനം അവതാരകനായി എത്തി വൈശാഖിനെയും ഉദയ്കൃഷ്ണയെയും ഞെട്ടിച്ച മമ്മൂട്ടി. നടനും അവതാകരനുമായ പ്രശാന്ത് ആണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. ചടങ്ങിൽ അവതാരകനായി മാറിയെന്ന് മാത്രമല്ല സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരുടെയും പേരെടുത്ത് അവരെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
പ്രശാന്തിന്റെ കുറിപ്പ് വായിക്കാം:
മോനെ പ്രശാന്തേ..ഒരു കള്ളച്ചിരിയോടെ വൈശാഖും ഉദയേട്ടനും എന്നെ അരികിലേക്ക് വിളിച്ചു.. ആഘോഷിക്കാൻ നിന്ന എന്നെ പണിയെടുപ്പിക്കാൻ ഉള്ള വിളിയാണ് എന്ന് ഒറ്റനോട്ടത്തിൽ എനിക്ക് പിടികിട്ടി..
നൂറോളം ദിവസം ഷൂട്ട് ചെയ്ത 'മധുരരാജയുടെ' ഓഡിയോ ലോഞ്ചും പായ്ക്ക്അപ് പാർട്ടിയും ആങ്കർ ചെയ്യാൻ ഉള്ള വിളി ആണ്.. പെട്ടൂ..
ഞങ്ങൾ മൂവരും പിന്നെ കാര്യത്തിലേയ്ക്ക് കടന്നു...
‘നീ അവിടെ ഇരിക്ക് , ഇന്ന് ഞാൻ അവതാരകനാകാം’; ഘനഗാംഭീര്യമുള്ള ശബ്ദം കേട്ട് ഞങ്ങൾ തല ഉയർത്തി..എന്റെ കൈയിൽ നിന്നും മൈക്ക് വാങ്ങി അദ്ദേഹം സ്റ്റേജിലേക്ക് ആവേശത്തോടെ നടന്നു കയറി.. ക്ഷീണം വകവയ്ക്കാതെ, കാണികളുടെ ഊർജം ആവാഹിച്ച് അദ്ദേഹം തുടങ്ങി..
2 മണിക്കൂറോളം ഒറ്റനിൽപിൽ നിന്ന്, എല്ലാ അണിയറപ്രവർത്തകരെയും പേരെടുത്തു വിളിച്ചു. പിന്നീട് വിശേഷം പങ്കുവച്ച്, സെൽഫി എടുത്ത് ആ രാത്രി അദ്ദേഹം അവിസ്മരണീയമാക്കി..
സിനിമയിൽ ജോലി ചെയ്ത ഓരോരുത്തരുടെയും പേര് മമ്മൂക്കയ്ക്ക് അറിയാമായിരുന്നു എന്ന് തിരിച്ചറിഞ്ഞ പലരും അദ്ഭുതപ്പെട്ടു..മമ്മൂക്കാ.. അങ്ങ് അദ്ഭുതം ആണ്.. സിനിമയെ പുണരാൻ ഉള്ള ഞങ്ങളുടെ യാത്രയിലെ പ്രചോദനം...ദ് കിങ് ഈസ് ബാക്ക്...