അവാർഡ് തന്നു; മുണ്ടിന്റെ പ്രൈസ് സ്റ്റിക്കര്‍ പോലും മാറ്റാതെ ജോജുവെത്തി; കയ്യടി

joju-george-cpcc-award
SHARE

മലയാള സിനിമയ്ക്ക് എറെ അഭിമാനിക്കാവുന്ന ചിത്രമായിരുന്നു ജോസഫ്. പത്മകുമാർ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി. ജോജു ജോർജ് എന്ന നടന്റെ പ്രകടനമായിരുന്നു ചിത്രത്തിന്റെ നട്ടെല്ല്. ജോസഫിലെ അഭിനയ മികവിന് ജോജു ജോർജിനെ സിനിമാ പാരഡൈസോ ക്ലബ്ബിന്റെ മികച്ച നടനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് നേടുകയും ചെയ്തു. 

അവാർഡ് സ്വീകരിച്ച ശേഷം ജോജു വളരെ വൈകാരികമായാണ് സംസാരിച്ചത്. നാളെ ഞാൻ എന്റെ മക്കളോട് പറയും ഒരിക്കൽ സിപിസി യുടെ അവാർഡ് ഞാൻ വാങ്ങിയിരുന്നുവെന്ന്. എനിക്ക് മുൻപ് ഫഹദും വിനായകനും വാങ്ങിയതാണിത്. എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു എന്നു പറഞ്ഞു തുടങ്ങിയ ജോജു വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ മൈക്ക് വിജയ്ബാബുവിന് കൈമാറി. 25 വര്‍ഷമായി സിനിമയ്ക്ക് പിറകേ നടക്കാന്‍ തുടങ്ങിയിട്ട്. എന്നെ ഒരിക്കല്‍ അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് പറഞ്ഞു വിട്ടിട്ടുണ്ട്. അത് അഭിനയിക്കാന്‍ അറിയാത്തത് കൊണ്ടു തന്നെയാണ്. എനിക്ക് അഭിനയിക്കാനും ഡബ്ബ് ചെയ്യാനും ഒന്നും അറിയില്ലായിരുന്നു. എന്റെ നാല് മാസം മുന്‍പുള്ള ജീവിതം അല്ല ഇപ്പോള്‍. ഞാന്‍ ആഗ്രഹിച്ച പല വ്യക്തികള്‍ക്കുമൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് അവസരം കിട്ടി– ജോജു പറഞ്ഞു. 

പ്രസംഗത്തിനിടെ ജോജു  ധരിച്ചിരുന്ന മുണ്ടിന്‍റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായി. അവാര്‍ഡ് വാങ്ങനെത്തിയപ്പോള്‍ ധരിച്ച മുണ്ടിലെ സ്റ്റിക്കര്‍ പോലും മാറ്റാന്‍ താരം മറന്നുപോയെന്നാണ് ആരാധകര്‍ കണ്ടെത്തിയത്. പുതിയ മുണ്ട് വാങ്ങിയിട്ട് പ്രൈസ് സ്റ്റിക്കര്‍ മാറ്റുന്ന കാര്യം പോലും ശ്രദ്ധിക്കാതെ അവാര്‍ഡ് മേടിക്കാന്‍ ഓടി വരുന്ന ഏക ഹീറോ ജോജു മാത്രമായിരിക്കുമെന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇത് താരത്തിന്റെ സത്യസന്ധ്യതയാണ് കാണിക്കുന്നതെന്നും അവാർഡ് പുരസ്കാര സമർപ്പണ ചടങ്ങിനെത്തിയപ്പോൾ യാത്രയ്ക്കിടെ വാങ്ങി ധരിച്ചതാകും മുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടു.

അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലെ അഭിനയത്തിന്  ഐശ്വര്യ ലക്ഷ്മി മികച്ച നടിക്കുളള പുരസ്‌കാരം നേടി.. ഈ.മ.യൗവിലെ അഭിനയത്തിന് വിനായകന്‍ മികച്ച സഹനടനായി. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് വിനായകന്‍ സിപിസിയുടെ മികച്ച നടനുള്ള പുരസ്‌കാരം നേരത്തേ സ്വന്തമാക്കിയിരുന്നു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം പൗളി വില്‍സണും (ഈമയൗ) സാവിത്രി ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ) എന്നിവര്‍ പങ്കിട്ടു. മികച്ച തിരക്കഥ- സുഡാനി ഫ്രം നൈജീരിയ ( സക്കറിയ, മുഹസിന്‍ പെരാരി) ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ്, സംഗീതം- പ്രശാന്ത് പിള്ള, മികച്ച ഓര്‍ജിനല്‍ സോങ്- രണം ടെറ്റില്‍ ട്രാക്ക്, മികച്ച എഡിറ്റര്‍-നൗഫല്‍ അബ്ദുള്ള, മികച്ച സൗണ്ട് ഡിസൈനിങ്ങ്-രംഗനാഥ് രവി.

MORE IN ENTERTAINMENT
SHOW MORE