ഉന്നതകുല ജാതരല്ലാത്തവർക്കും അച്ചടിഭാഷ സംസാരിക്കാത്തവർക്കും മുഖമില്ലാത്തവർക്കും ജീവിതവും കഥയുമുണ്ടെന്ന് അടിവരയിടുകയാണ് തീയേറ്ററുകളിൽ ജനസാഗരം തീർക്കുന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ. മലയാളത്തിലെ യുവനിര ഒന്നിച്ച നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമപാരഡീസോ ഗ്രൂപ്പിൽ അമൽ ജോസ് എന്ന യുവാവ് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. ശ്യാം പുഷ്‌കരന്‍ കള്ളനാണെന്നും, അയാള്‍ മോഷ്ടിക്കുന്നത് മനുഷ്യരെയാണെന്നും കുറിപ്പില്‍ പറയുന്നു.
ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒരു ചിന്ത ആണ്, ഇതിനെ പരത്തി എഴുതിയാല്‍ കുമ്പളങ്ങി നെറ്‌സ് ഒരു നോവല്‍ ആകും, കുറിക്കി എഴുതിയാല്‍ അതി വൈകാരികത നിറഞ്ഞ ഒരു നാടകം ആകും. ഞാന്‍ പറഞ്ഞല്ലോ, അയാള്‍ കള്ളന്‍ ആണ്, അയാള്‍ അത്ഭുതങ്ങള്‍ കാണിച്ചു കൊണ്ടേ ഇരിക്കും. അമൽ പറയുന്നു.
അമൽ ജോസിന്റെ കുറിപ്പിന്റെ പൂർണരൂപം
ശ്യാം പുഷ്‌കരന്‍ ഒരു ചെറിയ കള്ളന്‍ ആണ്, അയാള്‍ മോഷ്ടിക്കുന്നത് മനുഷ്യരെ ആണ് , ചെറിയ ചെറിയ ഇമോഷന്‍സിനെ ആണ്. എന്നിട്ടു അതി തീവ്രമായ വൈകാരികതയെ സ്‌ക്രീനില്‍ കാണിച്ച് മനുഷ്യരെ ചിരിപ്പിക്കും. പക്ഷെ ആ ചിരി പിന്നെ ഒരു ചിന്തയായി, വേദനയായി കാഴ്ചക്കാരന്റെ മനസില്‍ കൂടും ഈ മാജിക് കൈവശം ഉള്ള വേറെ എഴുത്തുകാര്‍ ഉണ്ടോ എന്ന് അറിയില്ല.
”പ്രേമത്തിന് കണ്ണില്ല അല്ലെ എന്നു ബോബി ചോദിക്കുമ്പോള്‍”
”ചേട്ടന്‍ ആ ഗ്ലാസ് അങ്ങു വെച്ചേ” എന്നു പറയുന്ന പെൺകുട്ടിയും.
”നീ നന്നായിട്ട് മീന്‍ പിടിക്കുന്നുണ്ടല്ലോ , പിന്നെ എന്തിനാ വേറെ പണിക്കു പോകുന്നെ”എന്നു ചോദിക്കുന്ന നായികയും ഒക്കെ സിനിമ കാണുന്ന എന്നെയും നിങ്ങളെയും ഒക്കെ കളിയാക്കുകയാണ് സുഹൃത്തുക്കളെ.
ക്ലീന്‍ ഷേവ് ചെയ്തു , തേച്ചു മടക്കിയ ഷര്‍ട്ട് ഇട്ട ഷമ്മിയും നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്. വസ്ത്രവും, നിറവും, ജോലിയും നോക്കി മനുഷ്യനെ വിലയിരുത്തുന്ന നമ്മുടെ മാട്രിമോണി മെന്റലിറ്റിയെ ശ്യാം പുഷ്‌കരന്‍ അടിച്ച് അമ്പലപ്പറമ്പു കേറ്റുന്ന നിമിഷത്തിലും ഒരു ഇളിയും ആയി നമ്മള്‍ തിയേറ്റര്‍ ഇല്‍ ഇരിക്കും. അതിനുള്ള സൂത്രപ്പണികള്‍ ഒപ്പിച്ചാണ് ആ കൊടും ഭീകരന്‍ എഴുതുന്നത്.
ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒരു ചിന്ത ആണ്, ഇതിനെ പരത്തി എഴുതിയാല്‍ കുമ്പളങ്ങി നെറ്‌സ് ഒരു നോവല്‍ ആകും, കുറിക്കി എഴുതിയാല്‍ അതി വൈകാരികത നിറഞ്ഞ ഒരു നാടകം ആകും. ഞാന്‍ പറഞ്ഞല്ലോ, അയാള്‍ കള്ളന്‍ ആണ്, അയാള്‍ അത്ഭുതങ്ങള്‍ കാണിച്ചു കൊണ്ടേ ഇരിക്കും. കുമ്പളങ്ങി ഒരുപാട് നിരൂപണങ്ങള്‍ക്കു വിധേയം ആകേണ്ട സിനിമ ആണ്. ഓരോ ഫിലിം മേക്കേഴ്സി നും ഒരു ടെക്സ്റ്റ് ബുക്കും.’