‘നാൻ നായക്കുട്ടിയായി മാറട്ടുമാ...’ നാലുകാലിൽ നിൽക്കുകയും കുരയ്ക്കുകയും ഒാരിയിടുകയും ചെയ്യുകയാണ് അമുദൻ. മകളെ സന്തോഷിപ്പിക്കാൻ. മമ്മൂട്ടി എന്ന മെഗാതാരത്തെ അല്ല. മറിച്ച് പച്ചയായ ജീവിതത്തിന്റെ തനിയാവർത്തനമാണ് പേരൻപിന്റെ പുതിയ വിഡിയോയിൽ. ഒരുപാട് നാളുകൾക്ക് ശേഷം വിങ്ങിപ്പൊട്ടുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. സംവിധായകൻ റാമാണ് ചിത്രത്തിലെ നിർണായക രംഗം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒടുവില്‍ മകളുടെ അനങ്ങാഭാവം കണ്ട് ‘ഇതുക്ക് മേൽ എന്നാ പൺട്രത് എന്ന് അപ്പാവുക്ക് പുരിയാത് പാപ്പ..സൊല്ല്..’ എന്നു ചോദിക്കുന്ന മമ്മൂട്ടി ആരുടെയും ഉള്ളുലയ്ക്കും. സിനിമയില്‍ ഏറെ നീണ്ട ഒരു സുപ്രധാന രംഗത്തിന്റെ ഒരു ചെറുകഷ്ണം മാത്രമാണിത്.
തെന്നിന്ത്യ കാത്തിരിക്കുന്ന റാമിന്റെ പേരൻപ് ഫെബ്രുവരി ഒന്നിനാണ് തീയറ്ററിലെത്തുന്നത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്.
റോട്ടര്‍ഡാം ചലച്ചിത്രമേളയിലായിരുന്നു ചിത്രത്തിന്റെ അന്തര്‍ദേശീയ പ്രീമിയര്‍. പിന്നീട് ഷാങ്ഹായ് ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഇത്തവണത്തെ ഗോവ ചലച്ചിത്രോത്സവത്തിലായിരുന്നു. ഗോവയില്‍ നടന്ന പേരന്‍പിന്റെ രണ്ട് പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയിരുന്നു.