ഭീഷണിയെ ഭീഷണി കൊണ്ടു നേരിട്ട് കങ്കണ റണാവത്ത്. കങ്കണ നായികയാകുന്ന ‘മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ഝാന്‍സി’ തങ്ങളെ കാണിക്കാതെ പ്രദര്‍ശനത്തിന് അനുവദിക്കില്ലെന്നും അല്ലാത്ത പക്ഷം തിയേറ്ററുകള്‍ തകർക്കുമെന്നും കര്‍ണിസേന ദേശീയ തലവന്‍ സുഖ്ദേവ് സിങ് ഷെഖാവത് പറഞ്ഞിനോടാണ് അതേ നാണയത്തിൽ തിരിച്ചടിച്ച് താരം രംഗത്തെത്തിയത്.
‘നാല് ചരിത്രകാരന്മാര്‍ കണ്ടു വിലയിരുത്തിയ ശേഷമാണ് മണികര്‍ണ്ണികയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നൽകിയത്. കര്‍ണിസേനയെ ഈ വിഷയം അറിയിച്ചതുമാണ്. എന്നാല്‍ അവര്‍ തുടര്‍ച്ചയായി ഉപദ്രവിച്ചുകൊണ്ടിരിക്കുന്നു. ഇതവസാനിപ്പിക്കാന്‍ ഭാവമില്ലെങ്കില്‍ അവരുടെ അറിവിലേക്കായി ഒന്നേ പറയാനുള്ളൂ, ഞാനും ഒരു രജ്പുതാണ്, അവരെ ഓരോരുത്തരേയും ഞാന്‍ നശിപ്പിച്ചു കളയും..’.– കങ്കണ തുറന്നു പറയുന്നു. ചിത്രത്തിന്റെ സംവിധായികയും കങ്കണയാണ്.
ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ റാണി ലക്ഷ്മി ഭായിയും ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനും തമ്മില്‍ ബന്ധമുള്ളതായി കാണിക്കുന്നുണ്ടെന്ന സംശയത്തെത്തുടർന്നാണ് കര്‍ണി സേനയുടെ പ്രതിഷേധം. റിലീസിന് മുമ്പായി ചിത്രം കണ്ട് ഞങ്ങൾക്കത് ബോധ്യമാകണമെന്നും അല്ലാത്ത പക്ഷം സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’ന്റെ അവസ്ഥയാകും മണികര്‍ണ്ണികയ്ക്കുമെന്നാണ് കര്‍ണ്ണിസേനയുടെ ഭീഷണി. ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.