വിനയ് ഫോർട്ടിനെ ടൊവിനോയും രമേശ് പിഷാരടിയും അവഗണിച്ചെന്ന വാർത്ത വ്യാജമെന്ന് വെളിപ്പെടുത്തൽ. അല്‍ഫോന്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങുകള്‍ക്കിടെ വിനയ് ഫോർട്ടിനെ ടൊവിനോ തോമസും രമേശ് പിഷാരടിയും അവഗണിച്ചുവെന്ന തരത്തിൽ വിഡിയോ സഹിതമാണ് സോഷ്യൽ ലോകത്ത് വാർത്തകൾ പ്രചരിച്ചത്. ഇതിന് പിന്നാലെ ടൊവിനോയ്ക്കും പിഷാരടിക്കുമെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ അന്ന് അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വിനയ് ഫോർട്ട്. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ആ വീഡിയോയിലെ കണ്ടന്റ് എന്റെ അടുത്ത സുഹൃത്തുക്കളായ ടൊവിനോ തോമസും രമേഷ് പിഷാരടിയും ഒരു ചടങ്ങില്‍ വച്ച് എന്നെ മൈന്‍ഡ് ചെയ്തില്ല, അപമാനിച്ചു എന്നുള്ള തരത്തില്‍ എഡിറ്റ് ചെയ്ത ഒരു വീഡിയോ ആണ്. അത് തീര്‍ത്തും വ്യാജമായ വിഡിയോ ആണ്. അവിടെ വച്ച് നമ്മള്‍ കാണുകയും സംസാരിക്കുകയും ചെയ്തതിന് ശേഷമുള്ള ഒരു മീറ്റിങ് ആണ് കണ്ടത്. അത് ഒരു ആംഗിളില്‍ നിന്ന് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കി എടുത്ത വിഡിയോ ആണ്. ഞാന്‍ അത് കാണുകയും തമാശ ആയി എടുക്കുകയും ചെയ്ത ഒന്നാണ്. പക്ഷേ കഴിഞ്ഞ ദിവസം ടൊവിനോയെ ഞാന്‍ കണ്ടിരുന്നു. ആ വിഡിയോയുടെ പേരില്‍ അദ്ദേഹത്തിന് ഒരുപാടു മോശം മെസേജുകള്‍ ലഭിക്കുന്നുണ്ടെന്നും അറിഞ്ഞു.’
‘അത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ആ വിഡിയോ ഉണ്ടാക്കാന്‍ ക്രിയേറ്റിവിറ്റി കാണിച്ച ആ ചേട്ടനോട് എനിക്കൊന്നേ പറയാനുള്ളൂ നിങ്ങള്‍ എത്രയും പെട്ടെന്ന് ആ വിഡിയോ ഡിലീറ്റ് ചെയ്യുക. എന്റെ സുഹൃത്തുക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക. ആ വിഡിയോ കണ്ട സുഹൃത്തുക്കളോട് പറയാനുള്ളത് ഒന്നേയുളൂ, ഇതില്‍ യാതൊരു സത്യാവസ്തയും ഇല്ല. ഇവര്‍ എന്റെ വര്‍ഷങ്ങളായിട്ടുള്ള സുഹൃത്തുക്കളാണ്'. -വിനയ് പറയുന്നു.