ആദ്യ രണ്ടുചിത്രങ്ങൾ കൊണ്ട് തന്നെ ആരാധകരെ സമ്പാദിച്ചിരിക്കുകയാണ് സെയ്ഫ് അലിഖാന്റെ മകൾ സാറ അലിഖാൻ. എന്നാൽ സാറയുടെ അരങ്ങേറ്റത്തെ സംബന്ധിച്ച് ഏറെ വിവാദങ്ങളുമുണ്ടായിട്ടുണ്ട്. ഒരു ഘട്ടത്തിൽ ആദ്യ സിനിമ കേദാർ നാഥിന്റെ സംവിധായകൻ അഭിഷേക് കപൂർ സാറയ്ക്കെതിരെ കോടതിയെ സമീപിക്കുകവരെ ചെയ്തു. ഇതിനെക്കുറിച്ച് സംവിധായകൻ വിശദീകരണം നൽകിയിരിക്കുകയാണ്.
രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിംബ തന്റെ അരങ്ങേറ്റ ചിത്രമായി അറിയപ്പെടാനായിരുന്നു സാറയുടെ ആഗ്രഹം. കേദാര്‍നാഥില്‍ അഭിനയിക്കാന്‍ തനിക്ക് ഡേറ്റ് ഇല്ലെന്ന് സാറ അറിയിച്ചു. 2018 സെപ്തംബര്‍ വരെ കേദര്‍നാഥിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സാറ ഒപ്പുവച്ച കരാറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിംബ ഏറ്റെടുത്തതോടു കൂടി ജൂണ്‍ അവസാനം വരെ കേദര്‍നാഥിനായി തനിക്ക് ഡേറ്റ് തരാന്‍ കഴിയില്ലെന്ന് സാറ മനേജര്‍ വഴി അണിയറ പ്രവര്‍ത്തകരെ അറിയിച്ചു. ഇത് കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. സാറ കാരണം നിർമാതാക്കൾ അനുഭവിച്ച മാനസിക സമർദ്ദം വലുതായിരുന്നുവെന്നും സംവിധായകൻ പറയുന്നു.
സാറ കോദര്‍നാഥ് പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കണമെന്നും ചിത്രീകരണം നീണ്ടു പോയതിനെ തുടര്‍ന്നുണ്ടായ നഷ്ടം പരിഹരിക്കാന്‍ 5 കോടി തരണമെന്നും നിര്‍മാതാക്കള്‍ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.