‘തെറിവിളി’ വ്യാജ ഐഡികളില്‍ നിന്ന്; ഒടിയന്‍ അതിജീവിക്കും: ശ്രീകുമാർ മേനോ‍ൻ

shrikumar-menon-odiyan-14
SHARE

ഒടിയനെതിരെ നടക്കുന്നത് സംഘടിത ആക്രമണമെന്ന് സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ. നല്ല സിനിമകളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വ്യക്തിപരമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. പത്തോ പതിനഞ്ചോ ആളുകൾ നൂറോ ഇരുന്നൂറോ വ്യാജ ഐഡികളുണ്ടാക്കി ഒരു സിനിമയെ തകർക്കാൻ നോക്കിയാൽ നടക്കില്ല. വ്യാജപ്രചാരണങ്ങളെ ശാസ്ത്രീയമായി നേരിടും. നൂറ് പേർ മോശം പറയുമ്പോൾ സിനിമ ഇഷ്ടപ്പെട്ട ആയിരം പേർ അപ്പുറത്തുണ്ടെന്നും ശ്രീകുമാർ മേനോന്‍ മനോരമ ന്യൂസ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

‘സിനിമ പ്രതീക്ഷക്കൊത്തുയർന്നില്ല എന്ന തരത്തിൽ വളരെ ആത്മാർഥമായ കമന്റുകളുണ്ട്. അത്തരം കമന്റുകളെ അതിന്റേതായ ബഹുമാനത്തോടെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ വളരെ വ്യക്തിപരമായ ആക്രമണവും നടക്കുന്നുണ്ട്. സിനിമ കണ്ടിട്ടുപോലുമില്ലാത്തവരാകാം ഇത്തരം വിമർശനങ്ങളുന്നയിക്കുന്നത്. ഈ വ്യാജപ്രചാരണങ്ങൾ പെയ്ഡ് ആണ്. അസഭ്യം എഴുതാനും പ്രചരിപ്പിക്കാനും ആളുകളെ വാടകക്ക് എടുത്തിരിക്കുകയാണ്. ഒരുവശത്ത് വ്യക്തിഹത്യയും നടക്കുന്നുണ്ട്. 

ഈ വിമർശനങ്ങൾക്കൊന്നും ആയുസ്സില്ല. നല്ല കാമ്പുള്ള തിരക്കഥയുള്ള ചിത്രമാണ് ഒടിയൻ എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ആ വിശ്വാസമുള്ളതുകൊണ്ടാണ് ഈ സിനിമയെടുത്തതും മോഹന്‍ലാല്‍ അഭിനയിച്ചതും ആന്റണി പെരുമ്പാവൂര്‍ നിർമിച്ചതും. സിനിമ വിജയിക്കും എന്ന വിശ്വാസം ഇപ്പോഴുമുണ്ട്. ഒരുപാട് കാലം ഒരാളെയോ ഒരു സിനിമയെയോ തെറിവിളിച്ചും തരംതാഴ്ത്തിയും മുന്നോട്ടുപോകാനാകില്ല– ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. 

ഈ ആക്രമണങ്ങളെയെല്ലാം സത്യം കൊണ്ടും ഉള്ളടക്കം കൊണ്ടും തോൽപ്പിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്. ഒടിയൻ പോലൊരു സിനിമ ചെയ്യുമ്പോൾ ഇത്തരം വെല്ലുവിളികളുണ്ടാകുമെന്നും അവയെയൊക്കെ നേരിടേണ്ടി വരുമെന്നുമുള്ള മുൻധാരണയുണ്ടായിരുന്നു. ഇവയെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി അറിയാം. സോഷ്യൽ മീഡിയയില്‍ ഉയർന്ന ആക്രമണത്തെ ശാസ്ത്രീയമായി നേരിടും.  സോഷ്യൽ മീഡിയയില്‍ അഭിപ്രായമെഴുതാത്തവരാണ് അവരിലധികവും. അത്തരത്തിൽ ശാസ്ത്രീയമായ ഗവേഷണം ഈ വിഷയത്തിൽ നടക്കുന്നുണ്ട്. തിയറ്ററുകളിൽ നേരിട്ട് ചെന്ന് ആളുകളോട് സംസാരിക്കുന്നുണ്ട്. 

''മോഹൻലാല്‍, മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരുടെ അഭിനയത്തെ പുകഴ്ത്തുന്ന, പീറ്റർ ഹെയ്ന്റെ ആക്ഷൻ ഇഷ്ടപ്പെട്ട വലിയൊരു വിഭാഗമുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. സോഷ്യൽ മീഡിയക്ക് മുന്‍പ് 'മൗത്ത് പബ്ലിസിറ്റി' വഴിയല്ലേ ഇവിടെ അഭിപ്രായം രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അത്തരത്തിലൊരു ട്രെൻഡ് ഉണ്ടാക്കിയെടുത്താൽ ഈ വ്യാജപ്രചാരണങ്ങൾക്ക് എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയും. രണ്ടുവർഷം കഷ്ടപ്പെട്ട് എടുത്ത സിനിമയാണ്. പത്തോ പതിനഞ്ചോ ആളുകള്‍ നൂറോ ഇരുന്നൂറോ വ്യാജ ഐഡികളുണ്ടാക്കി അതിനെ തോല്‍പ്പിക്കാൻ കഴിയുമെന്നാണോ വിചാരിച്ചിരിക്കുന്നത്. ഈ പ്രവണത അവസാനിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ. 

ഇതെല്ലാം ഞാൻ പ്രതീക്ഷിച്ചതാണ്. അത്തരമൊരു സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. എന്റെ സിനിമക്ക് മാത്രമല്ല, മറ്റൊരുപാട് സിനിമകൾക്കുനേരെയും ഇത്തരം ആക്രമണം നടന്നിട്ടുണ്ട്. ഇനിയും നടക്കും. മറ്റുള്ളവർ തോൽക്കുന്നതു കാണാൻ ഇഷ്ടമുള്ളവരാണധികവും. അത്തരം മാനസികാവസ്ഥയുള്ളവരായിരിക്കാം ഇതിന് പിന്നിലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE