ദുൽഖറിനെ നിയമം പഠിപ്പിക്കാനെത്തി; ‘അടികിട്ടി’ മുംബൈ പോലീസ്; രോഷമറുപടി

dulquar-salman-mumbai-police
SHARE

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത് അവഗണിച്ചു കളയാവുന്ന കാര്യമല്ല. അത് പ്രശസ്തനായ സിനിമാതാരമാകുമ്പോൾ ഒരിക്കലും ക്ഷമിച്ചു കൂടാ. എത്ര വലിയ ആളായാലും വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന നിർദേശം കർശനമായി പാലിക്കേണ്ട ഒന്നുമാണ്. അതുകൊണ്ട് തന്നെയാണ് ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന മൊബൈൽ ഉപയോഗിക്കുന്ന ദുൽഖർ സൽമാന്റെ വിഡിയോ വൈറലായതോടെ മുംബൈ പൊലീസ് ഇടം വലം നോക്കാതെ ഇടപെട്ടതും. എന്നാൽ ദുൽഖറിനെ നിയമം പഠിപ്പിക്കാൻ പോയി ഇത്ര വലിയ തിരിച്ചടി കിട്ടുമെന്ന് മുംബൈ പോലീസ് സ്വപ്നത്തിൽ പോലും കരുതിയുമില്ല. സംഗതി കൈവിട്ടതോടെ മുംബൈ പോലീസിനെ വളഞ്ഞു പിടിച്ചിരിക്കുകയാണ് ട്രോളൻമാർ. 

ദുൽഖർ സൽമാൻ ഡ്രൈവിങ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വിഡിയോയിൽ ഒപ്പമുണ്ടായിരുന്ന ബോളിവുഡ് നടി സോനം കപൂറിന്റെ ട്വീറ്റിനെ ഏറ്റുപിടിച്ചാണ് മുംബൈ പോലീസ് ദുൽഖർ സൽമാനെതിരെ വാളെടുത്തത്. ഇത് വളരെ വിചിത്രമായി തോന്നുന്നുവെന്ന സോനത്തിന്റെ പ്രസ്താവനയോട് യോജിക്കുന്നുവെന്നും ഡ്രൈവിങിനിടയിൽ സാഹസികത പരിശീലിക്കുന്നതും മറ്റുളളവരുടെ ജീവിതം കൂടി അപകടത്തിൽ ആക്കുന്നു.  തിരശീലയിലായാലും ജീവിതത്തിലായാലും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും മുംബൈ പൊലീസ് ട്വീറ്റ് െചയ്തു. സോനം കപൂറിനെ ടാഗ് ചെയ്ത ട്വീറ്റിൽ ദുൽഖറിനെ ടാഗ് ചെയ്തിരുന്നുമില്ല. 

മുംബൈ പൊലീസിന്റെ ട്വീറ്റിന് സോനത്തിന്റെ മറുപടി എത്തിയതോടെയാണ് കളി കൈവിട്ടുവെന്ന് മുംബൈ പോലീസിന് മനസിലായത്. ഞങ്ങൾ ഡ്രൈവ് ചെയ്യുകയായിരുന്നില്ല. ഞങ്ങളൊരു ട്രക്കിന് മുകളിലായിരുന്നു. നിങ്ങൾ ഇത്രയും ശ്രദ്ധാലുവായിരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാധാരണക്കാരുടെ ജീവിതത്തിലും നിങ്ങൾ ഇതേ ആത്മാർത്ഥത കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.കരുതലിന് നന്ദി. സോനം ട്വീറ്റ് ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ സൽമാൻ വേഷമിടുന്ന ദി സോയ ഫാക്ടർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് രംഗമായിരുന്നു മുംബൈ പൊലീസ് ട്വീറ്റ് ചെയ്ത വിഡിയോ. സോനം ട്വീറ്റ് ചെയ്ത വിഡിയോയിൽ ദുൽഖർ ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈൽ ഉപയോഗിക്കുന്നതായിരുന്നു. ഈ ചിത്രീകരണം നടക്കുമ്പോൾ ഓടുന്ന ട്രക്കിനു മുകളിൽ നിർത്തിയിട്ടിരിക്കുകയാണ് ദുൽഖറും സോനവും ഇരിക്കുന്ന വാഹനം. എന്നാൽ ‍കൈകൾ സ്റ്റീയിറിംഗിൽ പിടിച്ചിരുന്നില്ല. ഫോണിൽ ശ്രദ്ധിക്കുന്ന ദുൽഖറിനെ നോക്കി വിചിത്രമെന്ന് സോനം പറയുന്നത് വിഡിയോയിൽ വ്യക്തമായിരുന്നു.

വാസ്തവം അറിഞ്ഞ ശേഷമാണ് ട്വീറ്റ് ചെയ്തതെങ്കില്‍ അഭിനന്ദിക്കാമായിരുന്നുവെന്ന ഒളിയമ്പായിരുന്നു ദുല്‍ഖറിന്‍റെ മറുപടി. മുംബൈ പൊലീസിന്‍റെ അനുമതി വാങ്ങിയായിരുന്നു ഷൂട്ടിങ്. അവര്‍ എപ്പോഴും ഒപ്പമുണ്ടായിരുന്നു. ആ ദൃശ്യങ്ങള്‍ വൈകാതെ ഞാന്‍ ട്വീറ്റ് ചെയ്യും– താരം കുറിച്ചു. താരം ഡ്രൈവ് ചെയ്യാതെ ട്രക്കിലിരിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോയും ദുൽഖർ ട്വീറ്റ് ചെയ്തു. 

ഇത് സിനിമാചിത്രീകരണത്തിന്റെ വിഡിയോ ആണെന്ന് പൊലീസ് അറിഞ്ഞിരുന്നില്ല. ദുൽഖർ ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതല്ല ചിത്രീകരിച്ചതും. അബദ്ധം പോലീസ് തിരുത്തിയെങ്കിലും ട്രോളൻമാർ വിടാനുളള ഭാവമില്ല. എന്നാൽ പറഞ്ഞത് ആത്മാർത്ഥമായിരുന്നുവെന്നും ഞങ്ങളെ സംബന്ധിച്ച് എല്ലാവരും സ്പെഷലാണെന്നും, എല്ലാവരുടെ കാര്യത്തിലും ഒരു കരുതൽ തന്നെയാണ് ഉളളതെന്നും, നിങ്ങളുടെ സുരക്ഷയിൽ പാളിച്ചകളില്ലാത്തതിൽ സന്തോഷമുണ്ടെന്നും മുംബൈ പോലീസ് റീ ട്വീറ്റ് ചെയ്തു.

MORE IN ENTERTAINMENT
SHOW MORE