‘കൊടിയേറ്റിയിട്ടുണ്ടെങ്കിൽ ഉൽസവം ഏട്ടനും പിള്ളേരും നടത്തിയിരിക്കും..’ ഇൗ തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കുകയാണ് ഇൗ വാർത്ത. ഒടിയൻ നാളെ തന്നെ റിലീസ് ചെയ്യുെമന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ വ്യക്തമാക്കി. 37 രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും. ഹർത്താൻ കാരണം റിലീസ് മാറ്റിവയ്ക്കുെമന്ന് പ്രചാരണങ്ങളെ തള്ളിയാണ് അണിയറക്കാർ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ പൈറസി ഭീഷണിയും നിലനിൽക്കുന്നുണ്ടെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും സംവിധായകൻ വ്യക്തമാക്കി. ഒടിയന്റെ നാലുദിവസത്തേക്കുള്ള ടിക്കറ്റുകൾ പൂർണമായി വിറ്റുപോയതായും സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ പറഞ്ഞു.
മോഹന്‍ലാല്‍ ആരാധകരെയും മറ്റ് സിനിമാപ്രേമികളെയും സംബന്ധിച്ച് മാസങ്ങളോളമുള്ള കാത്തിരിപ്പിന്റെ ദിവസമായിരുന്നു നാളെ. അവിടയ്ക്കാണ് ഇടിവെട്ടുപോലെ ഹർത്താൽ എത്തിയത്. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ഒടിയന്‍ ലോകമാകമാനം ഒരേ ദിവസം തീയേറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ്. 35 രാജ്യങ്ങളിലാണ് ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുക. അതിനിടയിലാണ് കേരളത്തില്‍ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാൻസുകാരുടെ രോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബിജെപിയുടെ ഫെയ്സ്ബുക്ക് പേജ്. ട്രോളുകളും സജീവമായി കഴിഞ്ഞു. തിരുവനന്തപുരത്ത് മാത്രം 139 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് തീരുമാനിച്ചിരുന്നത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. പുലര്‍ച്ചെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍ സമരപ്പന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. അത്യാസന്ന നിലയിലായിരുന്ന വേണുഗോപാലന്‍ നായര്‍ വൈകിട്ട് നാലു മണിയോടെയാണ് മരിച്ചത്.
ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിച്ചതാണെന്നാണ് വേണുഗോപാലന്‍നായര്‍ മരണമൊഴിയില്‍ പറയുന്നത്. ജീവിക്കാന്‍ കുറേനാളായി ആഗ്രഹിച്ചിരുന്നില്ല. മറ്റാര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മൊഴിയില്‍ പറയുന്നു. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കേരള, എം.ജി. കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. നാളത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും മാറ്റി. കേരള സർവകാലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.