'പേടിക്കണം ഈ ചിത്രങ്ങളെ'; ഭയം ആസ്വാദകർക്ക് വിരുന്നൊരുക്കി ചലച്ചിത്ര മേള

filmfest
SHARE

രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്ന  മൂന്ന് ചിത്രങ്ങള്‍ പ്രത്യേക ആകര്‍ഷണമാകും. ഫ്രഞ്ച് സംവിധായിക ക്ലെയര്‍ ഡെനിസിന്റെ ഹൈ ലൈഫ്, അലി അബ്ബാസിയുടെ  ബോര്‍ഡര്‍, ഫ്രഞ്ച് സംവിധായന്‍ ക്വാര്‍ക്‌സിന്റെ ആള്‍ ദ ഗോഡ്സ് ഇന്‍ ദ സ്‌കൈ എന്നീ ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കാന്‍മേളയില്‍ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ബോര്‍ഡര്‍.  

ഭയം ആസ്വദിക്കുന്നവര്‍ക്കും ഇത്തവണ രാജ്യാന്തര ചലചിത്രമേളയില്‍ ഒരിടമുണ്ടാകും. ആല്‍ഫ്രെഡ് ഹിച്കോക്കിനെ ആരാധിക്കുന്നവര്‍ക്ക് പുതിയ തലമുറയുടെ സൃഷ്ടികള്‍ കാണാം.

കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിരൂപക പ്രശംസ നേടിയ ബോര്‍ഡര്‍ അയ്വിദേ ലിന്‍ഡ്ക്വീസ്റ്റിന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണ്. അലി അബ്ബാസി സംവിധാനം ചെയ്ത ഈ ചിത്രം ഗന്ധം കൊണ്ട് കുറ്റവാളികളെ തിരിച്ചറിയുന്ന പ്രത്യേക സിദ്ധിയുള്ള അതിര്‍ത്തി കാവല്‍ക്കാരിയുടെ കഥ പറയുന്നു. അക്കാദമി പുരസ്‌കാരത്തിലെ മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള സ്വീഡന്റെ ഔദ്യോഗിക നാമനിര്‍ദ്ദേശം കൂടിയാണ്.

ലൊക്കാര്‍ണോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ലേപാര്‍ഡ് പുരസ്‌കാരം നേടിയ ഹൈ ലൈഫ് ബഹിരാകാശ ദൗത്യത്തിലേര്‍പ്പെടുന്ന ഒരു സംഘം കുറ്റവാളികളുടെ സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങള്‍ ചിത്രീകരിക്കുന്നു. ഫ്രഞ്ച് സംവിധായകന്‍ ക്ലെയര്‍ ഡെനിസിനാണ്  ഹോറര്‍ സയന്‍സ് ഫിക്ഷന്‍ എന്ന ജനുസ്സില്‍പ്പെടുത്താവുന്ന ചിത്രമൊരുക്കിയത്.

ഭിന്ന ശേഷിക്കാരിയായ സഹോദരിയും അവളെ സംരക്ഷിക്കുന്ന സഹോദരനുമാണ് ആള്‍ ദ ഗോഡ്സ് ഇന്‍ ദ സ്‌കൈയിലെ പ്രധാന കഥാപാത്രങ്ങള്‍. സഹോദര സ്‌നേഹവും പ്രാരാബ്ധങ്ങളും വിഷയമാകുന്ന ചിത്രം കഥാപാത്രങ്ങളുടെ വിഭ്രമത്മകമായ മാനസിക മുഹൂര്‍ത്തങ്ങളിലൂടെയും കടന്നുപോകുന്നു.

ഹൈ ലൈഫ് ഡിസംബര്‍ ഏഴിന് ധന്യതീയറ്ററില്‍ മൂന്ന് മണിക്കും ബോര്‍ഡര്‍ ടഗോറില്‍ 2.15 നും ആള്‍ ദഗോഡ്‌സ് ഇന്‍ ദ സ്‌കൈ ഡിസംബര്‍ എട്ടിന് ന്യൂ സ്‌ക്രീന്‍ മൂന്നില്‍ 12.15 നും ആദ്യ പ്രദര്‍ശനത്തിനെത്തും വെള്ളിയാഴ്ചയാണ് മേള തുടങ്ങുക.

MORE IN ENTERTAINMENT
SHOW MORE