അടുത്തിടെ വിവാഹിതരായ പ്രിയങ്ക ചോപ്രയെയും നിക്ക് ജോനാസിനെും അപമാനിക്കുന്ന ലേഖനെ പ്രസിദ്ധീകരിച്ച അമേരിക്കൻ മാധ്യമം 'ദ കട്ട്' നെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രിയങ്കക്കെതിരെ വംശീയ അധിക്ഷേപമുൾപ്പെടെ നടത്തിയ ലേഖനം പിൻവലിച്ച് വെബ്സൈറ്റ് മാപ്പുപറഞ്ഞെങ്കിലും ട്വിറ്ററിൽ പ്രതിഷേധം തുടരുകയാണ്. എഴുത്തുകാരി മരിയാ സ്മിത്താണ് ലേഖനമെഴുതിയത്.
അമേരിക്കൻ ഗായകൻ നിക്ക് ജോനാസുമായുള്ള വിവാഹത്തിന് പിന്നാലെയാണ് ദ കട്ട് ലേഖനം പ്രസിദ്ധീകരിച്ചത്. 'ആഗോള അഴിമതിക്കാരി' (Global Scam Artist) എന്ന് ലേഖനം പ്രിയങ്കയെ വിശേഷിപ്പിക്കുന്നു. നിക്കിന്റെ സമ്മതമില്ലാതെയായിരുന്നു വിവാഹമെന്നും പ്രിയങ്ക നിർബന്ധം പിടിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
''പ്രിയങ്കക്ക് പറ്റിയ ആളെ കണ്ടെത്താൻ പിആർ സംഘത്തെ ഏൽപ്പിച്ചിരിക്കുകയായിരുന്നു. പ്രണയിക്കണമെന്ന് മാത്രം ഉദ്ദേശമുണ്ടായിരുന്ന നിക്കിനെ വിവാഹത്തിലേക്ക് പ്രിയങ്ക നിർബന്ധിച്ച് കൊണ്ടെത്തിച്ചു. ഇനി അഴിമതിക്കാരിയായ നടിക്കൊപ്പമുള്ള ജീവിതം നിക്കിന് ജീവപര്യന്ത തടവുശിക്ഷയായിരിക്കും'', ലേഖനത്തിൽ പറയുന്നു.
ലേഖനത്തിനെതിരെ നിക്ക് ജോനാസിന്റെ സഹോദരനും ബോളിവുഡ് താരങ്ങളും രംഗത്തെത്തി.
ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വളരെ സന്തോഷകരമായ അവസ്ഥയിലാണ് ഞാനുള്ളത്. ഇത്തരം കാര്യങ്ങള്‍ക്കൊന്നും എന്റെ സന്തോഷം ഇല്ലാതാക്കാൻ കഴിയില്ല, പ്രിയങ്ക പറഞ്ഞു.
ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വെച്ചായിരുന്നു നിക്കിന്റെയും പ്രിയങ്കയുടെയും വിവാഹം.