വിളക്ക് തെളിക്കാൻ വന്നു; കിട്ടിയതൊരു നിലവിളക്കിനെ; വിജിയെക്കുറിച്ച് അനൂപ്; വിഡിയോ

vaikom-vijayalakshmi-anoop-13
SHARE

മലയാളികളുടെയെല്ലാം ആശീർവാദത്തോടെയാണ് അനൂപ്, പ്രിയഗായിക വൈക്കം വിജയലക്ഷ്മിയുടെ കൈപിടിച്ചത്. മലയാളികൾ ആഘോഷിച്ച ആ വിവാഹത്തെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് ഇരുവരും. 

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിജയലക്ഷ്മിയുടെ മറുപടി ഇങ്ങനെ: 'വൈക്കത്തഷ്ടമി പോലെയായിരുന്നു വിവാഹം. യേശുദാസ് സറും ജയചന്ദ്രൻ സറുമെല്ലാം വന്നിരുന്നു. ഉത്സവമായിരുന്നു.' 

വിജിയോടുള്ള പ്രണയം

''വിജിയുടെ കുടുംബക്ഷേത്രത്തിൽ വിളക്ക് തെളിയിക്കാൻ വന്നതാണ് ഞാൻ. പക്ഷേ ആ വീടിന്റെ നിലവിളക്കിനെയാണ് എനിക്ക് തിരിച്ചുകിട്ടിയത്. 

വിജി ഒരു മരുന്നാണ്. സ്വയം സന്തോഷിക്കുന്നതിനോടൊപ്പം മറ്റുള്ളവർ കൂടി സന്തോഷിക്കണമെന്ന് വിജി ആഗ്രഹിക്കുന്നു. വിഷമിച്ചിരിക്കുന്ന ഒരാള്‍ വിജിയോട് സംസാരിച്ചാൽ ആ മാറ്റം അറിയാൻ സാധിക്കും. നെഗറ്റീവ് കാര്യങ്ങളെ പോസിറ്റീവ് ആക്കിമാറ്റാൻ വിജിക്ക് കഴിയും. 

പുഞ്ചിരിയാണ് വിജിയിൽ ഏറ്റവുമിഷ്ടമുള്ള കാര്യം. ആ ചിരി ഒരിക്കലും മായരുത് എന്ന് എപ്പോഴും പറയും. വിജിക്കും അതാണിഷ്ടം. എപ്പോഴും സന്തോഷമായിരിക്കണം വിജി. 

അനൂപിന്റെ ചിരിയാണ് ഏറ്റവുമിഷ്ടമെന്ന് വിജലക്ഷ്മിയും പറഞ്ഞു. 'എന്തൊരു രസമാ ചിരി കേൾക്കാൻ. ഗന്ധർവൻ ചിരിയാ'. വിജിയുടെ മറുപടിയിൽ പൊട്ടിച്ചിരിച്ച് അനൂപ്. 

കുട്ടികളെപ്പോലെയാണ് വിജി. ചെറിയ കാര്യങ്ങൾക്ക് വിഷമിക്കും, ചെറിയ കാര്യം മതി സന്തോഷിക്കാൻ. മനസ്സിലൊന്നുമില്ല. 

അന്നും ഇന്നും വിജിയോട് ആരാധനയാണ്. ഏറെ ബഹുമാനത്തോടെ നോക്കിക്കണ്ടിരുന്ന ഒരു ഗായിക ഇന്നെന്റെ ഭാര്യയായി തൊട്ടടുത്തിരുന്ന് പാടുകയാണ്. ഇടയ്ക്ക് ബഹുമാനം കൊണ്ട് ഞാൻ വിജിയ്ക്ക് മുന്നിൽ എഴുന്നേറ്റുനില്‍ക്കാറുണ്ട്. വിജിക്ക് ഇഷ്ടമുള്ള കാലമത്രയും പാടണം. 

അനൂപിന് ആദ്യം പാടിക്കൊടുത്ത പാട്ട്..?

ശ്രീരാഗമോ ആണ് ആദ്യം പാടിയത്. പിന്നെ മൗനം സ്വരമായി, പച്ചക്കറിക്കായ തട്ടി എന്നീ പാട്ടുകളും പാടിക്കൊടുത്തു. 

ഇനി ഒറ്റയ്ക്കല്ല

ഒറ്റക്ക് പാടുന്ന പൂങ്കുയിൽ ഇനി ഒറ്റയ്ക്കല്ല. വരികൾ മാറ്റിയെഴുതേണ്ടി വരും. ഡബിളായി പാടുന്ന പൂങ്കുയിൽ എന്ന് മാറ്റണമെന്ന് അനൂപ്. 

കാഴ്ച ലഭിക്കണമെന്ന വലിയൊരു സ്വപ്നവും ആഗ്രഹവുമായാണ് നവദമ്പതികൾ ജീവിച്ചു തുടങ്ങുന്നത്. അതിനുള്ള ചികിത്സകൾ നടക്കുന്നുണ്ട്. 

വിജി ലോകം കാണും. എപ്പോഴും സന്തോഷമായിട്ട് ഇരിക്കണമെന്നാണ് ഏട്ടൻ പറയുന്നത്, കാഴ്ചയിലേക്കുള്ള കാത്തിരിപ്പിനെക്കുറിച്ച് വിജയലക്ഷ്മി പറഞ്ഞു. കാഴ്ച ലഭിച്ചാൽ ആദ്യം ആരെ കാണണമെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ വിജയലക്ഷ്മിയുടെ മറുപടി എത്തി. ആദ്യം അമ്മയെയും അച്ഛനെയും കാണണം. പിന്നെ ഭഗവാൻ... പിന്നെ ഏട്ടൻ!

കാഴ്ച ലഭിക്കണം. ദീർഘസമുംഗലിയായി കുറേക്കാലം ജീവിക്കണം. പിന്നെ കുറെ പാട്ടുകൾ പാടണം, വിജയലക്ഷ്മി പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE