തമിഴ് താരം അർജുനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി ശ്രുതി ഹരിഹരനെതിരെ താരത്തിന്റെ മകൾ ഐശ്വര്യ. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രുതി ക്യാംപെയിൻ ദുരുപയോഗം ചെയ്യുകയാണെന്ന് ഐശ്വര്യ ആരോപിച്ചു. ശ്രുതി പറഞ്ഞതിൽ എവിടെയാണ് പീഡനമെന്നും ഐശ്വര്യ ചോദിക്കുന്നു.
മലയാളിയായ ശ്രുതി തമിഴ്, കന്നഡ ചിത്രങ്ങളിൽ സജീവമാണ്. ഈയടുത്താണ് നടൻ അര്‍ജുനെതിരെ ശ്രുതി ലൈംഗികാരോപണം ഉന്നയിക്കുന്നത്.
‘ആരെങ്കിലും ബലംപ്രയോഗിച്ച് ഉപദ്രവിക്കുക, അല്ലെങ്കിൽ മറ്റൊരാളുടെ സമ്മതപ്രകാരമല്ലാതെ ചെയ്യുക. ഇതൊക്കെയാണ് മീ ടു ക്യാംപെയ്നുകളിലൂടെ വെളിപ്പെടുത്തുന്നത്. ഇത് അങ്ങനെയല്ല. ശ്രുതിയെപ്പോലുള്ളവർ അവരുടെ നേട്ടത്തിനായി മീ ടുവിനെ ഉപയോഗിക്കുകയാണ്. ചിലപ്പോൾ പ്രശസ്തിക്ക് വേണ്ടിയാകും. അവരുടേ പേരുകൾ എല്ലാ ചാനലിലുകളിലൂടെയും മിന്നിമറഞ്ഞു. എനിക്ക് ഇതൊരിക്കലും വിശ്വസിക്കാനാകുന്നില്ല. ശ്രുതിയുടെ തീരുമാനങ്ങളിൽ സങ്കടമുണ്ട്. പ്രശ്നങ്ങളുണ്ടെങ്കിൽ കാര്യങ്ങൾ തുറന്ന് സംസാരിക്കാമായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.
അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ ആരോപണം. റിഹേഴ്‌സലിന്റെ സമയത്ത് അനുമതിയില്ലാതെ ചെയ്യാതെ അര്‍ജുന്‍ ആലിംഗനം ചെയ്തുവെന്നും അത് തന്നെ അസ്വസ്ഥയാക്കിയെന്നും ശ്രുതി ആരോപിച്ചിരുന്നു.
ഈ രംഗത്തെക്കുറിച്ച് അർജുൻ തന്നോട് പറഞ്ഞിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. തിരക്കഥ ഞങ്ങളുമായി ചർച്ച ചെയ്യുന്ന ശീലമുണ്ട് അച്ഛൻ. ആ ചിത്രത്തിൽ അച്ഛന് താത്പര്യമില്ലാതിരുന്ന പ്രണയരംഗമായിരുന്നു അത്. അതൊഴിവാക്കിയാൽ മാത്രമെ അങിനയിക്കുവെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. സംവിധായകൻ രംഗങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി'', ഐശ്വര്യ പറയുന്നു
അർജുനെ പിന്തുണച്ച് സിനിമയുടെ സംവിധായകൻ അരുൺ വൈദ്യനാഥനും രംഗത്തെത്തിയിരുന്നു. ശ്രുതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം മാന്യനാണെന്നും അരുൺ പറയുന്നു. ഇഴുകിച്ചേർന്ന് അഭിനയിക്കേണ്ട പ്രണയരംഗങ്ങൾ താൻ ഉൾപ്പെടുത്തിയപ്പോൾ അത് മാറ്റിയെഴുതണമെന്നാണ് അർജുൻ ആവശ്യപ്പെട്ടത്, അരുൺ പറഞ്ഞു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു അര്‍ജുന്റെ പ്രതികരിച്ചു. നടിക്കെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്നും അര്‍ജുന്‍ വ്യക്തമാക്കി.