വലിയ വിവാദങ്ങളിൽ പെടാതെ പ്രൊഫഷണലായി കാര്യങ്ങളെ സമീപിക്കുന്ന താരം എന്ന ഇമേജാണ് നിവിന്‍ പോളിക്ക് സിനിമക്കകത്തും പുറത്തും. സംഘടനക്കൊപ്പമാണോ സിനിമക്കൊപ്പമാണോ എന്ന ചോദ്യത്തിന് നിവിന് കൃത്യമായ മറുപടിയുണ്ട്. പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങളുമായി മനോരമ ന്യൂസിനനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിവിൻ പോളി.
‘വിവാദങ്ങൾ വേണം എന്നു നിർബന്ധമില്ലല്ലോ? സിനിമയിലഭിനയിക്കാനാണ് വന്നത്. പ്രേക്ഷകർക്കിഷ്ടമുള്ള സിനിമ ചെയ്യുക, അവരെ ഇഷ്ടപ്പെടുത്തുക, എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അടുത്ത സിനിമയിൽ അത് ശരിയാക്കുക എന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളത്. സംഘടനാപരമായുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള പക്വത എനിക്ക് ഇപ്പോൾ ആയിട്ടില്ലെന്നാണ് തോന്നുന്നത്. ആ പക്വതയിലെത്തുമ്പോള്‍ അതിന്‍റേതായ രീതിയിൽ പ്രതികരിക്കാം..’, നിവിന്‍ പറഞ്ഞു.
അഭിനയത്തിൽ ഒതുങ്ങില്ല
നിർമാതാവ് എന്ന വേഷമണിയാൻ ഇഷ്ടമാണ്. ഇനിയും സിനിമകൾ നിർമിക്കാന്‍ താത്പര്യമുണ്ട്. അടുത്ത വർഷത്തോടെ ഇനിയും സിനിമകൾ നിർമിക്കാൻ താത്പര്യമുണ്ടെന്നും നിവിൻ കൂട്ടിച്ചേർത്തു.
ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും
എന്തുകൊണ്ട് ഇത്തിക്കര പക്കിയായി മോഹന്‍ലാൽ? ‘വേറാരുമില്ല അത് ചെയ്യാൻ..’, ചിരിച്ചുകൊണ്ട് ഉത്തരം, പിന്നെ തുടർന്നു: ‘12 ദിവസം അദ്ദേഹം സെറ്റില്‍ ഉണ്ടായിരുന്നു. ആ 12 ദിവസം എന്‍റെ കരിയറിലെ ഏറ്റവും നല്ല ദിവസങ്ങളായിരുന്നു..’. ജിമ്മില്‍ പോയും കളരി പഠിച്ചും കായംകുളം കൊച്ചുണ്ണിയാകാൻ നല്ല തയ്യാറെടുപ്പുകള്‍ നടത്തിയെന്നും നിവിൻ പറഞ്ഞു.