ഇന്നലെ ഞാന്‍ സ്വപ്നലോകത്ത്; ഒന്നും കണ്ടില്ല, അറിഞ്ഞില്ല: ഇന്ദ്രന്‍സ്, അഭിമുഖം

indrans-new
SHARE

ജീവിതത്തിൽ വളരെ അപൂർമായി മാത്രം ലഭിക്കുന്ന മഹാഭാഗ്യം. സ്വപ്നതുല്യമായ ആ ഭാഗ്യം ജീവിത്തില്‍ സംഭവിച്ചതിന്‍റെ ത്രില്ലിലാണ് നടൻ ഇന്ദ്രൻസ്. മികച്ച നടനുള്ള പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുക. ചടങ്ങിന് സാക്ഷിയായി സൂപ്പർതാരം മോഹൻലാലും മറ്റുള്ളവരും. വിവാദങ്ങൾ കയ്യടിക്കു വഴിമാറിയപ്പോൾ കേരളമൊന്നാകെ സന്തോഷിച്ചു, ആശിർവദിച്ചു. ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്ത അനുഭവം മനോരമന്യൂസ് ഡോട്ട് കോമിനോട് പങ്കുവയ്ക്കുകയാണ് നടൻ ഇന്ദ്രൻസ്.

പുരസ്കാരം ലഭിച്ച മുഹൂർത്തത്തെക്കുറിച്ച്?

ഒരുപാട് നാളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹമാണിത്. ഇതിനുമുമ്പ് അപ്പോത്തിക്കിരിയിലെ അഭിനയത്തിന് സ്പെഷ്യൽ  ജൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്. പക്ഷെ, മികച്ച നടനുള്ള പുരസ്കാരത്തിന് വീണ്ടും കാത്തിരിക്കേണ്ടി വന്നു. കഥയും കഥാപാത്രവും ഒക്കെ ഒത്തുവന്നാലേ ഇത്തരമൊരു വേഷം ലഭിക്കൂ. ഇന്നലെ ശരിക്കും എന്താണ് സംഭവിക്കുന്നതെന്നുപോലും മനസിലാക്കാൻ പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ. ഒരു ഒഴുക്കിലങ്ങുപോയി എന്നു പറയേണ്ടിവരും. യാന്ത്രികമായിരുന്നു ഇന്നലെ എന്റെ പ്രവൃത്തികൾ എന്നുവേണം കരുതാൻ.

Indrans
Madhu - 03 04 2018 - Thiruvananthapuram - Photo @ Rinkuraj Mattancheriyil

മോഹൻലാലിന്റെ പ്രസംഗം?

ലാൽ സാറിന്റെ മനസിലെ നന്മയാണ് ആപ്രസംഗത്തിലൂടെ കാട്ടിയത്. പലസമയത്ത് പലതരത്തിലുള്ള വാക്കുകൾ പലരിൽ നിന്നുമുണ്ടായേക്കാം. അതെല്ലാം ആ ഒരു രോഷത്തിൽ നിന്നുണ്ടാകുന്നത്. പിന്നീട് ഒരുമിച്ചുകാണുമ്പോൾ ചിരിക്കും സംസാരിക്കും, പരസ്പരം ബഹുമാനിക്കും. ഇതാണ് മനുഷ്യരിലുള്ള നന്മ, അത് തന്നെയാണ് സിനിമയിലും.

ഇന്ദ്രന്‍സിനെപ്പോലെ അഭിനയിക്കാൻ ആയില്ലല്ലോ എന്ന് ലാൽ സാർ പറയുമ്പോൾ അത് ആ ഒരു സിനിമയിലേ കഥാപാത്രമോ ആയി ബന്ധപ്പെട്ടിരിക്കും. നല്ല വേഷങ്ങൾ ലഭിച്ചാൽ മാത്രമേ നല്ല രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാനും കഴിയൂ. അപ്പോഴാണ് പുരസ്കാരങ്ങളും നിർണയിക്കപ്പെടുന്നത്. അതായിരിക്കും ലാൽസാർ ഉദ്ദേശിച്ചത്. 

indrans-new

 

ഹീറോയാകാനുള്ള പൊക്കവും വണ്ണവുമില്ലെന്ന പരാതി മാറിയോ?

ആ വാദത്തിൽ ഉറച്ചു നിൽക്കുന്നു(ചിരിയോടെ). കട്ടഹീറോയിസം കാണിക്കാനുള്ള ശരീരഭാഷ ഇല്ല, ആ പരിമിതി അഭിനയത്തിലൂടെ മറികടക്കാനാണ് ഞാൻ ‍ശ്രമിക്കുന്നത്. അതുകൊണ്ട്തന്നെ നായകപ്രാധാന്യമുള്ള വേഷങ്ങൾ ലഭിക്കില്ലെന്ന വിഷമം ഇപ്പോഴും ഉണ്ട്. അത് എന്റെ ശരീരഘടന ശരിക്കും മനസിലാക്കിയതുകൊണ്ട് പറയുന്നതാണ്.

 

പുരസ്കാരദാന ചടങ്ങിനെച്ചൊല്ലിയുള്ള വിവാദങ്ങൾ വിഷമിപ്പിച്ചോ?

വിവാദങ്ങളുണ്ടായപ്പോൾ ശരിക്കും മനസു വിഷമിച്ചിരുന്നു. പ്രതിഷേധിച്ചവരെ ഒന്നും പുരസ്കാരചടങ്ങിന്റെ വേദിയിൽ കാണാനാകില്ലല്ലോ എന്നൊക്കെ ഒാർത്ത് ആധിയായി. എനിക്ക് മാത്രമേ ഇങ്ങനെ ആധിയുള്ളോ എന്നൊക്കെ ഞാൻ ‍ചിന്തിച്ചിരുന്നു. പക്ഷെ അവസാനം സമയമായപ്പോൾ എല്ലാം കെട്ടടങ്ങി, സന്തോഷമായി പര്യവസാനിച്ചു. എല്ലാവരുടെ മുഖത്തും ആ സന്തോഷം കാണാമായിരുന്നു.

 

അലൻസിയറുടെ പ്രതിഷേധം?

ഞാൻ ഒരു സ്വപ്നതുല്യമായ അവസ്ഥയിലായിരുന്നുവെന്നു പറഞ്ഞല്ലോ? അതുകൊണ്ട് തന്നെ ശരിക്കും എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല. അലൻസിയർ കൈപൊക്കുന്നതൊക്കെ കണ്ടു. പിന്നെ വേദിയുള്ളവർ ചിരിക്കുന്നതും മാത്രമേ ഞാൻ കണ്ടുള്ളൂ. ഇന്നലത്തെ ക്ഷീണമുള്ളതുകൊണ്ട് ഇന്ന് വളരെ വൈകിയാണ് എഴുന്നേറ്റത്. അപ്പോഴേക്കും ഫോൺവിളികൾ ഒത്തിരി വന്നു. ഇന്നലെ അലൻസിയർ എന്താണ് കാണിച്ചതെന്നും ചോദിച്ചു. അപ്പോഴാണ് ഇത് ഇത്രയ്ക്ക് സംഭവമായിരുന്നോ എന്ന് ശ്രദ്ധിക്കുന്നത്. ചോദിച്ചവരോടൊക്കെ അന്വേഷിച്ചു പറയാം എന്നാണ് മറുപടി നൽകിയത്. 

 

ഫാൻസുകാരെ തള്ളിപ്പറഞ്ഞത് കുഴക്കിയോ?

ശരിക്കും ഞാൻ അന്ന് പത്രസമ്മേളനത്തിനായി പോയതൊന്നുമല്ല. പാലക്കാട് സുഹൃത്തുക്കളോട് കുറച്ചു നേരം സംസാരിച്ചിരിക്കാം എന്നു കരുതിപ്പയതാണ്. അപ്പോഴാണ്, പത്രക്കാർ വന്ന് ഫാൻസ് അസോസിയേഷനുകളെപ്പറ്റി ചോദിക്കുന്നത്. ചോദ്യം ഇങ്ങനെയായിരുന്നു, ഫാൻസുകാർ വന്ന് മറ്റുള്ളവരുടെ ചിത്രങ്ങൾ കൂകിത്തോൽപ്പിക്കുന്നത് ശരിയാണോ എന്നായിരുന്നു ചോദ്യം. ഞാൻ പറഞ്ഞു അത് തെറ്റാണ്. ഫാൻസുകാരോടൊപ്പം വരുന്ന ഗുണ്ടകളെയാണ് ഞാൻ ഉദ്ദേശിച്ചത്. അവർ വന്ന് തീയറ്ററുകൾ തല്ലിപ്പൊളിക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് ശരിക്കും ഫാൻസായിട്ടുള്ളവർക്ക് ഇത് ദോഷം ചെയ്യും. അവർ അറിയാതെയാണ് ഇത് സംഭവിക്കുന്നത്. പുതിയ തലമുറയിലെ കുട്ടികൾ ഇത് മനസിലാക്കുമെന്ന് കരുതുന്നു, ഇതിൽ ഞാൻ മമ്മൂക്കയുടെ പേരോ ലാൽസാറിന്റെ പേരോ പറഞ്ഞിട്ടില്ല, പക്ഷെ പിറ്റേ ദിവസം ഇത് വലിയ വാർത്തയായി, ചർച്ചയായി. അതിൽപ്പിന്നെ എന്തെങ്കിലും പറയാൻ പേടിയാണ്– ഇന്ദ്രൻസ് പറഞ്ഞു നിർത്തി.

 

ആളൊരുക്കത്തിലെ ഒാട്ടൻതുള്ളൽ കലാകാരന്റെ വേഷത്തിനാണ് ഇന്ദ്രൻസ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്.

MORE IN ENTERTAINMENT
SHOW MORE