5000 ‘മണി’മാരെ കണ്ടു; ഒടുവില്‍ വിനയന്‍ തിരഞ്ഞെടുത്ത രാജാ‘മണി’: അഭിമുഖം

rajamani-vinayan
SHARE

മലയാളത്തിന്‍റെ മുന്നില്‍ നോവുന്ന ഓര്‍മയായി കലാഭവന്‍ മണി വീമ്ടും എത്തുകയാണ്. കലാഭവൻമണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്. മധുരവും കയ്പും നിറഞ്ഞ ആ ജീവിതകഥ സിനിമയാക്കുന്നത് മണിയെ വളർത്തിയെടുത്ത സംവിധായകൻ വിനയൻ തന്നെയാണ്. പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ പോയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന്റെ അവസാന മിനുക്കു പണികൾ നടക്കുകയാണ്. ചിത്രത്തിൽ മണിയായി വേഷമിടുന്നത് മിമിക്രി കലാകാരനും സീരിയൽ നടനുമായ (സെന്തിൽ) രാജാമണിയാണ്. ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ആദ്യ പാട്ടും ഹിറ്റായിരിക്കുകയാണ്. സിനിമയിലേക്ക് എത്തിയ വഴികള്‍ രാജാമണി മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറയുന്നു. 

അവസരം വന്ന വഴി

ഞാൻ അമേരിക്കയിൽ ഒരു സ്റ്റേജ് ഷോയ്ക്ക് പോയതായിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്തിനെ വിനയൻ സാർ വിളിക്കുന്നത്. അങ്ങനെ ഞാൻ നാട്ടിലില്ലെന്ന് അറിയുകയായിരുന്നു. പുതിയ സിനിമയിൽ ‍ഒരു വേഷമുണ്ട്, നാട്ടിലെത്തിയാൽ ഉടൻ വന്നു കാണണം, അത്യാവശ്യമാണെന്നു പറഞ്ഞു. അങ്ങനെ ഒരാഴ്ചയ്ക്ക് ശേഷമാണ് ഞാൻ ‍തിരിച്ചെത്തുന്നത്. നാട്ടിൽ എയർപോർട്ടിൽ എത്തുന്നത് രാവിലെ അഞ്ച് മണിക്കാണ്. എത്തിയ ഉടനെ ഞാൻ വിനയൻ സാറിനെ വിളിച്ചു. അപ്പോഴെന്നോട് ധൃതി പിടിക്കണ്ട വീട്ടിൽ പോയി, ഫ്രഷായിട്ടു വന്നാൽ മതിയെന്നു പറഞ്ഞു. അങ്ങനെ സാറിനെ കാണാൻ പോകുമ്പോൾ ഏതെങ്കിലും ചെറിയ വേഷമായിരുന്നു മനസിൽ.

rajamani-mani

നമുക്ക് പറ്റിയ ചെറിയ വേഷമുണ്ടോയെന്നു ചോദിച്ചപ്പോൾ പുതിയ സിനിമയിൽ നായകനായ കലാഭവൻ മണിയുടെ റോൾ ചെയ്യുന്നത് നീയാണെന്ന് പറഞ്ഞു. സാറേന്ന് വിളിച്ച് ഞാൻ പൊട്ടിക്കരയുകയായിരുന്നു. ഇതിനുമുന്‍പ് ജയസൂര്യ ചേട്ടനാണ് ഉൗമപ്പെണ്ണിലേക്ക് നായകനാക്കാൻ വിളിച്ചപ്പോൾ ഇങ്ങനെ കരഞ്ഞതെന്ന് വിനയൻ സാർ പറഞ്ഞത്. സിനിമയിൽ അദ്ദേഹത്തിന്റെ ചെറുപ്പം അവതരിപ്പിക്കാനാണ് വിളിച്ചതെന്നാണ് ഞാൻ കരുതിയിരുന്നത്. 

മണിയെ അനുകരിക്കാതെ 

വിനയൻ സാർ ഇൗ സിനിമയ്ക്കു വേണ്ടി 5000 പേരെയെങ്കിലും ഒാഡിഷൻ നടത്തിയിട്ടുണ്ട്. പക്ഷെ സാറിന് തൃപ്തിയായില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ അഭിനയിക്കുന്ന ഒരു സീരിയൽ കണ്ടിട്ട് അദ്ദേഹത്തിന്റെ ഭാര്യ എന്റെ പേര് നിർദേശിക്കുന്നത്. സാറിനും അഭിനയം കണ്ട് ഇഷ്ടപ്പെട്ടു. അതിൽ ഒാരോ ദിവസവും ഒാരോവിഷയമാണ്. അപ്പോൾ തമാശയും ദു:ഖവും ഒരുപോലെ അഭിനയിക്കാറുണ്ട്, അതുകണ്ടിഷ്ടപ്പെട്ടാണ് സാർ വിളിക്കുന്നത്.

മിമിക്രി ഒക്കെ ചെയ്യുമെങ്കിലും ഇതുവരെ മണിച്ചേട്ടനെ അനുകരിച്ചിട്ടില്ലെന്നതാണ് സത്യം. ഞാൻ വിനയൻ സാറിനോട് പറഞ്ഞു, അദ്ദേഹത്തിന്റെ ഛായ ഇല്ല, അനുകരിച്ചിട്ടില്ല, അപ്പോൾ എനിക്ക് സാധിക്കുമോ എന്ന്. എനിക്ക് അയാളുടെ രൂപവും ഭാവവും ഒന്നും ഇല്ലാത്ത ഒരാളെയാണ് വേണ്ടതെന്നാണ് അന്ന് സാർ പറഞ്ഞത്. ഒരേസമയം കരയുകയും ചിരിക്കുകയും ചെയ്യുന്നയാളായിരുന്നു കലാഭവൻ മണി. അതുപോലെ സിറ്റുവേഷൻ കൈകാര്യം ചെയ്യുന്ന ഒരാളെയാണ് വേണ്ടതെന്നാണ് സാർ പറഞ്ഞത്. 

തയ്യാറെടുപ്പുകൾ

ഞാൻ തീരെ മെലിഞ്ഞിട്ടായിരുന്നു. അതുകൊണ്ട് തന്നെ ശരീരം കുറച്ച് പുഷ്ടിപ്പെടുത്തേണ്ടി വന്നു. ശരിക്കും അധ്വാനിക്കുന്നവരുടെ ശരീരമായിരുന്നു അത്. ജിമ്മിൽ പോയി വ്യായാമം ചെയ്തു, പന്ത്രണ്ട് കിലോയോളം കൂട്ടി. പിന്നെ അദ്ദേഹത്തിന്റെ കൂടുതൽ സിനിമകൾ കണ്ടു. അദ്ദേഹത്തിന്റെ ജീവിതം അടുത്ത് മനസിലാക്കാൻ ശ്രമിച്ചു. അദ്ദേഹം പ്രത്യേകമായി ചെയ്തിരുന്ന കുറച്ച് കോമഡികൾ ഉണ്ടായിരുന്നു. ‌‌‌കുരങ്ങ്, എലി, തുടങ്ങിയവയെ അനുകരിക്കുക. കൂടാതെ ആനയുടെ നടപ്പ് ‌തുടങ്ങിയപ്രത്യേക കാര്യങ്ങൾ പഠിച്ചു.

rajamani

ഞാൻ ‍ഒരുപാട് ആരാധിക്കുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ഞാൻ ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നതും അദ്ദേഹത്തോടൊപ്പമാണ്. പിന്നീട് ചെറിയ രണ്ട് മൂന്ന് സിനിമകൾ ചെയ്തു. ചാലക്കുടി സ്ലാങ് ഇതിനുവേണ്ടി പഠിക്കേണ്ടി വന്നു. ഡബ്ബിങും ഞാൻ തന്നെയാണ് ചെയ്യുന്നത്.

സ്വപ്നം എന്നും സിനിമ തന്നെയായിരുന്നു., നായകനാകാൻ കൊതിക്കാത്തവർ ഇല്ലല്ലോ? പക്ഷെ എന്റെ രൂപം വച്ച് നായകനാകാൻ പറ്റുമെന്ന് കരുതിയില്ല. എല്ലാം ദൈവാനുഗ്രഹം. മിമിക്രിയും സ്റ്റേജ് ഷോകളും ഇനിയും തുടരും.

പേരുമാറ്റം വന്ന വഴി

സെന്തില്‍ എന്നായിരുന്നു ആദ്യപേര്. വിനയൻ സാറാണ് രാജാമണി എന്ന പേര് തന്നത്. ഗുരുക്കന്മാർ പറയുമ്പോൾ അനുസരിക്കണം. ഇനിമുതൽ രാജാമണി എന്നായിരിക്കും പേര്. ഒരുപാട് പേരെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നയാളാണ് വിനയൻ സാർ. അവരെല്ലാം വിജയിച്ചിട്ടുമുണ്ട്. അങ്ങനെയൊരാൾ എന്റെ പേരുമാറ്റിയതും ഭാഗ്യമായി കരുതുന്നു.

rajamani-look

കലാഭവൻമണിയെ അടുത്തറിയാമായിരുന്നോ..?

ശരിക്കും അദ്ദേഹത്തോട് ഒരുപാട് സ്നേഹവും ആരാധനയുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ കുറച്ച് പ്രാവശ്യമേ കണ്ടിട്ടുള്ളൂ. പുള്ളിമാൻ എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം ചെറിയ വേഷം ചെയ്താണ് ഞാൻ സിനിമയിൽ ആദ്യമായി മുഖം കാണിക്കുന്നത്. പക്ഷെ സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം എപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ദിവസം സിനിമയ്ക്കായി ഞാൻ മേക്കപ്പിട്ട് വന്നപ്പോൾ വിനയൻ സാർ പുറത്തിരിക്കുകയായിരുന്നു. ഒപ്പം ടിനിച്ചേട്ടനുമുണ്ട്. പെട്ടെന്നാണ് ഞാന് ‍അങ്ങോട്ട് ചെല്ലുന്നത്. ഉടനെ സാർ എഴുന്നേറ്റ് നിന്ന് പറഞ്ഞു, ഞാൻ ശരിക്കും മണിയാണെന്ന് ഒരു നിമിഷം വിചാരിച്ചു പോയി. മണിയുടെ കാര്യം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു, അപ്പോഴാണ് നീ വരുന്നതെന്ന്. എനിക്ക് അതിലും വലിയ ഒരഭിനന്ദനം ലഭിക്കാനില്ല. 

വിവാദം ഭയമുണ്ടോ?

ഇല്ല, കാരണം അദ്ദേഹത്തിന്റെ ജീവിതത്തോട് നീതി പുലർത്തിയാണ് പടമെടുത്തിട്ടുള്ളത്. ഇത് മുഴുവനായും അദ്ദേഹത്തിന്റെ ജീവിതകഥയല്ല. സിനിമ ഉടന്‍ റിലീസ് ചെയ്യും. ഇപ്പോൾ ഡബ്ബിങ്ങ് നടക്കുകയാണ്. ഹണി റോസും പുതിയ രണ്ട് നായികമാരുമാണ് ചിത്രത്തിലുള്ളത്.

തിരുവനന്തപുരമാണ് രാജാമണിയുടെ നാട്. വീട്ടിൽ അമ്മയും ചേട്ടനുമാണുള്ളത്. 

MORE IN ENTERTAINMENT
SHOW MORE