ആ നടന്‍ മോഹന്‍ലാലിനായി ലൊക്കേഷന്‍ തപ്പുന്നു; പൃഥ്വിയെ പരിഹസിച്ച് വിനയന്‍

vinayan-prthviraj4
SHARE

ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതും അനുബന്ധ വിവാദങ്ങളും മലയാള സിനിമയിലും കേരളത്തിന്‍റെ സാമൂഹ്യാന്തരീക്ഷത്തിലും അലയൊലികള്‍ തീര്‍ക്കുമ്പോള്‍ പ്രതികരണവുമായി വിനയന്‍ രംഗത്ത്, സംഭവത്തിൽ ആക്രമിക്കപ്പെട്ട നടിയോട് അമ്മ മാപ്പു പറയണമെന്നും ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം ബുദ്ധിശൂന്യമാണെന്നും വിനയന്‍ ഒരു അഭിമുഖത്തില്‍ തുറന്നടിച്ചു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന യുവതാരങ്ങള്‍ എവിടെപ്പോയെന്നും പൃഥ്വിരാജിനെ അടക്കം ഉന്നമിട്ട് വിനയന്‍ ചോദിക്കുന്നു. ‘കഴിഞ്ഞ തവണ പ്രശ്നം വന്നപ്പോള്‍ ശക്തമായി പ്രതികരിച്ച മൂന്ന് യുവനടന്മാർ ഉണ്ടായിരുന്നു. അതിൽ ഒരാളെ പുതിയ കമ്മിറ്റിയിൽ എടുത്തു. വേറൊരാള്‍ ഇപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല. അദ്ദേഹം എവിടെപ്പോയി. ഞാൻ അറിഞ്ഞത് അദ്ദേഹം മോഹൻലാലിനെവെച്ച് ചെയ്യുന്ന പുതിയ സിനിമയുടെ ലൊക്കേഷൻ തപ്പി നടക്കുകയാണെന്നാണ്. ഇവർക്കൊക്കെ സ്വന്തം കാര്യങ്ങൾ നഷ്ടപ്പെടുമോ എന്ന പേടിയാണ്. കലാകാരന്മാരുടെ അവസ്ഥ ഇതാണ്.’–വിനയൻ പരിഹസിച്ചു.  

രാജിവെച്ച നടിമാർ കാണിച്ച തന്റേടത്തെ ഞാന്‍ അഭിനന്ദിക്കുന്നു. അവർക്ക് അതേ ചെയ്യാൻ കഴിയൂ. കാരണം നമുക്ക് അറിയാം, അമ്മ എന്ന സംഘടന സൂപ്പർതാരങ്ങൾക്ക് പുറകെ ചുറ്റിത്തിരിയുന്ന സംഘടനയാണ്. ഭിക്ഷാന്ദേഹികൾ അപ്പകഷ്ണത്തിന് കാത്തുനിൽക്കുന്നതുപോലെ അവസരത്തിന് കാത്തുനിൽക്കുന്ന കുറച്ച് ആളുകൾ. അവരുടെ കൂടാരമാണ് അമ്മ. അത് ഇപ്പോഴും അങ്ങനെതന്നെയാണ്. കാരണം ഇത്രയും മണ്ടത്തരംപിടിച്ച തീരുമാനം എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല– വിനയന്‍ പറഞ്ഞു. 

ദിലീപിനെ തിരിച്ചെടുത്തതിൽ തർക്കിക്കാനില്ലെന്നു പറഞ്ഞ വിനയന്‍. ഇങ്ങനെയൊരു തീരുമാനം അവർ അങ്ങനെ ഒരുമിച്ച് എടുക്കുമ്പോൾ ആ പെൺകുട്ടിയെ മറന്നുപോയെന്നും കുറ്റപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി സംസാരിക്കാന്‍ ആരും എന്തുകൊണ്ട് മുതിര്‍ന്നില്ല. ഞങ്ങൾ ആ കുട്ടിക്കൊപ്പം ഉണ്ടെന്നെങ്കിലും പറയാനുള്ള ബുദ്ധിയോ മാന്യതയോ ഇല്ലാത്ത ഇവരെ എങ്ങനെയൊരു സാംസ്കാരിക കൂട്ടായ്മ എന്നുവിളിക്കാൻ പറയും.

ഇത്ര ധൃതിപിടിച്ച് ദിലീപിനെ തിരിച്ചെടുത്തത് കൊണ്ട് അദ്ദേഹത്തിന് ഗുണമുണ്ടോ? ഇത് ആരോടോ വാശി കാണിക്കുന്നതുപോലെ ചെയ്തതാണ്. കഴിഞ്ഞ യോഗത്തില്‍ മോശമായി പ്രതികരിച്ച ചില നടന്‍മാര്‍ ഉണ്ടായിരുന്നു എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ അവരാണ് അതിനു പിന്നിലെന്ന് എനിക്ക് തോന്നുന്നു. ഇത്തവണത്തെ യോഗത്തില്‍ ഒരാളെ കൊണ്ട് ചോദിപ്പിച്ചാണ് നടനെ തിരിച്ചെടുത്തത്. മോഹന്‍ലാല്‍ അമരത്തിരിക്കുന്ന ഈ സംഘടന എന്തു മണ്ടത്തരമാണ് കാണിച്ചത്? മോഹൻലാലിനെപ്പോലുള്ള ഒരാളെ പുകമറയിൽ നിർത്തി തീരുമാനം നടപ്പാക്കുകയായിരുന്നു. ‌‌‌

 ‘അമ്മ’ എന്നത് ഗ്ലാമറിന്റെയും പൈസയുടെയും പുറകെയാണ്. അതുകൊണ്ടാണ് സൂപ്പർതാരങ്ങൾ തന്നെ വീണ്ടും വീണ്ടും നേതാക്കന്മാരായി തിരഞ്ഞെടുക്കുന്നത്. രാജവാഴ്ച കഴിഞ്ഞിട്ട് എത്രയോ വർഷമായി, കുറച്ച് കൂടി ജനാധിപത്യപരമാകണം ഈ സംഘടന. പണ്ട് തിലകൻ ചേട്ടനെ വിലക്കിയപ്പോൾ ഈ വിഷയം ചര്‍ച്ച ചെയ്യാൻ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ ബേബിയുടെ അടുത്ത് പോയിരുന്നു. സമയമായിട്ടില്ല മിസ്റ്റർ വിനയൻ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്ത് സമയം, പിന്നീട് തിലകൻ ചേട്ടൻ മരിച്ച് കഴിഞ്ഞപ്പോൾ പറഞ്ഞു, സമയം കഴിഞ്ഞുപോയെന്ന്. സിപിഎമ്മിന് അവരുടേതായ അ‍ജണ്ടകൾ ഉണ്ട്.

അല്ലെങ്കിൽ മുകേഷ് എന്ന നടൻ ഇത്രവൃത്തികേടുകൾക്ക് കൂട്ടുനിന്നിട്ട് എന്തേ ഇവർക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ലെന്നും വിനയന്‍ അഭിമുഖത്തില്‍ ചോദിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE