തെലുങ്ക് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ പെണ്‍വാണിഭക്കേസിലും കാസ്റ്റിങ് കൗച്ച് വിവാദത്തിലും കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സിനിമാ മേഖലയെ പെൺ വാണിഭം സംബന്ധിച്ച് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ്. സംഭവത്തിൽ കൂടുതൽ നടിമാർ കുടുങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ നടിമാരെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പിടിയിലായ തെലുങ്ക് നിര്‍മാതാവിന്റെ ഭാര്യ ഇടപാടുകാര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്ന നടിമാരുടെ ലൈംഗികബന്ധം സംബന്ധിച്ച വിവരങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നു.
ഓരോ ഇടപാടിലും കിട്ടുന്ന തുകയും പെണ്‍കുട്ടികളെ കൈമാറുന്ന ഇടവും ഇതിലുണ്ട്. ഇവര്‍ താമസിച്ചിരുന്ന വെസ്റ്റ് ബെല്‍ഡെന്‍ അവവന്യുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് തിരച്ചില്‍ നടത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. പെൺകുട്ടികൾ ആരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു, എത്രനേരം ഉണ്ടായിരുന്നു, എപ്പോഴാണ് നടന്നത്, എന്തു കാര്യത്തിനാണ് അവരെ അമേരിക്കയിലേക്ക് വിളിച്ചു വരുത്തിയത്, എത്ര പണം വാങ്ങി തുടങ്ങിയ എല്ലാവിവരങ്ങളും നിർമാതാവിന്റെ ഭാര്യ എഴുതി വച്ചിട്ടുണ്ട്.
തെലുങ്ക് സിനിമയിലെ പുതുമുഖ നടിമാരെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് നടത്തി വന്ന ബിസിനസുകാരനും നിർമാതാവുമായ മൊദുഗുമിഡി കിഷന്‍, ഭാര്യ ചന്ദ്ര എന്നിവരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. അമേരിക്കയില്‍ വിവിധ അസോസിയേഷനുകളുടെയും മറ്റും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികളിലേക്ക് ക്ഷണിച്ചാണ് കിഷന്‍ തെലുങ്ക് നടിമാരെ ഇവിടെ എത്തിച്ചിരുന്നത്. ഇവിടെ എത്തുന്ന നടിമാരെ പിന്നീട് ഇവര്‍ തങ്ങളുടെ ചതിക്കുഴിയില്‍പ്പെടുത്തുകയാണ്.
പെൺവാണിഭ കേസിൽ അമേരിക്കയിൽ അറസ്റ്റിലായ ഇന്ത്യൻ ദമ്പതികൾ തന്നേയും സമീപിച്ചിരുന്നതായി തെലുങ്ക് നടി ശ്രീ റെഡ്ഡി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ അവസരത്തിനായി ശ്രമിച്ച് പരാജയപ്പെട്ടവരാണ് ഇവർ. 10,000 രൂപവരെ തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായും ശ്രീ റെഡ്ഡി പറഞ്ഞു.
അറസ്റ്റ് നടന്നത് ഇങ്ങനെ
ചതിയില്‍പ്പെട്ട നടിമാരില്‍ ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കിഷനും ഭാര്യയും അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 20ന് സതേൺ കാലിഫോർണിയയിൽ തെലുങ്ക് അസോസിയേഷന്റെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒരു നടി രണ്ടു ദിവസം കഴിഞ്ഞ് ചിക്കാഗോയിൽ എത്തിയത് ഇമിഗ്രേഷൻ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് കേസിന് തുമ്പ് ലഭിച്ചത്. നോർത്ത് അമേരിക്കൻ തെലുങ്ക് സൊസൈറ്റിയുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ചിക്കാഗോയിൽ എത്തിയതെന്നാണ് നടി മൊഴി നൽകിയത്. എന്നാൽ ഇത്തരമൊരു സമ്മേളനം അവിടെ സംഘടിപ്പിക്കുന്നില്ലെന്ന് വിവരം ലഭിച്ചതോടെ നടി സത്യം വെളിപ്പെടുത്തി. കിഷനും ചന്ദ്രകലയും സമ്മേളനത്തിനെന്ന പേരിലാണ് അമേരിക്കയിലേക്ക് കൊണ്ടുവന്നതെന്നും പിന്നീട് പാസ്പോർട്ട് പിടിച്ചുവച്ചശേഷം ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയായിരുന്നുവെന്ന് നടി മൊഴിനൽകി.