ഇത് സങ്കടകരം; അഭിജിത് യേശുദാസിനെ അനുകരിച്ചില്ല: അര്‍ജുനന്‍ മാസ്റ്റര്‍

abhijith-arjunan-master-new
SHARE

യേശുദാസിനെപ്പോലെ പാടിയതിന് യുവഗായകന് അവാര്‍ഡ് നിഷേധിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍. ‘അഭിജിത്ത് വിജയൻ കഴിവുള്ള പാട്ടുകാരനാണ്. അദ്ദേഹത്തിന് ഇൗ ഒരു കാരണത്താൽ പുരസ്കാരം നിഷേധിച്ചെന്ന് ഇപ്പോഴാണറിയുന്നത്. അതിൽ വളരെ വിഷമമുണ്ട്. അഭിജിത്തിന്റെ ശബ്ദത്തിന് യേശുദാസിന്റെ ശബ്ദവുമായി സാമ്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അഭിജിത്ത് ശബ്ദം അനുകരിച്ചതായും തോന്നിയില്ല. അത് ആ പയ്യന്റെ യഥാർഥ ശബ്ദമാണ്. അങ്ങനെയൊക്കെ അനുകരിക്കാൻ കഴിയുമോ?– അര്‍ജുനന്‍ മാസ്റ്റര്‍ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. 

യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യുവഗായകന് സംസ്ഥാന പുരസ്കാരം നിഷേധിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.  ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്കാരത്തിനായി അവസാന റൗണ്ടിൽ എത്തിയത്. അവാർഡ് നിർണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങൾക്കു മനസ്സിലായതെന്നാണ് വാര്‍ത്ത. അർജുനൻ മാസ്റ്ററായിരുന്നു ഭയാനകത്തിന്‍റെ സംഗീത സംവിധായകൻ. അദ്ദേഹത്തിന് ഇൗ ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചിരുന്നു.

  

ജൂറിയിലൊക്കെ വിവരമുള്ള ആളുകളല്ലേ ഇരിക്കുന്നത്? അവർക്കത് മനസിലാക്കാൻ കഴിയില്ലേ? പിന്നെ അമ്പത് വർഷം കഴിഞ്ഞപ്പോഴല്ലേ എനിക്ക് ഒരു പുരസ്കാരം കിട്ടുന്നത്. പുരസ്കാരം വൈകിയതിൽ എനിക്ക് വിഷമമൊന്നുമില്ല. കഴിവുണ്ടെങ്കിൽ അഭിജിത്തിനും നാളെ പുരസ്കാരം ലഭിക്കും– അര്‍ജുനന്‍ മാസ്റ്റര്‍ പറഞ്ഞു.

ഭയാനകം എന്ന ചിത്രത്തിന്റെ സംവിധായകൻ ജയരാജ് പറഞ്ഞിട്ടാണ് ഞാൻ അഭിജിത്തിനെ സിനിമയിൽ പാടാൻ വിളിക്കുന്നത്. കൊല്ലത്ത് നന്നായി പാടുന്ന ഒരു പയ്യനുണ്ടെന്നു പറഞ്ഞു, അങ്ങനെ പാട്ടു പാടി കേട്ടപ്പോൾ സംവിധായകൻ ജയരാജിനും എനിക്കും ഇഷ്ടപ്പെട്ടു, അങ്ങനെ ചിത്രത്തിൽ പാടിക്കുകയായിരുന്നു–അദ്ദേഹം പറഞ്ഞു. 

ജൂറിയില്‍ സംഭവിച്ചത്

അഭിജിത്ത് യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതോടെ അവാർഡ് മായാനദിയുടെ പേരില്‍ ഷഹബാസ് അമന് നൽകാൻ തീരുമാനിച്ചു. ചിത്രത്തില്‍ ഷഹബാസ് അമൻ പാടിയ ‘മിഴിയിൽ നിന്നും മിഴിയിലേക്ക്...’ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം നൽകിയത്. ഇൗ രണ്ട് ഗാനങ്ങളുമായിരുന്നു അവസാനറൗണ്ടിൽ മത്സരിച്ചത്.

ജൂറി അംഗവും സംഗീത സംവിധായകനുമായ ജെറി അമൽ ദേവ് അവാർഡ് നിർണയത്തെക്കുറിച്ച് മനോരമ ഓണ്‍ലൈനിനോട് പറയുന്നതിങ്ങനെ:

‘ഭയാനകത്തിലെ പാട്ടു പാടിയ അഭിജിത്തിന് മികച്ച ഗായകനുള്ള പുരസ്കാരം ലഭിക്കുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം യേശുദാസിന്റെ ശബ്ദം അനുകരിക്കുകയാണെന്നൊരു അഭിപ്രായം ജൂറി അംഗങ്ങൾക്കിടയിലുണ്ടായി. യേശുദാസിനെക്കുറിച്ച് ആർക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ല. അതുകൊണ്ടല്ല അഭിജിത്തിന് അവാർഡ് നൽകാതിരുന്നതും. ഒരു ഗായകൻ അയാളുടെ ശരിക്കുള്ള സ്വരത്തിൽ വേണം പാടാൻ എന്ന അഭിപ്രായം എനിക്കുണ്ട്.’

അഭിജിത്തിന്റെ സ്വരവും യേശുദാസിന്റെ സ്വരവും തമ്മിൽ സാമ്യമുള്ളതിനാൽ അങ്ങനെ തോന്നിയതാവില്ലേ എന്ന ചോദ്യത്തിന്, യേശുദാസ് ഉപയോഗിക്കാറുള്ള ചില ‘സംഗതികൾ’ പോലും അതേ പടി പകർത്താൻ അഭിജിത്ത് ശ്രമിച്ചുവെന്നാണ് ജെറി അമൽ ദേവ് മറുപടി പറഞ്ഞത്. എം.കെ അർജുനൻ മാസ്റ്റർക്ക് ഇത്തവണത്തെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്തതും ഭയാനകത്തിലെ പാട്ടുകളാണ്.

MORE IN ENTERTAINMENT
SHOW MORE