അനീതിക്കെതിരെ പോരാടുന്ന നായകനാണ് പല സിനിമകളിലും ഇളയദളപതി വിജയ്. എണ്ണമറ്റ അത്തരം ചിത്രങ്ങളിലേതുപോലെ തന്നെ മെർസലിലും രക്ഷകനായി തന്നെയാണ് അദ്ദേഹത്തിന്റെ വരവ്. വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രതികാരകഥയാണ് ചിത്രം പറയുന്നത്.
ബാഹുബലി ഉൾപ്പടെയുള്ള ചിത്രങ്ങളുടെ കഥ എഴുതിയ വിജയേന്ദ്ര പ്രസാദ്, യുവസംവിധായകരിൽ കഴിവുറ്റ അറ്റ്ലീ, സംഗീതമാന്ത്രികൻ എ.ആർ റഹ്മാൻ ഇവരൊക്കെ വിജയ്‌യുമായി ഒത്തുചേരുമ്പോൾ മെർസൽ എന്ന വാക്കിന്റെ അർഥമായ വിസ്മയം തന്നെയാണ് ഏവരും പ്രതീക്ഷിക്കുക. എന്നാൽ ശരിക്കും അത്ര വലിയ വിസ്മയമൊന്നുമല്ല ചിത്രം.
അവയവക്കച്ചവടത്തിന്റെയും പണത്തിന്റെയും പുറകെ പോകുന്ന സ്വകാര്യ ആശുപത്രി രംഗത്തെ അഴിമതിയും അനീതിയുമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. അഞ്ചുരൂപ ഡോക്ടർ എന്ന വിളിപ്പേരുള്ള മാരനിലൂടെയാണ് സിനിമയുടെ കഥ തുടങ്ങുന്നത്. മികച്ച ഡോക്ടറായ അദ്ദേഹം ഒരു മജീഷ്യനും കൂടിയാണ്. എന്നാൽ നിഗൂഡമായ ഒരുപാട് രഹസ്യങ്ങൾ മാരനെ ചുറ്റിപ്പറ്റിയുണ്ട്. അതിന്റെ ചുരുളഴിയുന്നിടത്താണ് മെർസലിന്റെ കഥ വികസിക്കുന്നത്. വിജയ് തന്റെ കരിയറിൽ ആദ്യമായി ട്രിപ്പിൾ റോളിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ചിത്രം ഇടവേളയോട് അടുക്കുമ്പോൾ വേഗത്തിലാകുന്നു. മികച്ച ഇന്റർവൽ പഞ്ച് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഒരു സർപ്രൈസ് ഫാക്ടർ മുന്നിൽ നിർത്തിയാണ് അറ്റ്ലീ സിനിമയുടെ രണ്ടാം പകുതിയിലേക്ക് പോകുന്നത്. എന്നാല്‍ ക്ലൈമാക്സിനോട് അടുക്കുമ്പോൾ ആദ്യപകുതിയിലെ ആവേശം ചോർന്നുപോയതായി തോന്നും.