അവതാരകയുടെ വേഷത്തിൽ ശ്രീത്വമുള്ള മുഖവുമായി മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ അശ്വതി ശ്രീകാന്ത്. അവതാരകർക്കിടയിൽ പൊതുവെ കാണുന്ന പതിവ് ബഹളങ്ങളിൽ നിന്നും വ്യത്യസ്തമായി നമ്മെ ചിരിച്ചും ചിന്തിപ്പിച്ചും ഒപ്പം ചേർന്ന പെൺകുട്ടി. "ഠാ ഇല്ലാത്ത മുട്ടായികൾ" എന്ന ഓർമ്മപ്പുസ്തകത്തിലൂടെ അക്ഷരങ്ങളെ ചേർത്തു വെയ്ക്കുമ്പോൾ...!
ഒരു റേഡിയോ ജോക്കി അതിനു ശേഷം ടെലിവിഷൻ അവതാരക പിന്നെ അതിൽ നിന്നൊക്കെ വ്യത്യസ്തമായി വളരെ ഉത്തരവാദിത്വമുള്ള എഴുത്ത് എന്ന മേഖലയിലേക്കാണ് അശ്വതി ഇനി കടന്നു വരുന്നത്. ആരാധകർക്ക് തികച്ചും സർപ്രൈസായ ആ രഹസ്യം തന്നെയാവട്ടെ ആദ്യം.... എന്താണ് ആദ്യ പുസ്തകം പറയുന്നത്?
ഠാ യില്ലാത്ത മുട്ടായികൾ' കഥകളാണ്. അതേ സമയം ഓർമ്മകളുമാണ്. അതുകൊണ്ട് അതിനെ പതിനെട്ട് ഓർമ്മക്കഥകളുടെ സമാഹാരം എന്ന് വിളിക്കാനാണിഷ്ടം. മിഠായിക്ക് മുട്ടായി എന്ന് മാത്രം പറഞ്ഞിരുന്ന മധുരമുള്ളൊരു കുട്ടിക്കാലം നമുക്കെല്ലാമുണ്ടായിരുന്നു. 'ഠാ'യുടെ കടുപ്പത്തോടെ നമ്മളത് പറഞ്ഞു തുടങ്ങുമ്പേോഴേക്കും മുട്ടായിയുടെ മധുരം കുറയുകയും ജീവിതത്തിനു കടുപ്പം കൂടുകയും ചെയ്തിരിക്കും. മിഠായി എനിക്ക് മുട്ടായി ആയിരുന്ന ആ കാലത്ത് ഞാൻ കടന്നു പോയ സാഹചര്യങ്ങൾ, ആളുകൾ, സംഭവങ്ങൾ, കണ്ടതും കേട്ടതുമായ കഥകൾ ഒക്കെ ചേർന്നാണ് 'ഠായില്ലാത്ത മുട്ടായികളാ'കുന്നത്. ശ്രീബാല കെ മേനോൻ അവതാരിക എഴുതി വി ആർ രാഗേഷ് ചിത്രങ്ങൾ വരച്ച 'ഠായില്ലാത്ത മുട്ടായികൾ' സൈകതം ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.
ഇന്നത്തെ കാലത്ത് ഇത്രയും ഗ്ലാമറസ്സായ മീഡിയ ലോകത്തു നിന്നും എഴുത്തിലേയ്ക്ക് അശ്വതി പൊടുന്നനെ ആകർഷിക്കപ്പെട്ടതാണോ? അതോ ചെറുപ്പം മുതലേ എഴുത്തും, വായനയും കൈമുതലാണോ?
ഞാൻ ജനിച്ചു വളർന്നത് ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ്. തോടും മലയും റബ്ബർ തോട്ടങ്ങളും മൺവഴികളുമൊക്കെയായി പച്ചപ്പിന്റെ നടുവിൽ തനി പച്ച മനുഷ്യരുടെ ഇടയിലായിരുന്നു ജീവിതം. വീടിനടുത്തുള്ള സർക്കാർ സ്കൂളിൽ പഠനം. എന്റെ അച്ഛൻ ഒരു പ്രവാസിയായിരുന്നു.
ഒരു മധ്യവേനൽ അവധിക്കാലം മുഴുവൻ വായിച്ചാലും തീരാത്തത്ര കഥകൾ അച്ഛൻ അവധിക്കാലങ്ങളിൽ സമ്മാനമായി അയച്ചിരുന്നു. അങ്ങനെ വായിച്ചു വായിച്ചാണ് എഴുതി തുടങ്ങിയത്. കവിതകളായിരുന്നു തുടക്കത്തിൽ. സാധാരണ ഏതൊരു കുട്ടിയേയും പോലെ പൂവും പൂമ്പാറ്റയും കിളികളും വിഷയമായ കവിതകൾ. അതിൽ ചിലതൊക്കെ അന്നത്തെ ബാല മാസികകളിലൊക്കെ പ്രസിദ്ധീകരിച്ചിരുന്നു.