ദിലീപുമായും കാവ്യയുമായും അവരുടെ കുടുംബവുമായും വ്യക്തിപരമായ അടുപ്പവും സൗഹൃദവുമുണ്ടെങ്കിലും താന്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒപ്പമാണെന്ന് തിരക്കഥാ കൃത്ത് ദീദി ദാമോദരന്‍. ആക്രമിക്കപ്പെട്ട നടിയോടൊപ്പം നിന്നത് കൊണ്ട് മാത്രം തന്റെ നിലപാടുകള്‍ ജയിലിലേക്ക് കൂട്ടതീര്‍ഥയാത്ര നടത്തിയവരെ പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ അത് ആണ്‍ അധികാരത്തിനേറ്റ ആഘാതത്തിന്റെ തീക്ഷ്ണതയെയാണ് സൂചിപ്പിക്കുന്നതെന്ന് ദീദി ദാമോദരന്‍ പറഞ്ഞു.
ദീദി ദാമോദരന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം–
ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നു പറയാൻ ഞാനാളല്ല ,ഞാനത് പറഞ്ഞിട്ടുമില്ല. ഞാനൊരു കുറ്റാന്വേഷണ ഏജൻസിയുടെയും ഭാഗമല്ല. അവരെ വിചാരണ ചെയ്യാൻ ഞാനൊരു വക്കീലുമല്ല. അത് പറയേണ്ടത് പൊലീസും കോടതിയുമാണ്. എന്നാൽ പെൺകുട്ടിയോടൊപ്പം നിന്നത് കൊണ്ട് മാത്രം എന്റെ നിലപാടുകൾ ദിലീപിനെ കാണാൻ ജയിലിലേക്ക് കൂട്ടതീർത്ഥയാത്ര നടത്തിയവരെ പ്രകോപിപ്പിക്കുന്നുണ്ടെങ്കിൽ അത് എന്റെ ശേഷിയെയല്ല മറിച്ച് ആൺ അധികാരത്തിനേറ്റ ആഘാതത്തിന്റെ തീഷ്ണതയെയാണ് കുറിക്കുന്നത്.
കാവ്യയുടെ സഹോദരന്റെ വിവാഹത്തിന് പൾസർ സുനി പോയിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്നാൽ ഞാൻ പോയിട്ടുണ്ട്. എന്റെ അച്ഛൻ ഈ ലോകം വിട്ടു പോയപ്പോൾ കാവ്യയും കുടുംബവും വീട്ടിലെത്തി എന്നോടൊപ്പമിരുന്ന് ആശ്വസിപ്പിച്ചിട്ടുണ്ട്. കാവ്യ ഒരു പുസ്തകമെഴുതിയപ്പോൾ എന്നെയാണ് അതിന് അവതാരിക എഴുതാൻഏൽപിച്ചത്. ഞാനത് ചെയ്തിട്ടുണ്ട് .
ദിലീപുമായുമുണ്ട് എനിക്ക് വ്യക്തിപരമായ അടുപ്പവും സൗഹൃദവും. അവരോടെനിക്ക് ഒരു വൈരാഗ്യവുമില്ല. എന്നാൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി മലയാള സിനിമയിലെ ബലാത്സംഗത്തിന്റെ ചരിത്രത്തെക്കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും എഴുതുകയും ചെയ്തു പോരുന്ന എനിക്ക് ഏത് സഹോദരി ആക്രമിക്കപ്പെടുമ്പോഴും അവൾക്കൊപ്പം നിൽക്കാനേ കഴിയൂ. അതിൽ കുറഞ്ഞ ഒരു നിലപാട് അസാധ്യമാണ്.
കുറ്റാരോപിതർ കുറ്റം ചെയ്തിട്ടില്ലെങ്കിൽ നീതിന്യായ സംവിധാനത്തിൽ വിശ്വസിക്കുന്ന ആർക്കും അത് കോടതിയിൽ തെളിയിക്കട്ടെ എന്ന നിലപാടെടുക്കാനേ കഴിയൂ. ഇതുപോലെ ഇരക്കൊപ്പം നിൽക്കുമ്പോൾ ഇരയേയും അവർക്കൊപ്പം നിൽക്കുന്നവരേയും ഒറ്റപ്പെടുത്തുകയെന്ന പുരുഷാധിപത്യ സമൂഹത്തിന്റെ പതിവ് രീതിക്ക് വിപരീതമായി ഒരു പാട് പേർ ഇന്നവൾക്കൊപ്പം നിൽക്കുന്നത് ആശ്വാസമേകുന്നു. അതെ , ഞാൻ ആക്രമിക്കപ്പെട്ട സ്ത്രീക്കൊപ്പം മാത്രമാണ് . #അവൾക്കൊപ്പം
നടി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ വിമര്‍ശിച്ച് ദീദി ദാമോദരന്‍ എഴുതിയ കുറിപ്പ് താഴെ–
കുറ്റാരോപിതനുള്ള പിൻതുണയുമായി ചലച്ചിത്ര പ്രവർത്തകരുടെ ജയിലിലേക്കുള്ള കൂട്ടതീർത്ഥയാത്രയിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല . അതു തന്നെയാണവർ പിന്നിട്ട 89 വർഷമായി സിനിമയിലും ചെയ്തു പോന്നിട്ടുള്ളത്. അത് നിർവ്വഹിച്ചു കൊടുക്കുന്ന പണി മാത്രമായിരുന്നു സ്ത്രീകൾക്ക് . ഇപ്പോഴുണ്ടായ വ്യത്യാസം ചരിത്രപരമാണ് .അത് ആക്രമിക്കപ്പെട്ട പെൺകുട്ടി പരാതിപ്പെട്ടു എന്നതാണ്. അവൾക്കൊപ്പം നിൽക്കാൻ ഒരു പെൺകുട്ട് ഉണ്ടായി എന്നതാണ്. പതിവുകൾ തെറ്റിച്ചു കൊണ്ട് അധികാരികൾ മൂകരും ബധിരരും അല്ലെന്ന് സാക്ഷ്യപ്പെട്ടുത്തി എന്നതാണ്.അത് നാമിന്നോളം കണ്ട ആൺ തിരക്കഥകളിലെ തിരുത്താണ്. ഈ തിരുത്ത് നാളെ ആർക്കു നേരെയും ഉയരാം എന്ന സാധ്യതയാണ് ഭീതിയായി അതിനെ മുളയിലേ നുള്ളാനുള്ള ഈ വ്യഗ്രതയുടെ അടിസ്ഥാനം. കൂട്ട യാത്രയുടെ ഉള്ളടക്കം അതു മാത്രമാണ്. ഈ തിരുത്ത് അവരുടെ ധാർഷ്ട്യത്തിനേറ്റ (ചെറുതെങ്കിലുമായ) ആഘാതമാണ് . ഹൃദയത്തിലുണ്ടായ (മാരകമല്ലാത്തതെങ്കിലും) ഒരു സുഷിരമാണ്. അതെങ്ങിനെ അവരെ അങ്കലാപ്പിലാക്കാതിരിക്കും