നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ പൊലീസിൽ മൊഴി നല്‍കിയിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെയാണ് അനൂപ് ചന്ദ്രന്‍ മൊഴി നല്‍കിയത്. നാല്‍പത്തിയേഴോളം സിനിമകളില്‍ ദിലീപ് തനിക്ക് അവസരം നിഷേധിച്ചുവെന്നും മിമിക്രിക്കാര്‍ക്കെതിരെ സംസാരിച്ചതിനായിരുന്നു പ്രതികാര നടപടിയെന്നും അനൂപ് ചന്ദ്രന്റെ മൊഴിയിലുണ്ട്.
എറണാകുളം റൂറല്‍ എസ്പി ഫോണില്‍ അനൂപ് ചന്ദ്രനെ വിളിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയതുമായി ദിലീപിന് ബന്ധമുണ്ടോ എന്നറിയില്ലെന്നും എന്നാല്‍ ദിലീപ് തന്നോട് പ്രതികാര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.
ദിലീപ് നായകനായി എത്തിയ മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ദിലീപ് തന്നെ സിനിമയില്‍ നിന്ന് ഒതുക്കിയെന്നുമാണ് അനൂപ് മൊഴി നൽകിയത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ മിമിക്രിക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ദിലീപ് ഫോണില്‍ വിളിച്ച് രോഷത്തോടെ സംസാരിച്ചെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.
എന്നാൽ അതിന് കൃത്യമായ മറുപടിയും ദിലീപിന് നല്‍കിയെന്ന് അനൂപ് പറയുന്നു. താന്‍ നാടക രംഗത്തു നിന്നും വളര്‍ന്നു വന്ന ആളാണ്. അതുകൊണ്ടുതന്നെയാണ് നാടകത്തെക്കുറിച്ചും മിമിക്രിയെക്കുറിച്ചും താന്‍ സംസാരിച്ചത്. അതിന് നിങ്ങളാരും തന്നെ ചോദ്യം ചെയ്യാന്‍ വരേണ്ടന്നും ദിലീപിനോട് പറഞ്ഞതായി അനൂപ് പറയുന്നു.
ഈ സംഭവത്തിന് പിന്നാലെ പല സിനിമകളിലും തന്റെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും അതില്‍ നിന്നെല്ലാം ഒഴിവാക്കി. അഡ്വാന്‍സ് കൈപ്പറ്റിയ ശേഷമായിരുന്നു ഒഴിവാക്കല്‍ നടപടി. ഇതേപ്പറ്റി ബന്ധപ്പെട്ടവരോട് വിളിച്ചു ചോദിച്ചപ്പോള്‍ ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് സിനിമയില്‍ നിന്നും നീക്കിയതെന്ന് അവര്‍ മറുപടി പറഞ്ഞുവെന്നും അനൂപ് ചന്ദ്രന്‍ വ്യക്തമാക്കി.