ചിങ്ങം ഒന്നിന്, രാമായണ മാസം തീരുന്നതിന്റെ പിറ്റേന്നാണു ‘കുഞ്ഞിരാമായണം’ എന്ന ചിത്രമെടുത്തു മലയാള സിനിമയുടെ സംവിധായക നിരയിലേക്കെത്തിയ ബേസിൽ ജോസഫിന്റെ കല്യാണം. ഓഗസ്റ്റ് 17ന് വ്യാഴാഴ്ച സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വച്ച് കോട്ടയത്തുകാരി എലിസബത്തിനെ ബേസിൽ ജീവിതഗോദയിലേക്കു കൈപിടിച്ചു കൂടെക്കൂട്ടും.
ബേസിൽ സംവിധാനം ചെയ്തു ഹിറ്റാക്കിയ ‘ഗോദ’ ചിത്രത്തിന്റെ തുടക്കത്തിൽ ഇങ്ങനെയൊരു കൂട്ടുകാരിയുടെ പേരുകൂടി എഴുതിച്ചേർത്തപ്പോൾ തന്നെ ബേസിലിനു കല്യാണക്കാലമായെന്നു പലരും പറഞ്ഞിരുന്നു. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകൾ അങ്ങനെ മലയാള സിനിമാഗോദയിലെ വലിയൊരു സൗഹൃദ വലയത്തിനുടമയായ ബേസിലിന്റെ ജീവിത സഖിയാവുകയാണ്. ഒട്ടും സിനിമ കാണാറേയില്ലാത്ത പള്ളി വികാരിയുടെ മകനാണു ബേസിൽ. പിതാവ് ഫാ. ജോസഫ് യാക്കോബായ സഭയിലെ വൈദികനും ബിദർക്കാട് സ്കൂളിൽ ഹെഡ്മാസ്റ്ററുമാണ്.
അമ്മ തങ്കമ്മ പഴൂർ സ്കൂളിൽ അധ്യാപികയായിരുന്നു. പള്ളീലച്ചന്റെ മകൻ സിനിമയെടുക്കാനിറങ്ങിയാൽ നാട്ടുകാർ എന്തുകരുതും എന്നു വിചാരിച്ച വീട്ടുകാരുടെ മുന്നിലേക്കു വലിയ വിജയത്തോടെ ബേസിൽ സിനിമ സംവിധാനം ചെയ്തു കാണിച്ചപ്പോൾ പള്ളി പരിസരത്തു സ്വീകരണങ്ങളുടെ പൂരമായിരുന്നു. അതേപള്ളിപ്പരിസരം ബേസിലിന്റെ വിവാഹത്തിനും വേദിയാകുന്നു. ഉണ്ണി ആറിന്റെ എഴുത്തിലാണ് ബേസിലിന്റെ അടുത്ത ചിത്രം.