സിനിമയിലെ വനിതാ സംഘടനയ്ക്കെതിരെ നടി ലക്ഷ്മി പ്രിയ. സംഘടന രൂപീകരിച്ചത് സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ്. സംഘടനയിൽ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ല. 20ഓളം പേർ മാത്രമാണ് സംഘടനയിൽ ഉള്ളത്- ലക്ഷ്‍മി പ്രിയ പറഞ്ഞു. കലാനിലയത്തിന്റെ ഹിഡുംബി എന്ന നാടകം അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി പ്രിയ.
മാധ്യമങ്ങളിലൂടെയും ഫെയ്സ്ബുക്കിലൂടെയും ഡബ്യുസിസി പറയുന്ന കാര്യങ്ങളെ കുറിച്ച് അറിയില്ല. ഈ സംഘടനയുടെ ഉദ്ദേശം എന്താണെന്ന് അറിയാത്തവരാണ് ഭൂരിഭാഗം നടിമാരും. സംഘടനയിൽ ചേരാൻ ആരെയും ക്ഷണിച്ചിട്ടില്ല- ലക്ഷ്മി പ്രിയ പറഞ്ഞു.
‘താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന് മമ്മൂക്ക സ്വാഗതം പറഞ്ഞപ്പോഴാണ് ഇത്തരത്തില്‍ ഒരു സംഘടന രൂപീകരിക്കപ്പെട്ട കാര്യം ഞങ്ങള്‍ അറിഞ്ഞത്. അല്ലാതെ ഞങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. ആരും ഞങ്ങളെ ഒന്നും അറിയിച്ചിട്ടുമില്ല. ഇപ്പോൾ കാണുന്ന ഇരുപത് പേര്‍ മാത്രമാണ് സംഘടനയിലുള്ളത്. വേറെ ആരും അതില്‍ അംഗങ്ങളല്ല. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഉണ്ടായ ബഹളം ബോധപൂര്‍വമായിരുന്നില്ല. ’ലക്ഷ്മി പ്രിയ പറഞ്ഞു.
ജയിലിലായ പ്രതിക്കൊപ്പമാണോ നിങ്ങള്‍ എന്ന് പത്രക്കാര്‍ ചോദിച്ചപ്പോഴാണ് മുകേഷേട്ടന്‍ രോഷാകുലനായത്. അല്ലാതെ മോശമായി പെരുമാറിയിട്ടില്ല. സിനിമയില്‍ നിന്ന് തനിക്ക് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ലക്ഷ്മി പ്രിയ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
‘പ്രതിഫലം കിട്ടുന്ന കാര്യത്തില്‍ തനിക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നൂറ്റിമുപ്പതോളം സിനിമകളിൽ അഭിനയിച്ച എനിക്ക് ഒരുപാട് പണം കിട്ടാനുണ്ട്. തൊടുപുഴയില്‍ വച്ച് ഒരു സിനിമയുടെ ഷൂട്ടിങ് അര്‍ധരാത്രി ഒരു മണി വരെ നീണ്ടു. അതിന്റെ പ്രതിഫലം കിട്ടാന്‍ ബാക്കിയുണ്ടായിരുന്നു.
എന്നാല്‍ ഷൂട്ടിങ് കഴിഞ്ഞ് സിനിമാസംഘം മുങ്ങി. പിന്നെ ഒരുപാട് കഷ്ടപ്പെട്ടാണ് ഞാന്‍ പിറ്റേദിവസം മറ്റൊരു സിനിമയുടെ ലൊക്കേഷനിലെത്തിയത്. ഇതിന്റെ കുറച്ച് ഭാഗം കൂടി ചിത്രീകരിക്കാനുണ്ടായിരുന്നതു കൊണ്ട് അവര്‍ എന്നെ വന്ന് കാണുകയും പ്രതിഫലത്തിന്റെ ബാക്കി നല്‍കുകയും ചെയ്തു. ബാക്കി ഭാഗം ചിത്രീകരിക്കാന്‍ ഇല്ലായിരുന്നില്ലെങ്കില്‍ അവര്‍ എന്നെ പണം തരാതെ പറ്റിക്കുമായിരുന്നു- ലക്ഷ്മി പ്രിയ പറഞ്ഞു.