നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ പതനം ചൂണ്ടിക്കാട്ടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. ജനപ്രിയനായകൻ എന്ന് വാഴ്ത്തിയവർ തന്നെ നിമിഷങ്ങൾക്കുള്ളിൽ തിരിഞ്ഞെന്നും അവർക്കിപ്പോൾ ഈ നടൻ വില്ലനാണെന്നും അദ്ദേഹം പറയുന്നു.
ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം–
ഞാനും ദിലീപും സിനിമയിൽ ഒരുമിച്ചു സഹകരിച്ചിട്ടുള്ളത് ഒരേ ഒരു ചിത്രത്തിൽ മാത്രമാണ്. സിബി മലയിൽ സംവിധാനം ചെയ്ത ' ഇഷ്‌ടം ' എന്ന ചിത്രം. നവ്യനായരുടെ ആദ്യചിത്രം എന്ന പ്രത്യേകതയും ആ ചിത്രത്തിനുണ്ടായിരുന്നു. അത് വഴി നവ്യയുടെ 'സിനിമയിലെ ആദ്യത്തെ അച്ഛൻ ' എന്ന വിശേഷണത്തിനും ഞാൻ അർഹനായി എന്ന് കൂടി പറയട്ടെ . ആ ചിത്രത്തിലെ ഒരു ദൃശ്യമാണ് നിങ്ങൾ ഇവിടെ കാണുന്നത് അന്ന് ഈ രംഗം തീയേറ്ററിൽ വന്നപ്പോൾ കാതടിപ്പിക്കുന്ന കൈയ്യടിയായിരുന്നു . എന്നാൽ ഇന്നാണെങ്കിൽ ഉണ്ടാകുമായിരുന്നു പ്രതികരണമാണ് പൊതു വേദികളിൽ ദിലീപ് വരുമ്പോൾ ഇപ്പോൾ നാം ചാനലുകളിൽ കണ്ടുകൊണ്ടിരിക്കുന്നത്.
സിനിമ എന്നാൽ അതാണ് . ആരാധനക്കും കൂവലിനും തമ്മിൽ വലിയ അന്തരമില്ല എന്ന് പറയാം. ഏതു സിനിമ തുടങ്ങുന്നതിനും മുൻപ് statutory warning എന്ന മട്ടിൽ തെളിഞ്ഞു വരുന്ന ഫാൻസ് അസ്സോസിയേഷൻസ് അല്ല കൂവുന്നത് എന്ന് സമാധാനിക്കാൻ മാത്രമേ നിവൃത്തിയുള്ളു. ഇവിടെ മനസ്സിലാക്കേണ്ട ഒരു പരമസത്യമുണ്ട് . സിനിമകൾ കണ്ടു ശീലിച്ച പ്രേക്ഷകർ ജീവിതത്തിലും നായകന് വേണ്ടി മാത്രമേ കൈയടിക്കൂ.
ജനപ്രിയനായകൻ എന്ന് വാഴ്ത്തിയവർ തന്നെ നിമിഷങ്ങൾക്കുള്ളിൽ തങ്ങളുടെ ആരാധനാകഥാപാത്രം വില്ലന്റെ മേലങ്കി പൊടുന്നനെ അണിഞ്ഞതായി തോന്നിയപ്പോൾ കൂട്ടമായി കൂവിയതിനെ ദിലീപ് അതിന്റെയർഥത്തിൽ കാണുന്നതായിരിക്കും ഉചിതം . ഇത് ദിലീപിനുമാത്രം സംഭവിച്ച ഒരു പുതിയ സംഭവമായി ആരും കാണില്ല .
പണ്ടേ പൂന്താനം പറഞ്ഞിട്ടുണ്ട് :" മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ ' എന്ന് . ഇഷ്ട ജനങ്ങളുടെ കൂവൽ കേൾക്കുമ്പോൾ ഉള്ള വേദന ഞാൻ മുൻപ് അനുഭവിച്ചവനാണ് എന്ന് കൂടി പറയട്ടെ .വർഷങ്ങൾക്കുമുൻപ് ഞാൻ അങ്ങേയറ്റം വിശ്വസിച്ച കുറെ ആർട്ടിസ്റ്റുകളുമായി ഗൾഫ് നാടുകളിൽ ഒരു ഷോക്ക് പോയി . ആരെയും കുറ്റപ്പെടുത്താതെ തന്നെ പറയട്ടെ എന്റെ സമയദോഷം കൊണ്ട് അത് ആകെ പാളി എന്ന് പറഞ്ഞാൽ മതിയല്ലോ.
ഒത്തിരി പ്രതീക്ഷകൾ നൽകിയിട്ടു അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നപ്പോൾ അവർ കൂവി . കൂവി എന്ന് വെച്ചാൽ കടലിൽ തിരമാലകൾ ആർത്തിരമ്പി വരുന്നതുപോലെ ഒരു 'ത്രീ ഡി 'കൂവൽ. ഞാൻ നിസ്സഹായനായി ...പരിക്ഷീണനായി. എന്റെ ട്രൂപ്പിൽ വന്ന, ഷോയുടെ തകർച്ചക്ക് പ്രധാന കാരണക്കാരനായ ഒരാൾ വേദിക്കു പിന്നിൽ തല കുനിച്ചിരിക്കുന്ന എന്നെ നോക്കി ക്രൂരമായ ഒരു ആക്ഷേപ ചിരി പാസ്സാക്കിയതും ഞാൻ ഓർക്കുന്നു .
അതിൽ പിന്നെ ഞാൻ ഗൾഫിൽ നിന്ന് പല ക്ഷണങ്ങളും നിരസിച്ചു. ഒടുവിൽ ഒരവസരം ,എന്നെ കൂവിയ അതെ വേദിയിൽ ഒറ്റയ്ക്ക് പങ്കെടുക്കാൻ കിട്ടിയപ്പോൾ ഞാൻ പോയി. എന്റെ പ്രസംഗത്തിന്റെ ഒരു ഘട്ടത്തിൽ സദസ്സ്യർ അറിയാതെ കൈയടിച്ചു . ഞാൻ പ്രസംഗം നിർത്തി പറഞ്ഞു .
'ഈ വേദിയിൽ വർഷങ്ങൾക്ക് മുൻപ് അമ്പരിപ്പിക്കുന്ന കൂവൽ കേട്ട് ഞാൻ തളർന്നവനാണ് . ആ തളർച്ച മാറണമെങ്കിൽ നിങ്ങൾ ഒന്നുകൂടി സമർത്ഥമായി ഒന്ന് കൈയടിക്കണം ...'
കടലിരമ്പുന്നതുപോലെ തന്നെ ഞാൻ കൈയ്യടി കേട്ടു ...വീണ്ടും ചാർജായി . ദിലീപിനെ സംബന്ധിച്ചു നടന്നതായി കേൾക്കുന്നതും അതിന്റെ പേരിൽ ജനം അപഹസിക്കുന്നതും ഒറ്റപ്പെടുത്തുന്നതും കഞ്ചാവ് കൊലപാതക പ്രതികൾക്കൊപ്പം ഒരു സെല്ലിൽ നിലത്തു കിടന്നുറങ്ങേണ്ടി വരുന്നതൊക്കെ എല്ലാർക്കുമെന്ന പോലെ എന്നിലും വേദന ഉളവാക്കുന്നുണ്ട് .
പണ്ടുള്ളവർ പറഞ്ഞതുപോലെ ഉപ്പു തിന്നുന്നവൻ, തിന്നിട്ടുണ്ടെങ്കിൽ , വെള്ളം കുടിച്ചല്ലേ പറ്റൂ . നാൽപ്പതു വർഷങ്ങളായുള്ള എന്റെ സിനിമാ ജീവിതത്തിൽ ഇതാദ്യമായി ഒരു സഹപ്രവർത്തകക്ക് ഇങ്ങനെ നീചമായ ഒരു ദുരന്തം അതും സിനിമാരംഗത്തുനിന്നും ഉണ്ടായതിൽ ഞാൻ വേദനിക്കുന്നു ഒപ്പം ലജ്ജിക്കുന്നു...അവർ കാട്ടിയ സമചിത്തതയെയും മനോധൈര്യത്തെയും അഭിനന്ദിക്കുകയും ചെയ്യുന്നു.
ദിലിപ്, നിങ്ങൾ കുറ്റാരോപിതനാണ് .അതുകൊണ്ടുതന്നെ നിയമത്തിന്റെ അനുശാസനത്തിനു വിധേയനുമാണ്. നിങ്ങൾ ജനപ്രിയനായി നാട്ടുകാരെ ചിരിപ്പിച്ച നല്ല ദിനങ്ങളെ നന്ദിപൂർവ്വം ഓർത്തുകൊണ്ട് വരാൻ പോകുന്ന വിധിയുടെ പകർപ്പിനു വേണ്ടി കാത്തിരിക്കുക .....