സിൽക്ക് സ്മിതയുടെ ജീവിതകഥ ആധാരമാക്കിയുള്ള ഡേർട്ടി പിക്ചർ എന്ന ചിത്രം സ്ക്രീനിലെത്തിയപ്പോൾ വിദ്യാ ബാലന്‍ എന്ന നടി തന്റെ അഭിനയത്തികവു കൊണ്ട് അക്ഷരാര്‍ഥത്തിൽ ഞെട്ടിക്കുകയായിരുന്നു. ഗ്ലാമറസ് ആയ കഥാപാത്രത്തെ സ്വീകരിക്കുമ്പോൾ വീട്ടുകാർ എത്തരത്തിലാകും പ്രതികരിക്കുക എന്ന് ആശങ്കപ്പെട്ടിരുന്നുവെങ്കിലും പൂർണപിന്തുണയും തന്നു മുന്നോട്ടു പൊയ്ക്കൊള്ളാൻ പറഞ്ഞത് വിദ്യയുടെ അച്ഛനും അമ്മയും ആണ്. ഇഷ്‌ടങ്ങൾക്കു പിന്നാലെ സ്വതന്ത്രയായി വിട്ട തന്റെ അച്ഛനെപ്പോലൊരു അച്ഛനെ എല്ലാ പെൺകുട്ടികൾക്കും കിട്ടിയിരുന്നെങ്കിൽ എന്നാണ് വിദ്യ ആഗ്രഹിക്കുന്നത്. ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് അച്ഛൻ പിആർ ബാലനുമൊത്തുള്ള വിദ്യയുടെ വിഡിയോ ആണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.
വിഡിയോയുടെ പ്രധാന ആശയം ഒരച്ഛനും മകൾക്കുമിടയിലെ ആത്മബന്ധമാണ്. പക്ഷപാതങ്ങളില്ലാതെ പെൺകുട്ടികളെ അവൾക്കെല്ലാ സ്വാതന്ത്രവും കൊടുത്തു വളർത്തണം എന്നാണ് വിദ്യയുടെ അച്ഛൻ പറയുന്നത്. പാലക്കാട് രാമയ്യർ ബാലന്‍ എന്ന വിദ്യയുടെ അച്ഛന്‍ തന്റെ ജീവിതകഥ പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്.
കേരളത്തിൽ കുടിയേറിയ തമിഴരാണ് തങ്ങൾ, ബോംബെയിൽ ടൈപിസ്റ്റ് ആയി ജോലി നോക്കുന്ന കാലത്ത് തന്റെ ശമ്പളം വെറും 60 രൂപയായിരുന്നു. ഭാര്യയും പ്രിയ, വിദ്യ എന്നീ രണ്ടു പെൺമക്കളും അടങ്ങുന്നതാണ് തന്റെ കുടുംബം. ആൺമക്കളില്ലേ എന്നു പലരും ചോദിച്ചിട്ടുണ്ട് പക്ഷേ അതൊരു കുറവായി തനിക്കൊരിക്കലും തോന്നിയിട്ടില്ല. ആദ്യത്തെ കുഞ്ഞ് പെണ്ണായപ്പോഴും അടുത്തത് ആൺകുഞ്ഞായിരുന്നെങ്കിൽ എന്നു പ്രാർഥിച്ചിട്ടില്ല. ആൺകുട്ടികളല്ലെന്നു കരുതി അവരെ വീടിനുള്ളിൽ ഇരുത്തിയില്ല, പകരം എല്ലാ സ്വാതന്ത്രവും നൽകി.
55ാമത്തെ വയസിൽ ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് തന്റെ സമ്പാദ്യം വട്ടപൂജ്യമായിരുന്നെന്നു പറയുന്നു പിആർ ബാലൻ. രണ്ടു മുതിർന്ന പെൺകുട്ടികളെ ഓർത്തു താൻ കരഞ്ഞു. 38 വർഷത്തെ സേവനത്തിനു ശേഷം താൻ ഈ നിലയിലാണല്ലോ എത്തിയതെന്ന് ദൈവത്തോടു ചോദിച്ചു കരഞ്ഞു. കരച്ചിലിനിടയിൽ ഒരാൾ തന്റെ പുറകിൽ വന്നു കയ്യിൽ പിടിച്ചു പറഞ്ഞു എല്ലാം ശരിയാകുമെന്ന്. അതു വിദ്യയായിരുന്നു. ആ വാക്കുകൾ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റം വലുതാണ്– വിതുമ്പലോടെ ബാലൻ പറയുന്നു.
ഇതിനിടയിലേക്കാണ് വിഡിയോയിൽ വിദ്യയും പ്രത്യക്ഷപ്പെടുന്നത്. മകൾ വരുന്നതു പ്രമാണിച്ച് അവൾക്കേറ്റവും പ്രിയപ്പെട്ട പഴംനുറുക്കും ബാലൻ തയ്യാറാക്കിയിരുന്നു. പിന്നീട് അച്ഛനും മകളും ചേർന്നാണ് കഴിഞ്ഞകാല ജീവിതകഥ ഓർത്തെടുക്കുന്നത്. അമ്മയും അച്ഛനും തന്നെ ഒരിക്കലും സിനിമ തിരഞ്ഞെടുക്കുന്നതിന്റെ പേരിൽ നിരാശപ്പെടുത്തിയിട്ടില്ലെന്നു പറയുന്നു വിദ്യ. നിനക്ക് ആത്മവിശ്വാസമുള്ളതെന്തും ചെയ്യാനാണു പറഞ്ഞത്. പെൺകുട്ടികളെയും ആൺകുട്ടികളെയും തുല്യരായാണു വളർത്തേണ്ടതെന്നു പറയുന്നു വിദ്യയുടെ അച്ഛൻ. പക്ഷേ പല സ്ത്രീകളും ഈ വിവേചനം അംഗീകരിച്ചു കൊണ്ടു മുന്നോട്ടു പോവുകയാണ്.
പെൺകുട്ടികൾ അടങ്ങിയൊതുങ്ങി നടക്കണം, ആണ്‍കുട്ടികളെപ്പോലെ പാറിപ്പറന്നു നടക്കേണ്ടവരല്ല എന്നു തുടങ്ങി വിവേചനങ്ങളുടെ നീണ്ടനിര തന്നെ ഉയർത്തുന്നവർക്ക് മാതൃകയാണ് വിദ്യയും അച്ഛനും. ആ മകളുടെ സ്വപ്നങ്ങൾക്കു കടിഞ്ഞാണിടാതെ അവളെ സ്വതന്ത്രയായി വിട്ടതുകൊണ്ടു മാത്രമാണ് വിദ്യ എന്ന സ്ത്രീ ഇന്ന് ഇന്ത്യൻ സിനിമയിൽ വെന്നിക്കൊടി പാറിച്ചത്. ഓരോ അച്ഛനമ്മമാരും തങ്ങളുടെ പെൺമക്കളെ സ്വപ്നങ്ങൾക്കനുസരിച്ചു പറക്കാൻ അനുവദിക്കട്ടെ....