ഇന്ത്യൻ സിനിമയെ തന്നെ അത്ഭുതപ്പെടുത്തിയാണ് മോഹൻലാൽ തന്റെ പുതിയ പ്രോജക്ട് പ്രഖ്യാപിച്ചത്. ആയിരംകോടിയുടെ മഹാഭാരത. എംടിയുടെ രണ്ടാമൂഴത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാറാണ്. ബി ആർ ഷെട്ടിയാണ് നിർമാണം. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ ചിത്രത്തിന്റെ ബഡ്ജറ്റുമായും ഭീമനെ അവതരിപ്പിക്കുന്ന മോഹൻലാലിനെ ബന്ധപ്പെടുത്തിയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ അതിനെല്ലാം മറുപടിയുമായി മോഹന്‍ലാൽ. ‘ഭീമൻ, എപ്പോഴും, എന്നോടൊപ്പം’ എന്ന തലക്കെട്ടോട് കൂടിയ പുതിയ ബ്ലോഗിലൂടെയാണ് മോഹൻലാലിന്റെ പ്രതികരണം.
മോഹൻലാലിന്റെ ബ്ലോഗ് വായിക്കാം–
ഇന്ത്യയിലെ ഒട്ടുമിക്ക കുട്ടികളെയും പോെല മഹാഭാരതത്തിലെയും രാമയണത്തിലെയും കഥകൾ കേട്ടിട്ടാണ് ഞാനും വളർന്നത്. പ്രത്യേകിച്ച മഹാഭാരതത്തിലെ. അതിലെ ഭീമൻ എന്ന കഥാപാത്രം എന്നും കഥകളിൽ നിറഞ്ഞുനിന്നിരുന്നു. ഭീമനും ബകനും തമ്മിലുള്ള യുദ്ധം, കാളവണ്ടി നിറയെ ചോറുമായി വരുന്ന ഭീമൻ, ഭീമന്റെ കരുത്ത്, ഗദയുമായുള്ള നിൽപ്പ്...എപ്പോഴും ഭീമനെക്കുറിച്ച് കേട്ടുകൊണ്ടേയിരുന്നു. അമർചിത്രകഥകളിൽ മറ്റേതൊരു മഹാഭാരത കഥാപാത്രങ്ങളേക്കാൾ പ്രാധാന്യം ഭീമനായിരുന്നു. ഭീമൻ എന്നാൽ കുട്ടികൾ മാത്രമല്ല മുതിർന്നവർക്കും വലിയ ശരീരമായിരുന്നു. എത്ര കഴിച്ചാലും മതിവരാത്ത വയറായിരുന്നു. വൃകോദരൻ എന്ന വിളിപ്പേരായിരുന്നു. പാതി ആരാധനയും പാതി പരിഹാസവും നിറഞ്ഞ ജീവിതമായിരുന്നു.