മലയാളത്തിലെ പ്രമുഖ നടിയെ ക്വട്ടേഷൻ സംഘം ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമറി കാർഡ് തേടി പൊലീസും നേവിയും ഗോശ്രീ പാലത്തിനു താഴെ കായലിൽ മുങ്ങിത്തപ്പുന്ന നേരം. അതുവരെ തമിഴ്നാട്ടിലും ചൂടുള്ള വാർത്തയായിരുന്നു കൊച്ചിയിലെ അക്രമസംഭവം. പക്ഷേ പുതിയ ചില ‘കാഴ്ചകൾ’ പൊങ്ങിവന്നതോടെ മുങ്ങിത്തപ്പുന്ന നേവിയെ ഉപേക്ഷിച്ച് തമിഴ് ലോകം ട്വിറ്ററിലേക്കു ചാടി.
തമിഴിലെ പ്രമുഖ നടീനടന്മാരുടെയും ഗായകരുടെയും ടിവി അവതാരകരുടെയുമെല്ലാം സ്വകാര്യ ചിത്രങ്ങൾ ഗായിക സുചിത്ര കാർത്തിക്കിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ‘സുചിലീക്ക്സ്’ എന്ന ഓമനപ്പേരുമായി പുറത്തുവന്നതാണു സംഭവം.
അമേരിക്കൻ ഭരണകൂടം തങ്ങളുടെ തന്നെ ജനങ്ങളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നുണ്ടെന്ന വിവരങ്ങൾ പുറത്തുവിട്ടാണ് ജൂലിയൻ അസാൻജ് സ്ഥാപിച്ച ‘വിക്കിലീക്ക്സ്’ പ്രശസ്തമായത്. പക്ഷേ ‘സുചിലീക്ക്സി’ന് വിക്കിലീക്ക്സുമായി ഒരൊറ്റ ബന്ധമേയുള്ളൂ– രണ്ടു കൈകാര്യം ചെയ്ത വിഷയങ്ങളിൽ പ്രധാനം മറ്റുള്ളവരുടെ ‘സ്വകാര്യത’യാണ്.
അതിന് ഇരകളായതാകട്ടെ തമിഴ് സൂപ്പർസ്റ്റാർ ധനുഷ്, നടൻ ചിമ്പു, റാണ ദഗ്ഗുപതി, ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ്, നടിമാരായ തൃഷ, ആൻഡ്രിയ, ഹൻസിക, സഞ്ചിത ഷെട്ടി, ഗായിക ചിന്മയി തുടങ്ങിയവരും. മലയാളത്തിലെ നടിമാരുടെ സ്വകാര്യചിത്രങ്ങൾ ‘മല്ലുലീക്ക്സ്’ എന്ന പേരിൽ ഉടൻ വരും എന്ന അറിയിപ്പിനു തൊട്ടുപുറകെ പക്ഷേ ‘ഒറിജിനൽ’ സുചിലീക്ക്സ് അക്കൗണ്ടിനെ ട്വിറ്റർ തന്നെ പൂട്ടിക്കെട്ടുകയായിരുന്നു.
ആദ്യ ഇരകൾ ധനുഷും തൃഷയും
സാഗർ ഏലിയാസ് ജാക്കിയിലെ ‘ഓ സമാ..’ പോക്കിരിരാജയിലെ ‘ചെന്തെങ്ങിൻ...’ തുടങ്ങിയ പാട്ടുകളിലൂടെ മലയാളികൾക്കും സുപരിചിതയാണ് സുചിത്ര. നേരത്തേ ‘ഹെലോ ചെന്നൈ’ എന്ന റേഡിയോ പ്രോഗ്രാമിലൂടെ തമിഴ് കുടുംബങ്ങളുടെയും പ്രിയപ്പെട്ട ആർജെയായിരുന്നു സുചി. തമിഴിലും ഗായികയെന്ന പേരിൽ ഏറെ പ്രശസ്ത. അതിനിടെ ഫെബ്രുവരി അവസാന ആഴ്ചയിലായിരുന്നു സംഭവങ്ങളുടെ തുടക്കം.
ആരോ ആക്രമിച്ചതിന്റെ അടയാളങ്ങളുമായി സുചിത്രയുടേതെന്ന പേരിൽ ഒരു കൈയുടെ ചിത്രം അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്നു. കോയമ്പത്തൂരിലെ ഒരു ചടങ്ങിനിടെ നടൻ ധനുഷിന്റെ സംഘത്തിന്റെ ആക്രമണം കൊണ്ടുസംഭവിച്ചതാണെന്നായിരുന്നു വിശദീകരണം. ഇതിന്റെ പേരിൽ തനിക്കുനേരെ ധനുഷിന്റെ ആരാധകരുടെ സൈബർ ആക്രമണമാണെന്നും ട്വീറ്റ് വന്നു.