പിണറായി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നാളെ നിയമസഭയിൽ അവതരിപ്പിക്കും. നോട്ട് പ്രതിസന്ധി രാജ്യത്തുണ്ടാക്കിയ സാമ്പത്തിക തളർച്ചയുടെ നിഴലിലാണു വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഡോ. ഐസക് തയാറാക്കുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിനു കൂനിൻമേൽ കുരു പോലെയുള്ള തിരിച്ചടിയായിരുന്നു നോട്ട് അസാധുവാക്കലുണ്ടാക്കിയ പ്രതിസന്ധി.
ജൂലായിൽ ഇടതു സർക്കാർ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോൾ, സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പുതിയ പദ്ധതികളൊന്നും ഡോ. ഐസക് പ്രഖ്യാപിച്ചിരുന്നില്ല. ഇത്തവണയും അതൊക്കെത്തന്നെ പ്രതീക്ഷിച്ചാൽ മതിയെന്നാണു സാമ്പത്തിക കാലാവസ്ഥ സൂചിപ്പിക്കുന്നത്. നോട്ട് ഉണ്ടാക്കിയ പ്രതിസന്ധിയിൽനിന്നു വിവിധ മേഖലകളെ കരയേറാൻ സർക്കാർ എന്തൊക്കെ ചെയ്യും എന്നതുതന്നെയാകും പുതിയ ബജറ്റിന്റെ കാതൽ.
കരിനിഴൽ മാറിയില്ല
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്കു മേൽ കരിനിഴൽ നിറഞ്ഞു നിൽക്കുന്ന പ്രഭാതമെന്നായിരുന്നു 2016 ജൂലായ് എട്ടിലെ ബജറ്റ് ദിനത്തെ ധനമന്ത്രി വിശേഷിപ്പിച്ചത്. നാണ്യവിളകളുടെ വിലത്തകർച്ച, സംസ്ഥാന സാമ്പത്തിക വളർച്ചയുടെ ഇടിവ്, ഗൾഫ് പ്രതിസന്ധി എന്നിവയായിരുന്നു ഭരണത്തുടക്കത്തിൽ ധനമന്ത്രിക്കു മുന്നിലുണ്ടായിരുന്നു ഏറ്റവും വലിയ വെല്ലുവിളികൾ. ഇതു നേരിടുന്നതിന് ഏക പോംവഴിയായി അദ്ദേഹം നിർദേശിച്ചിരുന്നത് രണ്ടാം മാന്ദ്യ വിരുദ്ധ പാക്കേജ് എന്ന വലിയ ആശയമായിരുന്നു.
പാവങ്ങളെ സംരക്ഷിച്ചുകൊണ്ട് ദ്രുതഗതിയിൽ സാമ്പത്തിക വളർച്ച ഉറപ്പു വരുത്താൻ കഴിയുന്ന കർമ പദ്ധതി എന്ന ലക്ഷ്യത്തിലാണ് 2008ലേതിനു സമാനമായി കഴിഞ്ഞ ബജറ്റിൽ ഡോ. ഐസക് രണ്ടാം മാന്ദ്യവിരുദ്ധ പാക്കെജ് പ്രഖ്യാപിച്ചത്. 12000 കോടി രൂപയുടെ പാക്കെജാണു കഴിഞ്ഞ ബജറ്റിൽപ്പെടുത്തി പ്രഖ്യാപിച്ചത്. കിഫ്ബി അഥവാ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് വഴിയാണ് മാന്ദ്യവിരുദ്ധ പാക്കെജിന്റെ വിതരണം സർക്കാർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പലവിധ കാരണങ്ങളാൽ കിഫ്ബിയിൽ ഉൾപ്പെടുത്തി പദ്ധതികൾ പ്രവൃത്തിപഥത്തിലേക്കെത്തിയിട്ടില്ല. സാമ്പത്തിക രംഗത്ത് ഇപ്പോഴും കരിനിഴൽ തന്നെ.
കിഫ്ബി എന്തായി?
കഴിഞ്ഞ നവംബർ അഞ്ചിനു ഭേദഗതികളോടെയുള്ള കിഫ്ബി ആക്ട് നിലവിൽവന്നു. നടപ്പു സാമ്പത്തിക വർഷത്തേക്കായി 4004 കോടി രൂപയുടെ 48 പദ്ധതികൾ കിഫ്ബിക്കു കീഴിൽ അംഗീകാരമായെങ്കിലും ഇക്കാര്യത്തിൽ പിന്നീടു കാര്യമായ മുന്നോട്ടുപോക്കൊന്നും ഉണ്ടായിട്ടില്ല. ഈ പദ്ധതികൾ ടെൻഡർ ചെയ്യുന്നതിനുള്ള നടപടികൾ നടക്കുകയാണെന്നാണു സർക്കാർ പറയുന്നത്. ആരോഗ്യ - കുടുംബ ക്ഷേമം, വനം - വന്യജീവി, ജലവിഭവം, വിവര സാങ്കേതിക, പൊതുമരാമത്ത്, വ്യവസായം എന്നീ ആറു വകുപ്പുകളിലായാണ് ഈ 4004 കോടി രൂപ വിനിയോഗിക്കുന്നത്. ഭൂമി ഏറ്ററ്റെടുക്കൽ അടക്കമുള്ള സങ്കീർണ നടപടികളുള്ളതിനാലാണു മിക്ക പദ്ധതികളും വൈകുന്നത്. നോട്ട് പ്രതിസന്ധിയുണ്ടാക്കിയ തളർച്ചയും കിഫ്ബിയുടെ മുന്നോട്ടുപോക്കിനെ ബാധിച്ചു.
നോട്ട് പിൻവലിക്കൽകൊണ്ട് കേരളത്തിന് എന്ത്?
സാമ്പത്തിക പ്രതിസന്ധിയുടെ നിഴലിൽനിന്നിരുന്ന കേരളത്തിൽ നോട്ട് പ്രതിസന്ധിയുണ്ടാക്കിയ ആഘാതം പറയേണ്ടതില്ല. നികുതി വരുമാനത്തിലുണ്ടായ കുറവാണു നോട്ട് പ്രതിസന്ധികൊണ്ടു കേരളത്തിനുണ്ടായ വലിയ തിരിച്ചടി. സ്റ്റാംപ് നികുതി വരവ് വലിയ തോതിൽ കുറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖല പാടേ സ്തംഭിച്ചു. മോട്ടോർ വാഹന നികുതി സമാഹരണത്തിലും വലിയ വീഴ്ചയുണ്ടായെന്നാണു കണക്കുകൾ.
19 ശതമാനം വളർച്ചയാണു കഴിഞ്ഞ ബജറ്റ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതു കഴിഞ്ഞ വർഷത്തേതിലും താഴെ പോകുമെന്നാണു വിലയിരുത്തൽ. 14.9 ശതമാനമായിരുന്നു കഴിഞ്ഞ വർഷം സംസ്ഥാനത്തെ വളർച്ചാ നിരക്ക്. പരമ്പരാഗത മേഖലകളെയും ടൂറിസം, ചെറുകിട വ്യാപാരം, ഗതാഗതം എന്നീ മേഖലകളെയും നോട്ട് പിൻവലിക്കൽ തളർത്തിയതാണു തിരിച്ചടിക്ക് ആക്കം കൂട്ടിയത്. ഇതിനെ പിടിച്ചു നിർത്താൻ സർക്കാർ നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടില്ലെന്നതും പുതിയ കണക്കുകൾ വരുന്നതോടെ വ്യക്തമാകും.
സഹകരണ മേഖല ഇത്തവണത്തെ വെല്ലുവിളിയോ?
വെള്ളിയാഴ്ച ധനമന്ത്രി അവതരിപ്പിക്കാൻ പോകുന്ന ബജറ്റിൽ കേരളത്തിന്റെ സഹകരണ മേഖലയ്ക്കു വലിയ പങ്കുണ്ടാകുമെന്നതിൽ സംശയമില്ല. സഹകരണ ബാങ്കുകളുടെ നട്ടെല്ലു തകർക്കുന്നതായിരുന്നു നോട്ട് പിൻവലിക്കലിനു ശേഷം കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ. ഇതു മറികടക്കുന്നതിന് സഹകരണ മേഖലയുടെ സമ്പൂർണ നവീകരണം ധനമന്ത്രിയിൽനിന്നു പ്രതീക്ഷിക്കാം. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ കോർ ബാങ്കിങ്, സഹകരണ മേഖലയെ ഉൾപ്പെടുത്തി വ്യവസായ മേഖലയുടെ ശാക്തീകരണം തുടങ്ങിയവയിൽ ഊന്നയാകും ഈ നവീകരണ പദ്ധതി.
ഡിജിറ്റൽ സംസ്ഥാനമെന്ന ലക്ഷ്യപ്രാപ്തി
കേന്ദ്ര സർക്കാർ ഡിജിറ്റൽ ഇന്ത്യ എന്ന ആശയവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ കേരളത്തിലും അതിൽനിന്നു പിന്നോട്ടു നിൽക്കാൻ കഴിയില്ല. ഇതു മുൻനിർത്തി സഹകരണ മേഖലയുടെ ഡിജിറ്റലൈസേഷൻ അടക്കമുള്ള പദ്ധതികൾക്കു ബജറ്റ് പ്രാമുഖ്യം നൽകിയേക്കും. നികുതികൾ ഓൺലൈനായി സ്വീകരിക്കുന്നതിനും ഇത്തരം ഡിജിറ്റൽ പണമിടപാടുകളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുന്നതിനുമുള്ള പദ്ധതികളും ഈ ബജറ്റിൽ പ്രതീക്ഷിക്കാം. വിദ്യാഭ്യാസ മേഖലയുടെ സാങ്കേതികവത്കരണത്തിനും ഇന്റർനെറ്റ് ഉപയോഗം സാധാരണക്കാരിലേക്കെത്തിക്കുന്നതിനുമുള്ള പദ്ധതികൾ ബജറ്റ് പ്രസംഗത്തിലുണ്ടായേക്കും.
ചരക്കു സേവന നികുതി
ഈ വരുന്ന ജൂലായ് ഒന്നു മുതൽ ചരക്കു സേവന നികുതി നടപ്പാക്കുമെന്ന ഉദ്ദേശ്യത്തിലാണു സർക്കാർ നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ചരക്കു സേവന നികുതി നിയമങ്ങളുടെ കരട് തയാറാക്കിയിട്ടുണ്ട്.. ഇനി സോഫ്റ്റ്വെയർ രൂപകൽപ്പ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കണം. നാഷണൽ ഇൻഫർമാറ്റിക്സ സെന്ററിന്റെ നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ നടക്കുന്നുണ്ട്. ചരക്കു സേവന നികുതി നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ ഈ ബജറ്റിൽ പ്രഖ്യാപിച്ചേക്കും.
വിലക്കയറ്റം, സ്ത്രീസുരക്ഷ.. പരിഹാരം കണ്ടേ പറ്റൂ
സംസ്ഥാനത്ത് സ്ത്രീ സുരക്ഷയിൽ വന്നിട്ടുള്ള വീഴ്ചയും വിലക്കയറ്റം കൊണ്ടു ജനം പൊറുതിമുട്ടുന്ന സ്ഥിതിയും കണ്ടില്ലെന്നു നടിക്കാൻ ഡോ. ഐസക്കിനു കഴിയില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സ്ത്രീസുരക്ഷാ പദ്ധതികൾ പലതും കടലാസിലാണ്. സ്ത്രീകൾക്കു വേണ്ടി സംസ്ഥാന സർക്കാറിൽ പ്രത്യേക വകുപ്പ് എന്ന ആശയത്തിലേക്ക് ഒരു ചുടവുപോലും സർക്കാർ വച്ചിട്ടില്ല. പൊതു സ്ഥലങ്ങളിൽ കംഫർട്ട് സ്റ്റേഷൻ എന്ന പദ്ധതിപോലും സംസ്ഥാന വ്യാപകമായി തുടങ്ങാനായിട്ടില്ല.
രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ. ഗൾഫിൽനിന്നു തൊഴിൽ നഷ്ടപ്പെട്ടു മടങ്ങിവരുന്ന മലയാളികൾക്കായുള്ള പ്രത്യേക പാക്കെജും ഈ ബജറ്റ് പ്രതീക്ഷിക്കുന്നു.