രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ വിപണിയിൽ പിടിച്ചു നിൽക്കാനായി മറ്റു കമ്പനികളുമായി ലയനത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് കമ്പനിയായ വോഡഫോൺ ഇന്ത്യയിൽ ചില ലയനനീക്കങ്ങൾക്ക് ശ്രമിക്കുന്നതായി ടെലഗ്രാഫ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
മുകേഷ് അംബനിയുടെ റിലയൻസ് ജിയോ, ഐഡിയ എന്നീ രണ്ടു കമ്പനികളുമായി വോഡഫോൺ ചർച്ച നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ജിയോ 4ജി വന്നതോടെ മുൻനിര ടെലികോ കമ്പനികൾക്ക് വരെ വൻ പ്രതിസന്ധിയാണ് നേരിട്ടത്. വരിക്കാരെ പിടിച്ചുനിർത്താൻ വൻ ഓഫറുകൾ പ്രഖ്യാപിച്ച് മിക്ക കമ്പനികളും ജിയോയുമായി മൽസരിക്കുകയാണ്. ഇതിനിടെയാണ് വോഡഫോൺ ജിയോ, ഐഡിയ കമ്പനികളുമായി ലയിക്കുമെന്ന റിപ്പോർട്ട് വരുന്നത്.
ജിയോയും ഐഡിയയും തമ്മില്‍ ലയന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഐഡിയയും വോഡഫോണും ഈ വാര്‍ത്ത നിഷേധിച്ചു. ഇത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് വോഡഫോൺ, ഐഡിയ വക്താക്കൾ അറിയിച്ചത്. എന്നാൽ ജിയോ പ്രതികരിച്ചിട്ടില്ല.
അതേസമയം, രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ ലയിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഊഹാപോഹങ്ങളുണ്ടായിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെലും തമ്മിൽ ലയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം അതിജീവിക്കാൻ കേവലം നാലു കമ്പനികൾക്ക് മാത്രമേ കഴിയൂവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യയിൽ രണ്ടാമത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയാണ് വോഡഫോൺ. എയർടെൽ ആണ് ഒന്നാം സ്ഥാനത്ത്.
ഇതിനിടെ വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ കുതിക്കുകയാണ്. നിലവിൽ ജിയോ വരിക്കാർ അഞ്ചു കോടി കടന്നു. മാർച്ച് അവസാനത്തോടെ പത്തു കോടിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെലികോം വിപണി വിഹിതത്തിൽ എയർടെൽ (24.76 ശതമാനം), വോഡഫോൺ (19.12 ശതമാനം), ഐഡിയ(17.03) എന്നിങ്ങനെയാണ് കണക്ക്.