മാന്ദ്യം മറികടന്ന് സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ചെലവ് പരമാവധി ഉയർത്തുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. പദ്ധതികൾക്ക് പണം കണ്ടെത്താൻ കിഫ്ബിയെ കൂടുതൽ ആശ്രയിക്കും. ബജറ്റ് തയ്യാറാക്കുന്നതിന് ധനമന്ത്രി തുറമുഖ വകുപ്പിന്റെ വിഴിഞ്ഞത്തുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവിലേക്ക് താമസം മാറ്റി
സെക്രട്ടേറിയറ്റിലെ ഫയലുകളുടെ തിരക്കിനോട് തൽക്കാലം വിട. ഇനി ബജറ്റ് എഴുത്ത് പൂർത്തിയാകുന്നതുവരെ ധനമന്ത്രി തോമസ് ഐസകിന്റെ താമസം പതിവുപോലെ ഈ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ. ബംഗ്ലാവിന്റെ വരാന്തയിൽ കടൽക്കാറ്റേറ്റ് ഇരുന്ന് ധനമന്ത്രി ബജറ്റിനെകുറിച്ചുള്ള പ്രാഥമിക ആലോചനകൾ പങ്കുവച്ചു. കേന്ദ്രബജറ്റിന്റെ ദിശയിൽ നിന്ന് വിരുദ്ധമായിരിക്കും സംസ്ഥാന ബജറ്റ്.
നോട്ടുപിൻവലിക്കൽ രാജ്യത്താകെ സൃഷ്ടിച്ച സാമ്പത്തികമാന്ദ്യത്തെക്കാൾ ഗുരുതരമാണ് കേരളത്തിന്റെ സാമ്പത്തികമുരടിപ്പ്. ഇത് മറികടക്കാൻ ചെലവ് ഗണ്യമായി ഉയർത്തും. പണം കണ്ടെത്താൻ കിഫ്ബിയെ കൂടുതൽ ആശ്രയിക്കും. ബജറ്റിന് പുറത്തുള്ള ചെലവ് ഉയർത്താനാണ് തീരുമാനം. കേന്ദ്രബജറ്റിൽ പദ്ധതി, പദ്ധതിയേതര വേർതിരിവൊന്നുമില്ലെങ്കിലും സംസ്ഥാനബജറ്റിൽ ഉണ്ടാകും. വിഴിഞ്ഞത്തേക്ക് താമസം മാറിയ ആദ്യദിനം തന്നെ ധനമന്ത്രി ബജറ്റ് എഴുതിത്തുടങ്ങി. അടുത്തമാസം മൂന്നിനാണ് സംസ്ഥാനബജറ്റ്.