ജിഎസ്ടി വരുന്നതോടെ അതിർത്തിയിൽ വാണിജ്യനികുതി ചെക്പോസ്റ്റുകൾ ഇല്ലാതാകുമെന്നു ധനമന്ത്രി തോമസ് ഐസക്. പകരം അതിർത്തിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. പരിശോധനയ്ക്ക് കൂടുതൽ സ്ക്വാഡുകളെ നിയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞു
ചരക്കു സേവന നികുതി പ്രാബല്യത്തിലാകുന്നതോടെ വാണിജ്യനികുതി ചെക്പോസ്റ്റുകൾ അപ്രസക്തമാകുമെന്ന കണക്കുകൂട്ടലിലാണ് ധനമന്ത്രി. ഉറവിടത്തിൽ തന്നെ നികുതിയടച്ചുവരുന്ന സാധനത്തിൻമേൽ പ്രവേശനനികുതി ഈടാക്കേണ്ടതില്ല. അതിനാല്‍ ചെക്പോസ്റ്റുകൾ ഒഴിവാക്കി പകരം സിസിടിവി ക്യാമറകൾ സ്ഥാപിക്കും.
ഊടുവഴികളിലടക്കം ക്യാമറകൾ സ്ഥാപിക്കും. വാളയാറിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ഇതിനു തുടക്കമിടുന്നത്. സ്വർണവ്യാപാരികൾ ജനങ്ങളിൽ നിന്ന് വാങ്ങിയ പഴയ സ്വർണാഭരണങ്ങൾക്ക് ഈടാക്കുന്ന അഞ്ചുശതമാനം വാങ്ങൽനികുതി ബജറ്റിൽ ഒഴിവാക്കിക്കൊടുക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ നിർദേശപ്രകാരം വിലകൂട്ടി റബർ സംഭരിച്ചയിനത്തിൽ കച്ചവടക്കാർക്ക് മൂല്യവർധിത നികുതിയടക്കാൻ നോട്ടീസ് ലഭിച്ചതിൽ ആശങ്കവേണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഇവർക്ക് മൂല്യവർധിത നികുതിയൊഴിവാക്കിക്കൊടുക്കുമെന്ന് ബജറ്റിൽ പറഞ്ഞിരുന്നെങ്കിലും നിയമനിർമാണം നടക്കാത്തതിനാലാണ് നോട്ടീസ് അയച്ചത്. അടുത്ത നിയമസഭാസമ്മേളനത്തിൽ നിയമനിർമാണം നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.