ക്യാഷ്‌ലെസ് ട്രാൻസാക്ഷനുകൾ പ്രോത്സാഹിപ്പിക്കാനും ക്യാഷ്‌ലെസ് ഇക്കണോമി എന്ന സങ്കൽപ്പം യാഥാർഥ്യമാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ നീക്കങ്ങൾ വേണ്ടത്ര ഫലം കാണുന്നില്ലെന്നു കണക്കുകൾ. നോട്ട് പിൻവലിക്കൽ നടപ്പാക്കിയ ആദ്യ ആഴ്ചകളിൽ മാത്രമേ ആളുകൾ കാർഡ് ഉപയോഗത്തോടു വലിയ താത്പര്യം കാണിച്ചുള്ളൂ. കയ്യിലേക്കു പണമെത്താൻ തുടങ്ങിയപ്പോൾ പഴയ രീതിയിലേക്കു ജനം മടങ്ങിത്തുടങ്ങിയെന്നാണു റിപ്പോർട്ട്.
നവംബർ എട്ടിന് 500ന്റെയും 1000ന്റെയും നോട്ടുകൾ അസാധുവാക്കിയുള്ള തീരുമാനത്തിനുശേഷം കാർഡ് ഉപയോഗത്തിൽ 30 ശതമാനം വർധനവാണുണ്ടായത്. എന്നാൽ എടിഎമ്മുകൾ വഴിയും ബാങ്കുകൾ വഴിയും പുതിയ നോട്ടുകൾ ജനങ്ങളുടെ കയ്യിലേക്ക് എത്തിത്തുടങ്ങിയതോടെ ഡിജിറ്റൽ ട്രാൻസാക്ഷൻ ഇടപാടുകളിൽ വലിയ കുറവുണ്ടായിത്തുടങ്ങി. ഡിസംബറിലേയും ജനുവരി ആദ്യ ആഴ്ചയിലേയും കണക്കുകളിൽനിന്ന് ഇക്കാര്യം വ്യക്തം. ഡിജിറ്റൽ ട്രാൻസാക്ഷൻ രംഗം വളർച്ച കാണിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു മൂന്ന് ആഴ്ചയായി ഉപയോഗം വളരെ കുറഞ്ഞിട്ടുണ്ടെന്ന് പെയ്മെന്റ് ടെർമിനൽ ഇൻസ്റ്റലേഷൻ സ്ഥാപനമായ പൈൻ ലാബ്സ് സിഇഒ ലോക്‌വീർ കപൂർ പറയുന്നു.
500ന്റെ നോട്ടുകൾ കൂടുതലായി വിപണിയിലേക്ക് എത്തിയതോടെയാണു കാർഡ് ഉപയോഗം കുറഞ്ഞു തുടങ്ങിയത്. നവംബറിലും ഡിസംബർ ആദ്യവും ചെറിയ തുകകൾ പോലും കാർഡ് ഉപയോഗിച്ചു നൽകുന്നതായിരുന്നു പ്രവണത. എന്നാൽ ഇപ്പോൾ അതു മാറിയിരിക്കുന്നു. ഇങ്ങനെയാണെങ്കിലും നോട്ട് പിൻവലിക്കലിനു മുൻപ് ഉണ്ടായിരുന്നതിനേക്കാൾ, ചെറിയ ടൗണുകളിൽ കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.