തൃശൂർ നഗരത്തിനടുത്തു പാണഞ്ചേരിയിലെ പത്തു ഗ്രാമീണവനിതകൾ സന്ധ്യയ്ക്കു ഒരാളുടെ വീട്ടുമുറ്റത്തു അടിയന്തരമായി ഒത്തുകൂടിയതാണ്. വൃത്തിവേണം, കൈ കഴുകി ഭക്ഷണം കഴിക്കണം, കുട്ടികളെ പഠിക്കാൻ വിടണം എന്നെല്ലാം പറയാൻ സ്ഥിരമായി എത്താറുള്ള കെ. പോൾ തോമസാണ് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് അവരെ വിളിച്ചു വരുത്തിയത്. അവരുടെ കൂടെയിരുന്നു പോൾ പറഞ്ഞു, ‘നിങ്ങൾ പത്തുപേർക്കും 3000 രൂപ വീതം കടം തരും. അതുകൊണ്ടു കച്ചവടമോ സ്വയം തൊഴിലോ തുടങ്ങാൻ താൽപര്യമുണ്ടോ?’
എന്താ പണയം സാറേ?
പണയം വേണ്ട. ഓരോരുത്തരും തൊട്ടടുത്ത ആൾക്കു ഗാരന്റി നിൽക്കണം. പറ്റിക്കരുത്. തിരിച്ചുകിട്ടിയാൽ കൂടുതൽ പണം തരും. അപ്പോൾ ചെറിയൊരു പലിശയും തരണം.
ബ്ലേഡുകാർ നൂറിനു 10 രൂപ പലിശ വാങ്ങുന്ന സ്ഥലമാണത്. പലരും പോളിന്റെ വാക്കു വിശ്വസിച്ചില്ല. ഇതിൽ എന്തോ തട്ടിപ്പുണ്ടെന്നു മിക്ക മലയാളികളെയും പോലെ അവരും സംശയിച്ചു. കുടുംബശ്രീ എന്ന കൂട്ടായ്മ തുടങ്ങുന്നതിനു വർഷങ്ങൾക്കു മുൻപാണിത്. പക്ഷേ, തൊട്ടടുത്ത ദിവസം പോൾ പണവുമായി എത്തി. ആറുമാസത്തിനു ശേഷം തിരിച്ചടവു നോക്കിയപ്പോൾ നൂറുശതമാനം. സ്ത്രീകളിൽ ചിലർ പച്ചക്കറിക്കച്ചവടവും തുന്നൽക്കടയും മുട്ടക്കച്ചവടവും പായനെയ്ത്തുമെല്ലാം തുടങ്ങി.
അടുത്തവർഷം ഇതേ സ്ത്രീകൾ പോളിനോടു പറഞ്ഞു, പലിശ പത്തോ പതിനഞ്ചോ ആയാലും കുഴപ്പമില്ല. ഞങ്ങൾ തിരിച്ചടയ്ക്കാം. ഇവൻജലിക്കൽ സോഷ്യൽ ആക്‌ഷൻ ഫോറം (ഇസാഫ്) എന്ന സാമൂഹിക സംഘടനയുടെ വാതിൽ അവിടെ തുറക്കുകയായിരുന്നു. ആദ്യ കടംകൊടുക്കൽ കഴിഞ്ഞ് 25 വർഷം തികഞ്ഞിരിക്കുന്നു. ബാങ്ക് നടത്താൻ 1947നു ശേഷം റിസർവ് ബാങ്ക് ലൈസൻസ് നൽകുന്ന കേരളത്തിലെ ആദ്യ ഷെഡ്യൂൾഡ് ബാങ്ക് ആകുകയാണ് ഇസാഫ് ഇപ്പോൾ. മാർച്ച് 17 മുതൽ ഈ ബാങ്ക് മറ്റേതു ബാങ്കിനെയുംപോലെ പ്രവർത്തിച്ചു തുടങ്ങും.
30,000 രൂപ കൊണ്ടു തുടങ്ങിയ ഇസാഫ് കഴിഞ്ഞ സാമ്പത്തിക വർഷം സ്ത്രീകളുടെ കൂട്ടായ്മയ്ക്കും കർഷകർക്കും ചെറുകിട വായ്പയായി നൽകിയത് 2387 കോടി രൂപയാണ്. ഇപ്പോൾ വായ്പയെടുത്തവരായി ഇസാഫിൽ 11.7 ലക്ഷം വനിതകളുണ്ട്. അവരെല്ലാം ഇസാഫ് സംഘാംഗങ്ങളുമാണ്. 25 വർഷത്തിനിടെ വിതരണം ചെയ്തതു 10,000 കോടി രൂപ. ചെറിയൊരു സാമൂഹിക സംഘടനയിൽനിന്നു ഇസാഫിനെ ബാങ്കാക്കി വളർത്തിയതു പോൾ തോമസ്സാണ്. കുടുംബശ്രീ തുടങ്ങിയത് ഇസാഫിന്റെ മാതൃക കണ്ടാണ്.
പോൾ തന്റെ യാത്രയെക്കുറിച്ചു സംസാരിച്ചു തുടങ്ങി:
പാലക്കാട് കിഴക്കഞ്ചേരി പാറച്ചാട്ടത്ത് കർഷക കുടുംബത്തിലാണു ജനിച്ചത്. നല്ല കർഷകരായതുകൊണ്ട് മോശമല്ലാത്ത ജീവിതമായിരുന്നു. 1984ൽ വളം നിർമാണ കമ്പനിയായ ഇഫ്കോയിൽ ഫീൽഡ് ഓഫിസറായി ചേർന്നു. രാജ്യത്തെ ഗ്രാമങ്ങളിലൂടെയുള്ള യാത്രയായിരുന്നു അത്. അന്നാണു മനസ്സിൽ പാവപ്പെട്ട സ്ത്രീകളുടെ ചിത്രം തെളിഞ്ഞത്. 10 രൂപപോലും വലിയ സമ്പാദ്യമായി കാണുന്ന ആയിരക്കണക്കിനു സ്ത്രീകളെ കണ്ടു. അഞ്ചു രൂപ കിട്ടുമ്പോൾ അവരുടെ മുഖത്തുവിരിയുന്ന ചിരി കണ്ടു. അന്നു മനസ്സിൽ തോന്നിയതാണ് ഇവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്. ഗ്രാമീണ കുട്ടികൾക്കു കരിയർ ഗൈഡൻസ് ക്ലാസ് നടത്താൻ രൂപീകരിച്ചതാണ് ഇസാഫ്. കുറച്ചു സുഹൃത്തുക്കളുടെ കൂട്ടായ്മയായിരുന്നു അത്. തൃശൂർ മണ്ണുത്തിയിലെ ലിറ്റിൽ എന്ന വീട്ടിൽ ഇതു തുടങ്ങുമ്പോഴും സ്വപ്നങ്ങൾ വളരെ വളരെ വലുതായിരുന്നു. അങ്ങനെയാണു സുഹൃത്തുക്കളിൽനിന്നു സ്വരൂപിച്ച മൂന്നു ലക്ഷം രൂപയുമായി കടം കൊടുക്കാൻ തുടങ്ങിയത്.
∙ ഇതൊരു വലിയ സ്വപ്നമായത് എപ്പോഴാണ്?
ബംഗ്ലദേശ് ഗ്രാമീണ ബാങ്കിന്റെ പിതാവായ പ്രഫ. മുഹമ്മദ് യൂനിസിനെ കണ്ടുമുട്ടിയതോടെയാണ് അത്തരമൊരു സംവിധാനം ഇവിടെയും തുടങ്ങണമെന്ന സ്വപ്നം ആദ്യം കണ്ടത്. അദ്ദേഹത്തിനു പിന്നീട് ഈ ബാങ്കിങ് സംരംഭത്തിനു നൊബേൽ സമ്മാനം ലഭിച്ചു.
∙ ഗാരന്റിയില്ലാതെ കടം കൊടുക്കുമ്പോൾ തിരിച്ചടവു പ്രതീക്ഷിക്കാമോ?
ഞങ്ങളുടെ തിരിച്ചടവ് 99 ശതമാനമാണ്. ലക്ഷക്കണക്കിനു സ്ത്രീകൾക്ക് ഇസാഫ് അവരുടെ കുടുംബമാണ്. ആരെങ്കിലും സ്വന്തം കുടുംബം തകർക്കുമോ.
∙ ഇവൻജലിക്കൽ എന്നു കേൾക്കുമ്പോൾ എന്തോ ക്രിസ്തീയ സംഘടനയുടെ പേരുപോലെയുണ്ടല്ലോ?
തുടങ്ങിയപ്പോൾ ദൈവത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ എന്ന നിലയിൽ ആ പേരിട്ടു എന്നു മാത്രം. അന്നു ചെറിയൊരു സാമൂഹിക സംഘടയ്ക്ക് ആ പേരു നന്നായി തോന്നി. ലോകത്തെ പല പ്രമുഖ കമ്പനികളുടെയും മാർക്കറ്റിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ പദവി ഇന്നറിയപ്പെടുന്നത് ഇവൻജലിസ്റ്റ് എന്നാണ്. സേവനം എന്നൊരു അർഥവും ഈ വാക്കിനുണ്ട്. പേരിടുമ്പോൾ അതറിഞ്ഞിരുന്നില്ല.
∙ കടം കൊടുക്കാനുള്ള പണം എവിടെനിന്നാണു കിട്ടുന്നത്?
ആദ്യം പല എൻജിഒകളും കടമായി തന്നു. പിന്നീടു നബാർഡ് വഴി കുറച്ചുപണം കിട്ടി. അതിനുശേഷം നബാർഡ് ഞങ്ങളെ ബാങ്കുകൾക്കു പരിചയപ്പെടുത്തി. അതോടെ വലിയ തലവേദന തീർന്നു. ഇസാഫ് കടം കൊടുക്കൽ സ്ഥാപനം മാത്രമല്ല. 2008ലാണ് ഇസാഫ് ൈമക്രോ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് എന്ന കമ്പനി തുടങ്ങിയത്. ആവർഷംതന്നെ സാമുഹിക സേവനത്തിനു താൽപര്യമുള്ള വലിയ സ്ഥാപനങ്ങളുടെ നിക്ഷേപം ഇസാഫിനെ തേടിവന്നു. കർഷകർക്കുവേണ്ടി ഞങ്ങൾ ഇസാഫ് സ്വാശ്രയ അഗ്രി സൊസൈറ്റിയുണ്ടാക്കി. ഇന്ന് ഇസാഫ് 400 ഏക്കറിൽ സർട്ടിഫൈഡ് ജൈവകൃഷി നടത്തുന്നുണ്ട്. ഓർഗാനിക് കീടനാശിനി ഉണ്ടാക്കുന്നുണ്ട്.
പാലക്കാട് മുതലമടയിൽ മാവു കൃഷി നടത്തുന്നുണ്ട്. കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിനായി സ്വാശ്രയ പ്രൊഡക്‌ഷൻ കമ്പനിയുണ്ട്. ഇസാഫിന് അഞ്ചു സംസ്ഥാനങ്ങളിൽ ഗ്രാമീണ കാർഷിക ഉപദേശക പദവിയുണ്ട്. ഇതെല്ലാം കർഷകർ നടത്തുന്നതാണ്. ഇസാഫ് അവർക്കു ചെറിയ ഫണ്ടും ഉപദേശവും മേൽനോട്ടവും നൽകുന്നു. 10 സംസ്ഥാനങ്ങളിലെ 93 ജില്ലകളിൽ ഇസാഫിന്റെ ഏതെങ്കിലുമൊരു ഘടകം പ്രവർത്തിക്കുന്നുണ്ട്. ഇസാഫ് മൈക്രോഫിനാൻസിന് 285 ബ്രാഞ്ചുണ്ട്. ബാങ്ക് വരുന്നതോടെ ഇതെല്ലാം അഗ്രോ സ്മോൾ ബാങ്ക് ബ്രാഞ്ചുകളായി മാറും. ഓരോ ബ്രാഞ്ചിലും 99% ഉപഭോക്താക്കൾ വനിതകളാകണമെന്നതാണു ഇസാഫിന്റെ നിയമം.
അതതു പ്രദേശത്തിനുവേണ്ടി ഓരോ ബ്രാഞ്ചും പദ്ധതി ഉണ്ടാക്കുകയും ഇതു സ്ഥിരമായി സാമൂഹിക ഓഡിറ്റിനു വിധേയമാക്കുകയും വേണം. പുകയില്ലാത്ത അടുപ്പ്, ശുദ്ധജല പദ്ധതി, ടോയ്‌ലറ്റ് നിർമാണ പദ്ധതി... അങ്ങിനെ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. മൂല്യങ്ങളുള്ള ബിസിനസ് എന്നാണ് ഇസാഫിന്റെ മുദ്രാവാക്യം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വിവിധ പാർട്ടികളിലായി ഇസാഫ് അംഗങ്ങളായ 1600 സ്ത്രീകൾ മത്സരിച്ചു. 550 പേർ ജയിച്ചു. അവരിൽ മുൻസിപ്പൽ ചെയർമാൻമാർവരെയുണ്ട്.
∙ ഇതൊരു സാധാരണ ബാങ്കായി മാറുകയാണോ?
അതെ. മറ്റെല്ലാ ബാങ്കുകളെയും പോലുള്ള സേവനങ്ങൾ ഇസാഫും നൽകും. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണു ഒരു ഷെഡ്യൂൾഡ് ചെറുകിട ബാങ്കിനു റിസർവ് ബാങ്ക് (ആർബിഐ) കേരളത്തിൽ ലൈസൻസ് നൽകുന്നത്. ഞങ്ങളുടെ 25% ബ്രാഞ്ചുകൾ ഇപ്പോൾ ബാങ്കില്ലാത്ത ഗ്രാമങ്ങളിലാകും. പ്രാഥമിക സേവനം മാത്രം ലഭിക്കുന്ന 280 ബ്രാഞ്ചുകൾക്കു പുറമെ എല്ലാ സേവനവും നൽകുന്ന 50 ബ്രാഞ്ചുകൾ കേരളത്തിലുണ്ടാകും. രണ്ടാംവർഷം ഇതു 100 ബ്രാഞ്ചുകളാകും. ആർബിഐ നിയമമനുസരിച്ച് ഇത്തരം ബാഞ്ചിന്റെ 50% വായ്പകൾ 25 ലക്ഷത്തിൽ താഴെയാകണം. 75% മുൻഗണനാ മേഖലയിലാകണം. 10 ലക്ഷത്തോളം രൂപകൊണ്ടു നിർമിക്കാവുന്ന വീടുകൾക്കായി പ്രത്യേക വായ്പാ പദ്ധതികളുണ്ടാകും.
കഴിഞ്ഞ സാമ്പത്തികവർഷം ഇസാഫിനു 35 കോടി രൂപ ലാഭമുണ്ട്. 25 വർഷത്തെ സേവനം വിലയിരുത്തിയാണ് ആർബിഐ ഞങ്ങൾക്കു ലൈസൻസ് തന്നത്. ഇസാഫിന്റെ സേവനമേഖല വളരെ വലുതാണ്. ജാർഖണ്ഡിൽ ഞങ്ങൾ 35 സ്കൂളുകൾ നടത്തുന്നുണ്ട്. 1700 കുട്ടികൾ പഠിക്കുന്നു. പാലക്കാട് തച്ചംപാറയിൽ നഴ്സിങ് സ്കൂളുണ്ട്. ഇതെല്ലാം തദ്ദേശീയമായ സഹകരണത്തിലൂടെ കെട്ടിപ്പടുത്തതാണ്. ജനുവരിവരെ 11.7 ലക്ഷം സ്ത്രീകൾ അയൽകൂട്ടങ്ങളിലും ചെറു സംഘങ്ങളിലുമായി ഇസാഫിൽ അംഗമായി വിവിധ യൂണിറ്റുകളിൽ ചേർന്നിട്ടുണ്ട്. അവരെല്ലാം ഗുണഭോക്താക്കളായ ഗ്രാമീണരാണ്. 2387 കോടി രൂപ ഗ്രാമീണർക്കു മാത്രമായി ചെറുതും വലുതുമായ പദ്ധതികളിലുടെ ഞങ്ങൾ നൽകിയിട്ടുണ്ട്.
കോട്ടയം തെക്കേൽ മെറീനയെ പോൾ തോമസ് വിവാഹം കഴിക്കുന്നത് 90ലാണ്. അന്നു മുതൽ മെറീനയും ഇസാഫിലുണ്ട്. സ്ത്രീകളുടെ കൂട്ടായ്മകൾ ഉണ്ടാക്കുന്നതിനായി മെറീനയും രാജ്യം മുഴുവൻ കാൽ നൂറ്റാണ്ടായി അലഞ്ഞു നടന്നു. ബാങ്കിന്റെ ഹ്യൂമൻ റിസോഴ്സ് അധിപയാണ് മെറീന. ഈ രണ്ടുപേരും കുറെ സുഹൃത്തുക്കളും 25 വർഷമായി നടത്തുന്ന യാത്രകളാണ് ഇസാഫ് എന്ന ബാങ്കിനു ജന്മം നൽകിയത്. മാർച്ച് 17 മുതൽ രാജ്യത്തിന്റെ ഗ്രാമീണ ചരിത്രത്തിൽ പുതിയൊരു ബാങ്കിങ് ചരിത്രം കൂടി ഇസാഫ് എഴുതിച്ചേർക്കുന്നു.